Tuesday, October 3, 2023

ടോഫിയോട് വിടപറയുമ്പോൾ

 ഇന്നലെ ടോഫിയെ കണ്ടിരുന്നു. ഇനി കാണില്ല എന്ന സത്യം ഇന്ന് രാവിലെ ആണ് അറിഞ്ഞത്. നിഷ്കളങ്കമായ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു. പൊതുവിൽ ഞാൻ ഒരു മൃഗസ്നേഹി അല്ല. എങ്കിലും മനസ്സിനകത്ത് എവിടെയോ ഒരു വിങ്ങൽ. എനിക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു എന്ന വേദന.

ഉറ്റ സുഹൃത്തുക്കളായ മത്തായിയും ശ്രുതിയും ഒരു പട്ടിയെ വാങ്ങി എന്നറിഞ്ഞപ്പോൾ പരിഭ്രമം ആയിരുന്നു മനസ്സിൽ ആദ്യം വന്നത് . എനിക്ക് പട്ടികളെ ഒരല്പം പേടി ആണ്. ഇനി എങ്ങനെ അവരുടെ വീട്ടിൽ പോവും? പിന്നെ മനസ്സിൽ ഉറപ്പിച്ചു, അവരുടെ വീട്ടിൽ പോവുന്നത് നിർത്താൻ പറ്റില്ല. അതുകൊണ്ട് പട്ടിയെ എങ്ങനെ എങ്കിലും ഇണക്കുക തന്നെ. അങ്ങിനെ ഞാൻ ആദ്യമായി ടോഫിയെ കണ്ടു. വെള്ളയും ബ്രൗണും കലർന്ന നിറത്തിൽ , നിഷ്കളങ്കമായ കണ്ണുകളുള്ള ടോഫി! പതുക്കെ എൻ്റെ പേടി മാറി. ഞാൻ ടോഫിയെ താലോലിക്കാൻ തുടങ്ങി. ടോഫി ആ വീട്ടിലെ ഒരംഗം തന്നെ എന്ന് മനസ്സ് പറഞ്ഞു.

ടോഫി ഒരല്പം വളർന്നപ്പോൾ നിത്യേന എന്നോണം ടോഫിയെ താലോലിക്കാൻ അവസരം ഉണ്ടായി. എന്നും രാവിലെ ഞാൻ നടക്കുന്ന സമയത്ത് , ശ്രുതി അപ്പാർട്മെന്റിലെ 'ഡോഗ് പാർക്ക്'-ലേക്ക് കൊണ്ട് പോവും വഴി ടോഫി എന്റെ അടുത്ത് വരും. കഴുത്തിൽ തടവുന്നത് ടോഫിയ്ക്ക് വളരെ ഇഷ്ടം ആണ് . അടുത്ത് വന്ന് കുറച്ച് നേരം അത് മേടിച്ചിട്ടേ പോവൂ. ഏതെങ്കിലും ഒരു പൂച്ചയുടെ മണം പിടിച്ചാണ് വരുന്നത് എന്ന് വെച്ചാൽ പിന്നെ ടോഫി അത്ര പരിഗണന തരില്ല. നടക്കുമ്പോൾ ഞാൻ അപ്പാർട്മെന്റിന് പുറത്തേക്ക് ഉള്ള വഴിയുടെ അടുത്ത് എത്തുമ്പോൾ കിഴക്കോട്ട് നോക്കും. ദൂരെ നിന്നും ശ്രുതിയെയും വലിച്ചുകൊണ്ട് ടോഫി നടന്ന് വരുന്നുണ്ടാവും. നിലാവിൻറെ കുളിർമ അനുഭവിപ്പിക്കുന്ന കണ്ണുകൾ ഉള്ള ടോഫിയുടെ രൂപം പ്രഭാത സൂര്യന് നേരെ! ഇന്നും ഞാൻ ആ വഴിയിലേക്ക് നോക്കി, ടോഫിയെ ഇനി ആ വഴി കാണില്ല എന്ന ഒരു വിങ്ങലോടെ.

രഘുവിന്റെ കല്യാണത്തിന് ക്ഷണിക്കാൻ ആണ് ഇന്നലെ മത്തായിയുടെ വീട്ടിൽ പോയത്. ടോഫിക്ക് പതിവ് ഉത്സാഹം ഇല്ല. എങ്കിലും വീട്ടിലേക്കു കേറുമ്പോൾ തന്നെ ടോഫി വന്ന് എന്നെ പറ്റിക്കൂടി. രാവിലെ മുതൽ ടോഫിക്ക് ഛർദ്ദി ആണെന്ന് അറിഞ്ഞു. അടുത്ത് വന്ന് കിടന്ന ടോഫിയെ ഞാൻ പതിയെ തലോടിക്കൊണ്ടിരുന്നു . ആ കണ്ണുകളിൽ ഒരു ക്ഷീണം നിഴലിച്ചുവോ? അറിയില്ല. പതിവ് നിഷ്കളങ്കതയോടെ ടോഫിയുടെ കണ്ണുകൾ ഇടക്ക് എന്നെ നോക്കിക്കൊണ്ടിരുന്നു. ഇറങ്ങാൻ തുടങ്ങുമ്പോൾ ടോഫി കുരച്ചില്ല. അതല്ല പതിവ് . ആരും പോവുന്നത് ടോഫിക്ക് ഇഷ്ടം അല്ല . ഇറങ്ങി, വലകൊണ്ടുള്ള വാതിൽ അടച്ചപ്പോഴാണ് ടോഫി ഓടി വന്നത്. ശബ്ദം ഉണ്ടാക്കാതെ ടോഫി ഞാനും രോഹിണിയും പോവുന്നത് നോക്കി നിന്നു. അവസാന കൂടിക്കാഴ്ച!

ഒരിക്കൽ നല്ല നിലാവുള്ള ഒരു രാത്രി, പാറുവും ഞാനും രോഹിണിയും പുറത്ത് സംസാരിച്ച് നടക്കുമ്പോൾ വിഷയം ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന രൂപം എന്താണ് എന്നായി . മുയൽ ആണെന്ന് ഞാൻ പറഞ്ഞു. കുട്ടിക്കാലത്ത് കേട്ട കഥയിൽ മനസ്സിൽ ഉരുത്തിരിഞ്ഞ രൂപം. പക്ഷെ ചിലർ അത് ഒരു പട്ടിയുടെ രൂപം ആയിട്ടാണ് കാണുന്നത് എന്ന് വായിച്ച ഓർമ്മ ഞാൻ പാറുവിനോട് പറഞ്ഞു. ചിലപ്പോ നമ്മടെ ടോഫിയെ പോലെ ഏതെങ്കിലും പട്ടി ആവും എന്ന് പറഞ്ഞു പാറു ചിരിച്ചു.

ഇന്ന് രാവിലെ നടക്കുമ്പോൾ സൂര്യന് എതിരേ മാനത്ത് ചന്ദ്രനും ഉണ്ടായിരുന്നു. ഇന്ന് ഞാൻ അവിടെ കണ്ടതും , ഇനി അവിടെ കാണുന്നതും  നിന്റെ രൂപം ആണെന്ന് വിചാരിക്കാനാണ്  എനിക്കിഷ്ടം, ടോഫി. നീ എന്നും അവിടെ ഇരുന്ന് ആ നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് ഞങ്ങളെ നോക്കുന്നു എന്നും. നിനക്ക് സ്വസ്തി!

Monday, December 26, 2022

ഒരു ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്

 26 ഡിസംബര്‍ 2021, ജീവിതത്തില്‍ ‍  മുത്തശ്ശിയുടെ  സാന്നിദ്ധ്യം  ഓര്‍മ്മകളിലേക്ക്  ചുരുങ്ങിയ ദിവസം.  സങ്കടം നിറഞ്ഞ ഒരു ദിവസത്തെ വാക്കുകളില്‍ നിരത്തേണ്ട ആവശ്യം ഉണ്ടോ? മനസ്സില്‍ പല കുറി ആലോചിച്ചു.  ഒടുവില്‍ അങ്ങനെ വേണം എന്നു തീരുമാനിച്ചതിന്റെ  ഫലമാണ് ഈ കുറിപ്പ്.  എന്തിന് എന്ന് ഇപ്പോളും  തീര്‍ച്ചയില്ല.  വ്യക്തമായ  അനുഭവങ്ങളെ കാലം അവ്യക്തമായ ചില മനച്ചിത്രങ്ങളിലേക്ക് ചുരുക്കുന്ന ചെപ്പടി വിദ്യക്ക് വഴങ്ങാതിരിക്കാന്‍ ആവാം, അല്ല അന്നത്തെ ദുഖത്തിന്‍റെ തീക്ഷ്ണത ഒരു കൊല്ലത്തിനിപ്പുറം ഒരു ചെറു നോവായി ചുരുക്കുന്ന കാലത്തിന്‍റെ നിതാന്തമായ ഇന്ദ്രജാലത്തില്‍ മയങ്ങുന്നതു കൊണ്ടും ആവാം.  ഞാന്‍ കണ്ട ആ ദിവസത്തെ , എന്‍റെ മനസ്സില്‍ നിറഞ്ഞ ചിത്രങ്ങളെ, ചിന്തകളെ ഇവിടെ കൂട്ടി  ഇടുന്നു. വാക്കുകളില്‍ മുത്തശ്ശിക്ക്  ഒരു ചാത്തം (ശ്രാദ്ധം) ഊട്ട്.


ചിറക്കല്‍ കോവിലകത്ത് പത്താമുദയം ആഘോഷം. ഞാന്‍ രോഹിണിയുടെ വീട്ടില്‍ ആണ്. രാവിലെ അമ്മ വിളിച്ചു, "മുത്തശ്ശി ആകെ restless  ആണ്. ഇന്നലെ രാത്രി ഒട്ടും ഉറങ്ങീട്ടില്ല.  അജമ്മാമനോട് ഒന്നു പറയൂ. എന്നിട്ട് മിഥുന്‍ ഒന്നിങ്ങട് വരൂ". ഒരാഴ്ചയായി മുത്തശ്ശിക്ക് ചെറിയ വയ്യായ ഉണ്ട്.  ഛര്‍ദ്ദിയും ക്ഷീണവും വിശപ്പില്ലായ്മയും. എന്നാലും നടക്കുന്നുണ്ട്, ഞങ്ങളോട് വര്‍ത്തമാനം പറയുന്നുണ്ട് , പൊതുവേ സീരിയസ് ആയ ഒരു വയ്യായ ആണെന്ന ലക്ഷണം ഇല്ല.  അജമ്മാമനോട് പറഞ്ഞിട്ട് ഞാന്‍ വീട്ടിലേക്ക് വന്നു. മുത്തശ്ശി കിടക്കുകയാണ് , ചിറ്റമ്മയും ഇച്ചേച്ചി മുത്തശ്ശിയും മുറിയില്‍ ഉണ്ട് . ഞാന്‍ ചെന്നു കയറിയപ്പോള്‍ അമ്മ ഫോണില്‍ ആണ്. അജമ്മാമന്‍ പറഞ്ഞയച്ച് മുത്തശ്ശിയുടെ രക്തം പരിശോധിക്കാന്‍ വരുന്ന നഴ്സുമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നു. എന്നെ കണ്ടപ്പോള്‍ ചിറ്റമ്മ പറഞ്ഞു "ദേ മിഥുന്‍ വന്നു അമ്മേ". മുത്തശ്ശി എന്നെ ഒന്നു നോക്കി. ഞാന്‍ ചോദിച്ചു "എന്താ മുത്തശ്ശീ?". ക്ഷീണിതമായ ഒരു മറുപടി "വയ്യ". അമ്മ പറഞ്ഞത് മാതിരി മുത്തശ്ശി ആകെ അസ്വസ്ഥ ആണ്. കിടക്കുന്നു, അഞ്ചു മിനിറ്റ് കഴിഞ്ഞു എണീക്കുന്നു , വീണ്ടും കിടക്കുന്നു. ചിറ്റമ്മ പറഞ്ഞു "മിഥുന്‍ അടുത്ത് ഇരിക്കും, അമ്മ കിടക്കൂ". അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഞാന്‍ മുത്തശ്ശിയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു. 


കുറച്ചു കഴിഞ്ഞു നഴ്സുമാര്‍ വന്നു. മുത്തശ്ശി കിടന്നു കൊണ്ട് തന്നെ അവര്‍ രക്തം എടുത്തു. "എന്‍റെ vain കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ?" ക്ഷീണിത  സ്വരത്തില്‍ മുത്തശ്ശി ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് നഴ്സ് രക്തം എടുത്ത് എണീറ്റു. രണ്ടു മണിക്കൂറിനുള്ളില്‍ ലാബില്‍ വന്നാല്‍ റിസല്‍റ്റ് കിട്ടും. ഒരു 12 മണിയോടെ ചെന്നാല്‍ മതി. ഞാനും രഘുവും മുത്തശ്ശിയോട് ഓരോ തമാശകള്‍ പറഞ്ഞ് മുത്തശ്ശിയെ ഉഷാറാക്കാന്‍ നോക്കി. പതിവ് പോലെ മുത്തശ്ശി അത് ആസ്വദിക്കുന്നില്ല.   ചിറ്റമ്മ പറഞ്ഞത് അനുസരിച്ച് മുത്തശ്ശി എന്‍റെ നെഞ്ചില്‍ ചാരി ഇരുന്നു. ഇടയ്ക്ക് നിതിന്‍ വീഡിയോ കോള്‍ ചെയ്തു. മുത്തശ്ശി കുറച്ചു എന്തോ പറഞ്ഞു. എന്നിട്ട് പിന്നേയും കണ്ണടച്ച് എന്‍റെ മേത്ത് ചാരി കിടന്നു.  മുത്തശ്ശിക്ക് പാട്ടു കേള്‍ക്കാന്‍ എന്നും ഇഷ്ടം ആണ്. ഞാന്‍ ജോണ്‍സണ്‍ മാഷുടെ പാട്ടുകള്‍ വെച്ചു. എനിക്കു കേള്‍ക്കാനും , മുത്തശ്ശിക്ക് കേള്‍ക്കാനും. മുത്തശ്ശി എന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങി, ഒരു 45 മിനിറ്റോളം. ശ്വാസത്തിന് നല്ല ശബ്ദം ഉണ്ടായിരുന്നു. ഞാനും ചിറ്റമ്മയും ആംഗ്യം കാണിച്ചു, ഇതെന്താ ഇങ്ങനെ ഒരു ശബ്ദം? എങ്കിലും ജീവിതത്തിന്‍റെ അവസാന ശ്വാസത്തിലേക്കാണ് ആ ശബ്ദമാനമായ ശ്വാസോച്ഛ്വാസം എന്ന് ഞങ്ങള്‍ കരുതിയതേ ഇല്ല.   പാട്ടുകള്‍ പലതു കഴിഞ്ഞു, ഞാന്‍ സല്ലാപത്തിലെ 'പാദ സ്മരണ സുഖം' എന്ന പാട്ട് വെച്ചു . മുത്തശ്ശി ഉറക്കം ആണ്. അടുത്ത പാട്ട് ഏത് വേണം എന്നു ഫോണില്‍ തിരയുമ്പോള്‍ മുത്തശ്ശി ഉണര്‍ന്നു. "മതി കുട്ടാ , ഇനി ഞാന്‍ കിടക്കാം". "ഇത്തിരി നേരം കൂടി കിടന്നോളൂ മുത്തശ്ശി " ഞാന്‍ പറഞ്ഞു. "വേണ്ട, കിടക്കാം" മുത്തശ്ശി വീണ്ടും കിടക്കയില്‍ കിടന്നു. ഞാന്‍ പാട്ട് നിര്‍ത്തി അടുത്തിരുന്നു. ചിറ്റപ്പന്‍ ചാലക്കുടിയില്‍ നിന്നും വന്നപ്പോള്‍ മുത്തശ്ശി ചിറ്റമ്മയോട് ചോദിച്ചു "മുരാരിക്ക് കാപ്പി കൊടുത്തോ?". വയ്യാതിരിക്കുമ്പോളും മറ്റുള്ളവരുടെ കാര്യങ്ങള്‍ ശരിക്ക് നടക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തല്‍. ഒരു പക്ഷേ മുത്തശ്ശിയുടെ ജീവിതത്തെയും സ്വഭാവത്തേയും അടയാളപ്പെടുത്തുന്ന ചിത്രം. 


മണി പന്ത്രണ്ടോടടുക്കാറായി. ലാബില്‍ നിന്നും റിപ്പോര്‍ട്ട് മേടിക്കാന്‍ ഞാനും രഘുവും തിരിച്ചു. ലാബില്‍ ചെന്നപ്പോള്‍ കുറച്ചു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അല്പ നേരത്തിത്തിന് ശേഷം, അവര്‍ റിസല്‍റ്റ് തന്നു. രക്തത്തിലെ ചില അളവുകള്‍ ‍ വളരെ കൂടുതല്‍ ആണ്. ആദ്യത്തെ പരിശോധന തെറ്റിയോ എന്നറിയാന്‍ ഒരിക്കല്‍ കൂടി ടെസ്റ്റ്  നടത്തിയതു കൊണ്ടാണ് വൈകിയത്. രഘു റിപ്പോര്‍ട്ടില്‍ നോക്കിയിട്ട് പറഞ്ഞു, ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വരും. തിരിച്ച് പുറപ്പെടുമ്പോള്‍ അമ്മ വിളിച്ചു. "നിങ്ങള്‍ വേഗം വരൂ മുത്തശ്ശിക്ക് ആകെ സുഖം ഇല്ല". റിപ്പോർട്ട്  അജമ്മാമന് വാട്ട്സാപ്പില്‍ അയച്ചിട്ട് വേഗം വീട്ടിലേക്ക് തിരിച്ചു.  എത്തുമ്പോള്‍ അമ്മ അജമ്മാമനോട് ഫോണില്‍ സംസാരിക്കുന്നു. ഫോണ്‍ എനിക്കു തന്നിട്ട് അമ്മ അകത്തേക്ക് പോയി. "നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാം മിഥുന്‍.  കുറച്ചു സീരിയസ് ആണ്. മോഡേണ്‍ ഹോസ്പിറ്റല്‍ ആവും നല്ലത്. " അജമ്മാമന്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത്, അടുത്ത നടപടി ആലോചിച്ച് നില്‍ക്കുമ്പോള്‍ അകത്തു നിന്നും അമ്മയുടെ വിളി "മിഥുന്‍ വേഗം വരൂ".


ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ എല്ലാവരും മുത്തശ്ശിയുടെ ചുറ്റും നിൽക്കുന്നു . അമ്മ, ചിറ്റമ്മ, ഇച്ചേച്ചി മുത്തശ്ശി, രഘു, അച്ഛന്‍, ചിറ്റപ്പന്‍.  മുത്തശ്ശി തല ഒരല്പം വലത്തോട്ട് ചരിച്ച് പിടിച്ചിരിക്കുന്നു. ചിറ്റമ്മ മുത്തശ്ശിയുടെ വായുടെ അരികില്‍ ഒരു തോര്‍ത്ത് പിടിച്ചിട്ടുണ്ട്. മുത്തശ്ശി ഛര്‍ദ്ദിച്ചതോ മറ്റോ ആണെന്ന് തോന്നി. ചിറ്റമ്മ പറഞ്ഞു, "അമ്മേ ദേ മിഥുന്‍ വന്നു, നോക്കൂ". മുത്തശ്ശി നോക്കുന്നില്ല. തല വീണ്ടും നേരെ ആക്കി കിടക്കുന്നു. ഞാന്‍ മുത്തശ്ശിയുടെ അടുത്ത് ഇരുന്നു. മുത്തശ്ശിയെ മാറത്ത് തലോടി. ഞാന്‍ മുത്തശ്ശിയുടെ ശ്വാസഗതി നോക്കിയില്ല. ആകെ എന്തു വേണം എന്നറിയാത്ത ഒരു അവസ്ഥ. മരണം എന്ന യാഥാര്‍ഥ്യം അപ്പോളും എന്‍റെ ചിന്തയില്‍ ഇല്ല. മുത്തശ്ശിയുടെ ബോധം പോവുന്നു എന്ന് മാത്രം ആണ് ഞാന്‍ കരുതുന്നത്.  ചിറ്റമ്മയും അമ്മയും ഇച്ചേച്ചി മുത്തശ്ശിയും എല്ലാം കരഞ്ഞു കൊണ്ട് ജപിച്ചു തുടങ്ങി "നാരായണാ നാരായണാ". ആദ്യം ആയി ഒരു പക്ഷേ ഇത് മുത്തശ്ശിയുടെ അവസാനം ആണെന്ന ബോധ്യം എന്‍റെ മനസ്സില്‍ മിന്നി. അപ്പോളും ഞാന്‍ മുത്തശ്ശിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചില്ല, അങ്ങനെ ആണെങ്കില്‍ ശ്വാസം നിലക്കുന്ന മന്ദതാളം ഒരു പക്ഷേ ഞാന്‍ കണ്ടേനെ. ആ നിമിഷം ഇപ്പോളും എന്‍റെ മനസ്സില്‍ അവ്യക്തമാണ്.


എന്തുകൊണ്ട് എന്നറിയാത്ത ഏതോ ഉള്‍പ്രേരണയില്‍  ഞാനും ജപിച്ചു തുടങ്ങി,  മനസ്സില്‍ വന്നത് ഭഗവതി ആണ്.  "ഭദ്രകാളീ പരദേവതേ ജയ.. ", ഞാന്‍ മുത്തശ്ശിയുടെ  മാറില്‍ തലോടിക്കൊണ്ട് ജപിച്ചു.  പിന്നെ  മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി. ശ്വാസഗതിക്ക് ശബ്ദം ഇല്ല. മുത്തശ്ശിയുടെ നാക്ക് ഒരല്പം പുറത്തേക്ക് വന്നു, അടുത്ത ശ്വാസത്തോടെ അകത്തേക്ക് തന്നെ പോയി.  അത്രയും നേരം രഘു എന്‍റെ അടുത്ത് ഉണ്ടായിരുന്നു എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത് രഘുവിന്‍റെ തേങ്ങല്‍ കേട്ടപ്പോള്‍ ആണ്. രഘു മുത്തശ്ശിയുടെ പള്‍സ് നോക്കുകയായിരുന്നു. കിട്ടുന്നില്ല എന്ന് മനസ്സില്ലായ രഘു കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. മുത്തശ്ശി മരിക്കുകയാണ് എന്ന സത്യം ഞാന്‍ അറിഞ്ഞു.  പക്ഷേ , ഒരു മരവിപ്പ്, ഒന്നും മനസ്സില്‍ തങ്ങുന്നില്ല. പിന്നീട് കുറച്ചു നിമിഷം എന്‍റെ മനസ്സില്‍ ഇല്ല.  ബോധ്യം തിരിച്ച് വരുമ്പോള്‍ ഞാനും മുത്തശ്ശിയും മാത്രം ആണ് മുറിയില്‍ , ഓമന മുത്തശ്ശി അകത്തേക്ക് വന്നു. "കഴിഞ്ഞോ " എന്ന് ചോദിക്കും വിധം എന്നെ നോക്കി. ഓമന മുത്തശ്ശി ഒരു വിരല്‍ മുത്തശ്ശിയുടെ മൂക്കിന് താഴെ പിടിച്ചു. ഒന്നും പറയാതെ പുറത്തേക്ക് പോയി. 


ഉടന്‍ അജമ്മാമന്‍ അകത്തേക്ക് വന്നു. രോഹിണി അജമ്മാമനെയും കൂട്ടി വന്നതാണ് എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. അജമ്മാമന്‍ മുത്തശ്ശിയുടെ പള്‍സും മറ്റും പരിശോധിച്ചു. കണ്ണില്‍ ടോര്‍ച്ച് അടിച്ചു നോക്കി. ഇതെല്ലാം ഞാന്‍ മുത്തശ്ശിയുടെ കാല്‍ക്കല്‍ ഇരുന്നു കാണുകയാണ്.  മുത്തശ്ശിയുടെ കണ്ണ് അടച്ചു എന്ന് ഉറപ്പ് വരുത്തി അജമ്മാമന്‍ മുത്തശ്ശിയുടെ കാലില്‍ തൊട്ട് വന്ദിച്ച്  അസ്വസ്ഥനായി പുറത്തേക്ക് പോയി.  ഒരു ജീവിതം അവസാനിച്ചു എന്ന സാക്ഷ്യം. എന്‍റെ മനസ്സിലെ മരവിപ്പ് മാറിയില്ല, സത്യം മനസ്സില്‍ ഉറച്ചു എങ്കിലും. ഞാന്‍ നിലത്ത് ഇരുന്നു മുത്തശിയുടെ കാല്‍ പാദത്തില്‍ എന്‍റെ നെറുക്  മുട്ടിച്ചു. ആ സ്നേഹാനുഗ്രഹങ്ങള്‍ അവസാനമായി ഒരിക്കല്‍ കൂടി വാങ്ങാന്‍. പതുക്കെ പുറത്തേക്ക് വന്നു, അമ്മയും ചിറ്റമ്മയും ഇച്ചേച്ചി മുത്തശ്ശിയും കരയുന്നു. ഓമന മുത്തശ്ശി മൂകയായി ഇരിക്കുന്നു. രോഹിണി അടുത്തേക്ക് വന്നു , ഞാന്‍ രോഹിണിയെ കെട്ടി പിടിച്ചു , സങ്കടം അപ്പോളും കണ്ണീരായി മാറിയില്ല. സുധവല്ല്യമ്മ വന്നു , മുഖത്ത് അവിശ്വാസം "ചേച്ചി, ഇപ്പോ.. ഒരു കുഴപ്പോം ഇല്ല്യാണ്ട് ഇരിക്ക്യായിരുന്നൂലോ, ഇത്.." വാക്കുകള്‍ മുറിഞ്ഞു. മോഹനമ്മാമന്‍ വന്നു "ഞാന്‍ വൈകി, ഞാന്‍ വരാന്‍ വൈകി " എന്ന് പറഞ്ഞ് അകത്തേക്ക് പോയി. ഞാന്‍ വാതില്‍ക്കല്‍ തന്നെ നിന്നു. 


പാറുവിനെ കൂട്ടി രാധികമ്മായി വന്നു. പാറു ഉറക്കെ കരയുന്നുണ്ട് "ഞാന്‍ വല്യേ മുത്തശ്ശിയെ  miss ചെയ്യും, ഞാന്‍ വല്യേ മുത്തശ്ശിയെ miss ചെയ്യും".  ആ വാക്കുകള്‍ എന്‍റെ ഉള്ളിലെ ദുഖത്തെ കണ്ണീരിലേക്ക് ഒഴുക്കാന്‍ ഉള്ള വഴി തുറന്നു. ഞാന്‍ പാറുവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു "കരയണ്ട , കരയണ്ട", കണ്ണീരില്‍ വാക്കുകള്‍ ഇടറി. ഒന്നു കരയുന്നത് മനസ്സിനെ ദൃഢം ആക്കാന്‍ ഉള്ള ഒരു ഉപാധി ആണെന്ന് തോന്നുന്നു. ഞാന്‍ ആ യാഥാര്‍ഥ്യവും ആയി പൊരുത്തപ്പെട്ടു. മുത്തശ്ശിയെ കട്ടിലില്‍ നിന്നും ഇറക്കി പുറത്തെ മുറിയിലേക്ക് കിടത്തി. വിളക്ക് വെച്ചു, ചുറ്റും ഭസ്മം ഇട്ടു. ആളുകള്‍ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. ഞാന്‍ പുറത്തേക്ക് പോയി ഇരുന്നു. പലരും വരുന്നു പോവുന്നു.  രഘു അമ്മാമന്‍ കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എന്നും മുത്തശ്ശിക്ക് സഹായം ആയിരുന്ന ആള്‍.  അരുണ്‍ കരഞ്ഞുകൊണ്ട് അകത്തു പോയി  ദുഖം അടക്കാന്‍ ആവാതെ തേങ്ങി കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു. മുത്തശ്ശിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആളുകളില്‍ അരുണ്‍ ഇല്ലാതിരിക്കില്ല.  ഇനി ആ ചിരി ഇല്ല.  അകത്ത് പാറു മുത്തശ്ശിയുടെ അടുത്ത് നിന്ന് മാറാതെ ഇരിക്കുന്നു. ഞാന്‍ പാറുവിനെ പുറത്തേക്ക് വിളിച്ചു. "എനിക്ക് വല്യേ മുത്തശ്ശിയുടെ അടുത്ത് ഇരുന്നാൽ  മതി", പാറു കരഞ്ഞു കൊണ്ട് പറഞ്ഞു.  ഇനി അധികം ആ മുഖം കാണാന്‍ പറ്റില്ലല്ലോ. ഞാന്‍ നിര്‍ബന്ധിച്ചില്ല. 


നിതിന്‍ എത്താന്‍ കാക്കേണ്ടതില്ല . മുത്തശ്ശിയുടെ മൃതദേഹം കണ്ടിട്ട് എന്തിന്. നല്ല സന്തോഷത്തില്‍ കണ്ട രൂപം മതി മനസ്സില്‍.  സംസ്കാരത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി.  മുത്തശ്ശിയുടെ മേല്‍ വാഴയില വിരിച്ചു , ഭസ്മം തൊട്ടു, ചുവന്ന പട്ട് പുതപ്പിച്ചു. ഞാന്‍ പാറുവിനെ നോക്കി. പാറു ശാന്തയായി എല്ലാം കണ്ടു നില്‍ക്കുന്നു. മനസ്സിലെ ദുഖം എല്ലാം കരഞ്ഞ് ഒഴിഞ്ഞിരിക്കുന്നു. വല്യ മുത്തശ്ശി ഇനി ഓര്‍മ്മകളില്‍ മാത്രം എന്ന ബോധ്യത്തോട് പൊരുത്തപ്പെട്ടിരിക്കുന്നു. രഘുവും ഞാനും ചിറ്റപ്പനും രഘു അമ്മാമനും മൃതദേഹം മുളം കോണിയിലേക്ക് എടുത്തു വെച്ചു. കയറുകൊണ്ട് കെട്ടി. എന്‍റെ മനസ്സില്‍ ഒരു തരം നിര്‍വികാരത. ഇത് ഞാന്‍ അറിയുന്ന മുത്തശ്ശി അല്ല. ഒരു ദേഹം മാത്രം.  ഞങ്ങള്‍ ശ്മശാനത്തിലേക്ക് നടന്നു. ക്രിയയ്ക്ക് മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ മനസ്സില്‍, 'ഇതെല്ലാം ഭൂമിയില്‍ ഉള്ളവര്‍ക്ക് സമാധാനം കിട്ടാന്‍ വേണ്ടി',  എന്നു പറയുന്ന ശങ്കരാചാര്യര്‍ കഥ ഓര്‍ത്തു. പട്ടടയിലേക്ക് മുത്തശ്ശിയെ കിടത്തി മുളം കോണി ഊരി മാറ്റി. വായില്‍ അരിയിട്ടു. മന്ത്രങ്ങള്‍ ഉരുവിട്ട് കത്തിച്ച അഗ്നി പട്ടടയുടെ താഴേക്ക് ഇട്ടു. പറഞ്ഞു തന്ന വാക്യങ്ങള്‍ ഉരുവിട്ട് ഞാനും രഘുവും വെള്ളം നിറച്ച കുടവുമായി പ്രദക്ഷിണം വെച്ചു . കുടം ഉടച്ച് തിരിഞ്ഞു നോക്കാതെ തിരിച്ച് പോവണം എന്നാണ്. അങ്ങനെ ചെയ്തു. 


കുളത്തില്‍ കുളിച്ചു  'ലക്ഷ്മി'യിലേയ്ക്ക് കയറുമ്പോള്‍ രഘു അമ്മാമന്‍ പറഞ്ഞു "ചേച്ചി ഇവിടെ അകത്ത് തന്നെ ഉണ്ട് എന്നൊരു തോന്നല്‍. മരിച്ചു എന്നു ബോധ്യം വരുന്നില്ല". ഇല്ല മുത്തശ്ശി ഇവിടെ  ഉണ്ട്. ആ ദേഹം മാത്രം ആണ് ശ്മശാനത്തില്‍ എരിഞ്ഞത്. കുറച്ചു കഴിഞ്ഞ് നിതിന്‍ വന്നു. ശ്മശാനത്തില്‍ പോയി നമസ്കരിച്ച് തിരിച്ച് വന്നപ്പോള്‍ ആണ് ഞങ്ങള്‍ കണ്ടത്. ഒന്നും മിണ്ടിയില്ല, പരസ്പരം കെട്ടിപ്പിടിച്ചു. വാക്കുകള്‍ വെറുതെ ആകുന്ന നിമിഷം ആണ്, എന്തിന് വെറുതെ അവ ചിലവിടണം.  അച്ഛനും ചിറ്റപ്പനും ശ്മശാനത്തില്‍ നിന്നും തിരിച്ചു വന്നു, അഗ്നി മുത്തശ്ശിയുടെ ശരീരം മുഴുവനായും ഭസ്മമമാക്കിയിരിക്കുന്നു. മുത്തശ്ശി എന്ന വ്യക്തിയുടെ നേരില്‍ കാണാവുന്ന രൂപം ഇനി ഇല്ല. ഓര്‍മ്മകളും ചിത്രങ്ങളും കഥകളും പഠിപ്പിച്ച പാഠങ്ങളും ഇവിടെ അവശേഷിക്കും . അങ്ങിനെ ഇന്നും  മുത്തശ്ശി 'ലക്ഷ്മി'യില്‍ വസിക്കുന്നു.

Friday, June 19, 2020

മുത്തശ്ശിക്കഥ

വെള്ള സാരി ഉടുത്ത്, കയ്യില്‍ ബാഗും പിടിച്ച് കറുത്ത കണ്ണട വെച്ച്, കയ്യില്‍ വാച്ച് കെട്ടി റോഡില്‍ നിന്നും വീട് നില്‍ക്കുന്ന വഴിയിലേക്ക് തിരിയുന്ന വെളുത്ത രൂപം. ആ കാഴ്ചക്ക് ഇന്ന് മുപ്പതിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. പക്ഷേ, അതാണ്‌ ഓര്‍മയില്‍ ആദ്യം വരുന്ന മുത്തശ്ശി രൂപം. ‘ലക്ഷ്മി’യുടെ ഗെയ്റ്റില്‍ നിന്നും ആ വരവ് കണ്ടു നില്‍ക്കുന്ന എന്‍റെ ഓര്‍മ്മച്ചിത്രത്തില്‍ അടുത്ത് ആരോ ഉണ്ട്. ആരെന്ന് ഓര്‍മ്മയില്ല. മുത്തശ്ശി അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന അവസാന നാളുകളില്‍ ആവണം. കാരണം, പിന്നീടാണ് ഞാന്‍ യാത്രകളില്‍ മുത്തശിയുടെ സഹയാത്രികപദം ഏറ്റെടുത്തത്. ചെറുപ്പത്തില്‍ ഞാന്‍ ഒരു മുത്തശ്ശിക്കുട്ടി ഒന്നും ആയിരുന്നില്ല. കുട്ടിക്കാലത്ത് അച്ഛന്‍റെ വീട്ടില്‍ മുത്തശ്ശി വന്നപ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല എന്ന് ഇപ്പോളും ഇടയ്ക്ക് കളിയാക്കാറുണ്ട് മുത്തശ്ശി. അനിയന്‍ മുത്തശ്ശിയുടെ അടുത്ത് കിടന്ന് ഉറങ്ങാന്‍ തുടങ്ങിയപ്പോളും ഞാന്‍ അമ്മയോടും അച്ഛനോടും ഒപ്പം തന്നെ കിടക്കാന്‍ വാശി പിടിച്ചിരുന്നു. പിന്നീട് എപ്പോളാണ് ഞാന്‍ മുത്തശ്ശിയുമായി കൂടുതല്‍ അടുത്തത്? മുത്തശ്ശിയെ കണ്ടിട്ടും ഗൗനിക്കാതിരുന്ന കുട്ടിയില്‍ നിന്ന്, മുത്തശ്ശിയെപ്പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ ഞാനിലേക്ക് പരിണമിച്ചത്? അങ്ങിനെ പറയാന്‍ ഒരു നിമിഷം ഇല്ല. ഇന്നത്തെ ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്ന സ്വാധീനങ്ങളില്‍ പല മനുഷ്യരും പല പുസ്തകങ്ങളും ഉണ്ട്. ആ സഞ്ചയത്തിന് ഒരു മുഖചിത്രം ഉണ്ടെങ്കില്‍ അത് നിസ്സംശയം മുത്തശ്ശിയുടേതാണ്. ഇന്നിപ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരുടെ നിറവില്‍ മുത്തശ്ശി ശതാഭിഷിക്തയാകുന്ന വേളയില്‍ ഞാന്‍ കണ്ട മുത്തശ്ശിയെ കുറിക്കാന്‍ ശ്രമിക്കുന്നു.

മുത്തശ്ശിയെ നോക്കിക്കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മുത്തശ്ശിയോട് ഒരുമിച്ചുള്ള ബസ്‌ യാത്രകള്‍ ആണ്. സ്കൂള്‍ ടീച്ചര്‍ പദവി വിരമിച്ച ശേഷം മുത്തശ്ശി എന്നേയും കൂട്ടി ആണ് യാത്രകള്‍ പതിവ്. അതില്‍ ഒട്ടുമിക്ക അവസരങ്ങളിലും നടക്കുന്ന ഒരു കാര്യം ഉണ്ട്. ബസില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുക്കേണ്ട എന്നത്. ബസ്‌ സ്റ്റാന്‍റ്റിലോ അതോ ബസിലോ മുത്തശ്ശി പഠിപ്പിച്ചിട്ടുള്ള ഏതെങ്കിലും വിദ്യാര്‍ത്ഥികളെ കാണും. അവര്‍ പറയും “തമ്പായി ടീച്ചറെ, ഞാന്‍ ടിക്കറ്റ്‌ എടുത്തോളാം”. മുത്തശ്ശി വിലക്കിയാലും അവര്‍ സമ്മതിക്കില്ല. ടീച്ചര്‍ ആയാല്‍ ബസില്‍ ടിക്കറ്റ്‌ എടുക്കണ്ട എന്നൊരു വിചാരം എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നു. ഈ പറയുന്ന വ്യക്തികള്‍ ചിലരെങ്കിലും കണ്ടാല്‍ മുത്തശ്ശിയേക്കാള്‍ പ്രായം ഉള്ളവര്‍ ആണെന്നാണ്‌ കുട്ടി ആയ എനിക്ക് തോന്നാറ്. മുത്തശ്ശിക്ക് മുടി അത്ര നരച്ചിട്ടല്ല. തൂവെള്ള മുടിയുള്ള ഈ ‘വിദ്യാര്‍ത്ഥികള്‍’ പലരും മുത്തശ്ശിയെ ടീച്ചറെ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും. മുത്തശ്ശിയോട് പറഞ്ഞാല്‍ പറയും “ആ കുട്ടിയെ (നോട്ട് ദ പോയന്‍റ് യുവര്‍ ഓണര്‍, ‘കുട്ടി’) ഞാന്‍ ജോലിക്ക് കയറിയ കാലത്ത് പഠിപ്പിച്ചതാ. അന്നൊക്കെ തോറ്റ് തോറ്റ് പത്താം ക്ലാസില്‍ ഇരിക്കുന്ന കുറെ വികൃതികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്യ പ്രായവ്യത്യാസം ഒന്നും ഇല്ല്യ. അതാവും”. പിന്നീടും വീട്ടില്‍ മുത്തശ്ശിയെ കാണാന്‍ വരുന്ന പഴയ വിദ്യാര്‍ഥികളില്‍ മുത്തശ്ശിയോടുള്ള സ്നേഹം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ബഹുമാനം ഒരു ടീച്ചര്‍ക്ക് കിട്ടാന്‍ എത്രമാത്രം ആ വിദ്യാര്‍ത്ഥിയെ സ്വാധീനിച്ചിട്ടുണ്ടാവണം എന്ന് മനസ്സിലാക്കാന്‍ ഉള്ള പ്രായം ആയപ്പോള്‍ മുത്തശ്ശിയോടുള്ള സ്നേഹവും ബഹുമാനവും എനിക്ക് വളര്‍ന്നു.



അക്കാലത്തൊരിക്കല്‍ ഞാനും മുത്തശ്ശിയും കൂടി ഒരു കല്യാണത്തിന് തൃശ്ശൂര്‍ക്ക് പോയി. ഞാന്‍ ഒരു ഏഴിലോ എട്ടിലോ മറ്റോ ആണ്. എനിക്ക് തൃശ്ശൂരിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ല എങ്കിലും മുത്തശ്ശിയോടൊത്ത് പോയി ശീലം ഉണ്ട്. മുത്തശ്ശി ബസില്‍ മുന്നിലും ഞാന്‍ പിന്നിലും ആണ് ഇരിക്കുന്നത്. തൃശ്ശൂര്‍ റൌണ്ടിലെ ആദ്യ സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി. നോക്കുമ്പോള്‍ മുത്തശ്ശി ഇറങ്ങിയില്ല! മുത്തശ്ശി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണ് പ്ലാന്‍ ചെയ്തത്. ഒരു ചെറിയ കണ്‍ഫ്യൂഷന്‍. ബസ്‌ വിട്ടു. ഇനി എന്ത് ചെയ്യും? ഞാന്‍ ഇത്തിരി പരിഭ്രമിച്ചു. ഒരല്പം പൈസ മുത്തശ്ശി കയ്യില്‍ തന്നിരുന്നു. രഘുഅമ്മാവന്‍റെ വീട്ടില്‍ ചെന്നിട്ടാണ് കല്യാണത്തിന് പോവുന്നത്. അത് കൊണ്ട് ഞാന്‍ ഒരു ഓട്ടോയില്‍ കയറി ഏകദേശം ഓര്‍മ്മ വെച്ച് സ്ഥലം പറഞ്ഞു. ഞാന്‍ കുറച്ച് വഴി പറഞ്ഞപ്പോളെക്കും ഓട്ടോക്കാരന് മനസ്സിലായി എന്‍റെ സ്ഥലജ്ഞാനം. അയാള്‍ എന്നോട് “ഇനി നീ വഴി പറയണ്ട ട്ടാ” എന്നു പറഞ്ഞ്, അധികം കറക്കാതെ ഞാന്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചു. സ്ഥലം കണ്ടപ്പോള്‍ എനിക്ക് മനസ്സിലാവുകയും ഞാന്‍ വീട്ടില്‍ ചെല്ലുകയും ചെയ്തു. ചെന്നപ്പോള്‍ മുത്തശ്ശി അവിടെ ഇല്ല! ചെരുപ്പ് പുറത്ത് കാണുന്നില്ല. പരിഭ്രമിച്ച് മുത്തശ്ശി എന്നെ അന്വേഷിച്ച് വല്ലിടത്തും നില്‍ക്കുകയാവുമോ എന്ന് ഞാന്‍ സംശയിച്ചു. പരിഭ്രമത്തിന് പേരു കേട്ട ആളാണ്‌ മുത്തശ്ശി. പക്ഷേ വീട്ടില്‍ കയറിയപ്പോള്‍ കാര്യം മനസ്സിലായി. കഥാനായിക കൂളായി കല്യാണത്തിന് പോയി, “അയാള് വരുമ്പോ അങ്ങോട്ട്‌ വിട്ടോളൂ” എന്നു പറഞ്ഞേല്‍പ്പിച്ച്! കല്യാണഹാളില്‍ എത്തിയപ്പോ ദേ നില്‍ക്കുന്നു മുത്തശ്ശി. “കുട്ടന്‍ എത്തിക്കോളുംന്നു എനിക്ക് അറിയായിരുന്നു” എന്ന് ഒരു ചിരിയോടെ മുത്തശ്ശി പറഞ്ഞു. സ്വതേ പരിഭ്രമം ഉള്ള മുത്തശ്ശി എങ്ങിനെ ഇങ്ങനെ പെരുമാറി എന്ന് എനിക്ക് അന്ന് മനസ്സിലായില്ല. ഇന്നോര്‍ക്കുമ്പോള്‍ എന്‍റെ കാര്യം നോക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങി എന്ന് മുത്തശ്ശിക്ക് തോന്നിയിരിക്കണം. മുപ്പതു വര്‍ഷം കുട്ടികളെ പഠിപ്പിച്ച ഒരാള്‍ ഒരു കുട്ടിയുടെ പ്രാപ്തി അളക്കുന്നതില്‍ കൈവരിക്കുന്ന മിടുക്കായിരിക്കണം. ആ ഒരു ദിവസം ഞാന്‍ എന്ന കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വരുത്തിയ മാറ്റം ചെറുതല്ല. എഴുതി വച്ചിരിക്കുന്ന ഇഷ്ടപ്പെട്ട വരികളുടെ കൂട്ടത്തില്‍, “ A good teacher is one who makes oneself progressively unnecessary” എന്ന വാക്യം വായിക്കുമ്പോള്‍ ഞാന്‍ ഈ യാത്ര ഓര്‍ക്കും. ടിക്കറ്റ്‌ എടുപ്പിച്ചും, സ്ഥലം നോക്കി പറയാന്‍ പഠിപ്പിച്ചും, കണക്കല്ലാത്ത ഒരു വിഷയം മുത്തശ്ശി പഠിപ്പിച്ചു, ഒറ്റയ്ക്കുള്ള യാത്രയുടെ ആ ദിവസത്തേക്ക് വേണ്ടി.



മറ്റുള്ളവരോട് ഉള്ള കരുതല്‍ ആണ് മുത്തശ്ശി എന്ന വ്യക്തിയെ പ്രധാനമായി അടയാളപ്പെടുത്തുന്ന കാര്യം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തന്‍റെ ഇഷ്ടത്തിനു മുന്നേ മറ്റുള്ളവരുടെ ഇഷ്ടം എന്നതാണ് മുത്തശ്ശിയുടെ പ്രധാന അജണ്ട. ചെറുപ്പം മുതല്‍ കിട്ടിയ ശീലം ആവണം. മൂത്ത കുട്ടി എല്ലാവരുടെയും കാര്യം നോക്കണം എന്നൊരു വിശ്വാസം മുത്തശ്ശി എന്നും ജീവവായു പോലെ കൂട്ടിയിരുന്നു. മുത്തശ്ശി ഉപദേശിക്കുന്ന ചുരുക്കം കാര്യങ്ങളില്‍ ഒന്നാണ് ഇത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം എന്നുള്ളത് അവനവനു ബുദ്ധിമുട്ടാവുന്നത് മുത്തശ്ശിക്ക് ഒരു പ്രശ്നം അല്ല. പല ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും രസകരമായത് ഭക്ഷണക്കാര്യത്തിലാണ്. വീട്ടില്‍ ആരെങ്കിലും വന്നാല്‍ മുത്തശ്ശി ഭക്ഷണം കുറയ്ക്കും. എത്ര അധികം ഉണ്ടാക്കിയാലും മുത്തശ്ശി തന്‍റെ ‘പങ്ക്’ വഹിക്കും. ഒടുവില്‍, ഉണ്ടാക്കിയത് അധികം ആവും. ഇപ്പോള്‍ വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഈ കാര്യം അറിയുന്നത് കൊണ്ട് പലരും മുത്തശ്ശി ഭക്ഷണം കുറയ്ക്കുന്നില്ലല്ലോ എന്ന് പ്രത്യേകം ശ്രദ്ധിക്കും. ഈ കരുതല്‍ സ്വഭാവം അനുകരിക്കണം എന്ന് തോന്നി അതിന് ശ്രമിക്കുമ്പോള്‍, മിക്കപ്പോഴും പരാജയപ്പെടുമ്പോള്‍, ആണ് മുത്തശ്ശിയെ മനസ്സില്‍ നമിക്കുന്നത്. ഇക്കാലം മുഴുവന്‍ മുത്തശ്ശി ഇത് ചെയ്തു പോരുന്നു, അങ്ങിനെ ഒന്ന് ചെയ്യുന്നു എന്ന ഒരു ഭാവവും കൂടാതെ. മുത്തശ്ശിമാരെ കുറിച്ച് പറയുമ്പോള്‍ പൊതുവില്‍ എല്ലാവരും പറയുക കഥകളെ കുറിച്ചാണ്. മുത്തശ്ശിമാര്‍ പറയുന്ന കുട്ടിക്കഥകള്‍. അതില്‍ ഏറ്റവും തെളിച്ചമുള്ള കഥാപാത്രം പറയുന്ന ആളുടെ മനസ്സില്‍ ഏറ്റവും പതിഞ്ഞ കഥാപാത്രം ആവും. മുത്തശ്ശിയും രാമായണത്തിലെ കഥകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ രാമനേക്കാള്‍ തെളിഞ്ഞ് ഒരു കഥാപാത്രം ഉണ്ട്, ഭരതന്‍. രാമനില്ലാത്ത പതിനാലു കൊല്ലം രാജ്യവും കുടുംബവും കാത്ത്, രാമന്‍ വന്നപ്പോള്‍ ഒരു അവകാശവാദവും ഇല്ലാതെ രാജ്യം തിരിച്ചേല്‍പ്പിച്ച് ഇതിഹാസത്തിന്‍റെ പിന്നാമ്പുറത്തേക്ക് മാറിയ ഭരതന്‍. ആലോചിച്ചാല്‍, മുത്തശ്ശിയുടെ പ്രിയപ്പെട്ട കഥാപാത്രം മറ്റാരെങ്കിലും ആവുന്നതെങ്ങനെ!

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ് തന്നിരുന്ന കഥകള്‍ പലതും അനുഭവങ്ങള്‍ ആണ്. തന്‍റെയോ തനിക്ക് പരിചയം ഉള്ളവരുടെയോ. ആ കഥകള്‍ ഞങ്ങള്‍ കുട്ടികളുടെ ചിന്തയെ സ്വാധീനിച്ചു. ഞങ്ങള്‍ വലുതായപ്പോള്‍ ഞങ്ങള്‍ ആ കഥകളെ കൂടുതല്‍ വിശകലനം ചെയ്യാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോള്‍ കാലത്തിനനുസരിച്ച് ഞങ്ങള്‍ സ്വായത്തമാക്കിയ ബോധ്യങ്ങളും തിരിച്ചറിവുകളും ആ കഥകള്‍ക്ക് കൂടുതല്‍ തലങ്ങള്‍ തുറന്നു. ഞങ്ങള്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. വാദിക്കാന്‍ തുടങ്ങി. ഈ വാദങ്ങളില്‍ പലപ്പോഴും ഞങ്ങളും മുത്തശ്ശിയും രണ്ടു തട്ടില്‍ ആയി. ഞങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത്, മുത്തശ്ശിക്ക് തെറ്റാണ്. മറിച്ചും. പക്ഷേ ഈ വാദങ്ങളില്‍ ഒന്നിലും മുത്തശ്ശി “ഇങ്ങനെ പറയാന്‍ പാടില്ല”, “ഇതൊക്കെ തെറ്റാണ്” എന്നൊന്നും ഒരിക്കലും അടച്ച് പറഞ്ഞിട്ടില്ല. പല നിലപാടുകളും മുത്തശ്ശി സ്വയം വിശകലനം ചെയ്യും. ചിലപ്പോള്‍ ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യം ആയാല്‍ തന്‍റെ അഭിപ്രായം മാറ്റും. തീരെ യോജിക്കാന്‍ പറ്റിയില്ലെങ്കില്‍ പറയും, “നിങ്ങള്‍ അങ്ങനെ വിചാരിച്ചോളൂ. എന്തോ എനിക്ക് യോജിക്കാന്‍ പറ്റ്ണില്യ”. വിയോജിപ്പിനും ഒരാളോട് നമുക്ക് ഉള്ള ബഹുമാനം കൂട്ടാം എന്ന് ഈ സംഭാഷണങ്ങള്‍ പഠിപ്പിച്ചു. തന്നെത്തന്നെ വിശകലനം ചെയ്യാന്‍ മുത്തശ്ശിക്ക് ഒരു മടിയും ഇല്ല. പലപ്പോഴും സംഭാഷണങ്ങളില്‍ തന്‍റെ കുറവുകളോ വിഡ്ഢിത്തങ്ങളോ ചെയ്തികളോ ഓര്‍ക്കുന്ന മുത്തശ്ശിയുടെ മുഖത്ത് ഒരു ചിരി വിടരും. താന്‍ ആര് എന്ന് വ്യക്തമായ ബോധ്യം ഉള്ള ഒരാളുടെ ദാര്‍ശനികത നിറയുന്ന ചിരി.


ഇതെഴുതി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇനിയും ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു. നല്ലവണ്ണം പഠിച്ച് ഗ്രാജുവേറ്റായി, കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യം ഉണ്ടായിട്ടും, സാമ്പത്തിക സ്ഥിതി മനസ്സിലാക്കി തന്‍റെ സഹോദരങ്ങള്‍ക്കും വിദ്യാഭ്യാസം പകരാന്‍ വഴി മാറി, ജോലിയെടുത്ത് തന്‍റെ സഹോദരങ്ങളെ ഒരു കരയ്ക്കാക്കി, മാതാപിതാക്കളെ നോക്കി, മധ്യവയസ്സില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും തന്‍റെ മക്കളെ വളര്‍ത്തി വലുതാക്കി, കൊച്ചു മക്കള്‍ക്ക് നേര്‍വഴി കാട്ടി, എല്ലാവരുടെയും കാര്യം നോക്കിയ ഒരു സ്ത്രീയെ കുറിച്ചാണ് എഴുതുന്നത്. എഴുത്തിനെയും വാക്കുകളെയും കവിഞ്ഞു നില്‍ക്കുന്ന ജീവിതം. ഓര്‍മ്മച്ചിത്രത്തില്‍ ആദ്യം മുത്തശ്ശിയെ കാണുമ്പോള്‍ അടുത്തു നില്‍ക്കുന്ന വ്യക്തത ഇല്ലാത്ത രൂപം ഒരു പക്ഷേ കാലമായിരുന്നിരിക്കണം. അന്നേ പറഞ്ഞിരിക്കണം, “ഇതാ ഒരു സ്ത്രീ. നിനക്ക് മാതൃകയാക്കാന്‍, ഇന്ദിര തമ്പായി എന്ന വ്യക്തി. നിന്‍റെ മുത്തശ്ശി”. മുത്തശ്ശിക്ക് ശതാഭിഷേക നമസ്കാരം!

Thursday, May 21, 2020

ഒരു മുഖം


1992-93, കേബിള്‍ ടിവി കേരളത്തില്‍ വന്നു തുടങ്ങുന്ന കാലം. കേബിള്‍ ടിവി ഉള്ള ബന്ധുഗൃഹത്തില്‍ എത്തിയ എട്ടു വയസ്സുകാരന് ഒരു വിജ്ഞാനശകലം കിട്ടുന്നു. രാത്രി കേബിള്‍ ടിവിക്കാര്‍ സിനിമ വെക്കും. തികച്ചും സ്വാഭാവികമായി എട്ടു വയസ്സുകാരന്‍ ചോദിച്ചു, “മോഹന്‍ലാലിന്റെ സിനിമ വെക്യോ?”. അത് പറയാന്‍ പറ്റില്ല എന്ന മുതിര്‍ന്നവരുടെ ഉത്തരം അവനെ ഒരല്പം നിരാശനാക്കി. കാരണം, മോഹന്‍ലാലിന്റെ ആണ് അവന്റെ ഇഷ്ടപ്പെട്ട സിനിമകള്‍ എല്ലാം. ഈ പ്രായത്തില്‍ തന്നെ അവന്‍ അങ്ങനെ ഒരു ഇഷ്ടത്തില്‍ വന്നു ചേര്‍ന്നിരുന്നു. എന്ത് കൊണ്ട്, എന്ന് ചിന്തിച്ച് തുടങ്ങാന്‍ കാലം പിന്നെയും കടക്കേണ്ടിയിരുന്നു, അവന്‍ മോഹന്‍ലാലിന്‍റെ നഗരത്തില്‍ കോളേജ് വിദ്യാര്‍ഥി ആയി എത്തേണ്ടിയിരുന്നു. നിരാശനായ എട്ടു വയസ്സുകാരനെ സമാധാനിപ്പിക്കാന്‍ മുത്തശ്ശി പറഞ്ഞു, “ ഒരു കാര്യം ചെയ്യു. അവരെ വിളിച്ച് ചോദിക്കു. മോഹന്‍ലാലിന്‍റെ സിനിമ ഇടുമോന്ന്”. കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണിനടുത്തേക്ക് ഓടി. പക്ഷേ ഒരു പ്രശ്നം; ആ യന്ത്രം എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയില്ല. അതിനും കാലം കുറെ മുന്നോട്ട് പോവേണ്ടിയിരുന്നു. മുത്തശ്ശി വന്ന് വിരലുകള്‍ പിടിച്ച് കറക്കി തന്നു. മറു തലയ്ക്കല്‍ റിംഗ് ചെയ്ത് ഫോണ്‍ എടുത്തപ്പോള്‍,  ഒരു പാതി വിറയലോടെ അവന്‍ ചോദിച്ചു “സെന്റ്‌ ജോര്‍ജ് കേബിള്‍ ടിവി അല്ലേ?”. അതേ എന്ന ഉത്തരത്തിന്‍റെ മുഴുവന്‍ ശബ്ദവും ഇങ്ങെത്തും മുന്‍പേ ചോദിച്ചു “ഇന്ന് രാത്രി മോഹന്‍ലാലിന്റെ സിനിമ ഇടോ?”. മറു തലയ്ക്കലെ ശബ്ദത്തിന് ഒരു നിമിഷത്തെ അമ്പരപ്പിന്റെ നിശബ്ദത. പിന്നീട് ഒരു കൊച്ചു ചിരിയോടെ ഉത്തരം വന്നു “നോക്കാം കേട്ടോ”. ആ ദിവസം മുഴുവന്‍ അവന്‍ കളിച്ചു കൊണ്ടിരുന്നു, രാത്രി മോഹന്‍ലാലിന്‍റെ സിനിമ എന്ന പ്രതീക്ഷയുമായി. എട്ടു മണിക്ക് മഞ്ഞ ബള്‍ബിന്റെ പ്രകാശത്തില്‍ ടിവിക്ക് മുന്നില്‍ ഇടം പിടിച്ച് വലിയ താമസം ഇല്ലാതെ സിനിമ തുടങ്ങി. ഒരു ഗ്രാമവും അവിടെ കുറെ ആളുകളും ഒക്കെ ആണ് കഥാ സാരം. പക്ഷേ മോഹന്‍ലാല്‍ ഇല്ല. അവന് നിരാശ ആയി. എങ്കിലും ഒരു പകുതി ഉറക്കത്തില്‍ സിനിമ കണ്ടുകൊണ്ട് ഇരുന്നു. പെട്ടെന്ന് സ്ക്രീനില്‍ അത് വരെ കാണാത്ത, ഇളംനീല നിറത്തില്‍ ഉള്ള ഒരു വലിയ കാര്‍ തെളിഞ്ഞു. അത് ഗ്രാമത്തിലെ കടയ്ക്കു മുന്‍പില്‍ വന്നു നിന്നു. കാറില്‍ നിന്നും സ്ക്രീനിനു പുറം തിരിഞ്ഞ്, കറുത്ത വസ്ത്രം ധരിച്ച ആള്‍ ഇറങ്ങി. തിരിയുമ്പോള്‍, കൂളിംഗ്‌ ഗ്ലാസ് വെച്ച് മോഹന്‍ലാല്‍! എട്ടു വയസ്സുകാരന്‍ കോരിത്തരിച്ചു.  ആ സംഭവത്തിനു ശേഷം കാല്‍ നൂറ്റാണ്ടിനപ്പുറം കഴിഞ്ഞിരിക്കുന്നു. പ്രായത്തിനൊപ്പം, കണ്ട മോഹന്‍ലാല്‍ സിനിമകളിലും അനുഭവങ്ങള്‍ മാറാന്‍ തുടങ്ങി. കുട്ടിക്കാലത്തെ പ്രിയ സിനിമകള്‍ ചിലപ്പോള്‍ അത്ര മെച്ചം ഇല്ലല്ലോ എന്ന് തോന്നി. പക്ഷേ അപ്പോള്‍ കുട്ടിക്കാലത്ത് ഇഷ്ടപ്പെടാതിരുന്ന/കാണാതിരുന്ന സിനിമകളുടെ വലിയ നിര തന്നെ മനസ്സില്‍ വന്നു കൂട് കെട്ടി. എത്രയോ മോശം സിനിമകളും കണ്ടു! ജയകൃഷ്ണനും, നീലകണ്‌ഠനും, സത്യനാഥനും, സേതുമാധവനും, ദാസനും അങ്ങിനെ പല കഥാപാത്രങ്ങളും മനസ്സില്‍ ചില അറകളില്‍ എന്നെന്നേക്കുമായി കുടിയിരുന്നു. അതു പോലെ മനസ്സിനെ കോരിത്തരിപ്പിച്ച എത്രയോ സീനുകള്‍, സിനിമകള്‍. ഇന്നും “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” കാണുമ്പോള്‍ ആ എട്ടു വയസ്സുകാരന്‍ മനസ്സില്‍ വരും. ആ ഒരു സീനില്‍ അവന്‍ അനുഭവിച്ച വികാരം ഇന്നും മനസ്സിനെ കുളിരണിയിക്കും. അങ്ങനെ മനസ്സില്‍ പതിയുന്ന നിമിഷങ്ങള്‍ ഒരു സിനിമയില്‍ ഒരുക്കുന്നതില്‍ എഴുത്തുകാരനും സംവിധായകനും ഒക്കെ പങ്കുണ്ട് എന്ന ബോധ്യം കാലം തന്നിരിക്കുന്നു. പക്ഷേ ആ വികാരങ്ങള്‍ക്ക് ഇന്നും ഒരു മുഖമേ ഉള്ളു, പഴയ എട്ടു വയസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞ നായകന്‍റെ, ഇന്ന് അറുപതില്‍ എത്തിയ ഈ മനുഷ്യന്‍റെ, മോഹന്‍ലാലിന്റെ!

Saturday, April 25, 2020

ശാകുന്തളം

 പതിവിലും വൈകിയിരിക്കുന്നു. ബസ്‌ സ്റ്റോപ്പിലേക്കുള്ള പാതയില്‍ മഞ്ഞ വഴിവിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ചൂടിന് ഒരു കുറവുമില്ല. അഞ്ചു മണിക്ക് മുന്നേ ഇറങ്ങിയാലെ ഓഫീസിനു മുന്നില്‍ നിന്ന് ബസില്‍ സീറ്റ് കിട്ടുകയുള്ളൂ. ഇന്നിനി ബസില്‍ കുറച്ച് ദൂരമെങ്കിലും നിന്ന് യാത്ര ചെയ്യേണ്ടതായി വരും, അയാളോര്‍ത്തു. രാവിലെ മുതല്‍ ഈ വലിയ ഓഫീസ് സമുച്ചയത്തിന്റെ നിലകള്‍ പലകുറി കയറി ഇറങ്ങി ഇപ്പോള്‍ തന്നെ ക്ഷീണിച്ചു. ബ്ലോക്ക്‌ രണ്ടിന്‍റെ നാലാം നിലയിലെ തറയിലെ രണ്ടു ടൈല്‍ പൊട്ടിയതു ശരിയാക്കാന്‍ ‘അര മണിക്കൂര്‍’ എന്ന് പറഞ്ഞ് തുടങ്ങിയ ജോലി തീര്‍ന്നത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. ഒരു ദിവസം കൂടി കഴിഞ്ഞു ചെയ്യാം എന്ന് താന്‍ പറഞ്ഞതാണ്. പക്ഷേ മാനേജര്‍ക്ക് അത് ഇന്ന് തന്നെ തീര്‍ത്തേ പറ്റൂ. ഒരു ഫെസിലിറ്റി സൂപ്പര്‍വൈസറുടെ ജോലി ഈ മധ്യവയസ്സിന് പറ്റാതായി തുടങ്ങി. ബസ് സ്റ്റോപ്പിനടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു ചായയും സിഗരറ്റും വാങ്ങി. അത് രണ്ടും അകത്ത് ചെന്നപ്പോള്‍ ക്ഷീണം ഒരല്പം ശമിച്ചതു പോലെ.

ആദ്യം വന്ന ബസില്‍ കയറാന്‍ പോലും സ്ഥലം ഇല്ല! ഇന്നിനി വോള്‍വോയില്‍ കയറാം. ചാര്‍ജ് ഇരട്ടിയിലും കൂടുതല്‍ ആണ്.  എങ്കിലും ചൂട് അനുഭവിക്കേണ്ടല്ലോ. ഈ നേരത്ത് ഒരു ബസിലും  സീറ്റ്‌ പ്രതീക്ഷിക്കേണ്ട. ആദ്യം വന്ന വോള്‍വോയില്‍ കയറി. പ്രതീക്ഷിച്ചതിലും തിരക്ക് കുറവാണ്. ചെറുപ്പക്കാരായ ഐ ടി ജോലിക്കാര്‍ ആണ് കൂടുതലും. മൊബൈലില്‍ വീഡിയോ കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുന്നവരാണ് അധികവും. ചിലര്‍ അവരുടെ കമ്പ്യുട്ടര്‍ തുറന്ന് ജോലി ചെയ്യുന്നു. “ടിക്കേറ്റ്സ്, ടിക്കേറ്റ്സ്”, വെള്ള യുണിഫോമിട്ട കണ്ടക്ടര്‍ തന്റെ ബാഗും ടിക്കറ്റ്‌ യന്ത്രവുമായി വന്നു. സ്റ്റോപ്പ്‌ പറഞ്ഞ് പൈസ കൊടുത്തു. “എരടു രൂപ ആമേല്‍ കൊടിത്തിനി സാര്‍” എന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ്‌ തന്നു പോയി. “ആ രണ്ടു രൂപ ഇനി കിട്ടില്ല എന്ന് മനസ്സിലാക്കണം” എന്നാണു കൂടെ ജോലി ചെയ്യുന്ന കുടകനായ രാജണ്ണ പറയാറുള്ളത്! ബാഗ് തോളില്‍ തൂക്കി കമ്പിയില്‍ തൂങ്ങി നിന്നു. ബസില്‍ തിരക്ക് കുറവാണെങ്കിലും റോഡില്‍ നല്ല തിരക്കാണ്. ഒച്ചിഴയുന്ന കണക്കാണ് ബസ് നീങ്ങുന്നത്. രണ്ടു ഫ്ലൈ ഓവറുകള്‍ക്കിടയില്‍ ഉള്ള ട്രാഫിക്‌ സിഗ്നല്‍. ഇന്ന് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല. പോലീസായിരിക്കണം ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നലില്‍ മഞ്ഞ നിറം മിന്നിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ തന്‍റെ മധ്യവയസ്സിനെ അടയാളപ്പെടുത്താന്‍ ഏറ്റവും നല്ലത് ഈ മഞ്ഞ വെളിച്ചം ആവണം. ജീവിതപ്പച്ച പിന്നിട്ട് മരണത്തിന്‍റെ ചുവപ്പിലേയ്ക്കു തയ്യാറാവാന്‍ പറയുന്ന വെളിച്ചം. ഫ്ലൈ ഓവറിനു മുകളില്‍ നഗരം ചീറി പായുകയാണ്. താഴെ ഏതൊക്കെയോ ജീവിതങ്ങള്‍ ഒരു രാത്രി കൂടി നീട്ടാന്‍ വട്ടം കൂട്ടുന്നു. ഒരാള്‍ തന്‍റെ പുതപ്പ് മുഖത്തിന്‌ മേലെ മൂടി ഉറങ്ങുന്നു. ഈ ഉഷ്ണത്തിലും ഇങ്ങനെ മൂടി പുതച്ചു കിടക്കാന്‍ എങ്ങനെ സാധിക്കുന്നു?! ഒരു പക്ഷേ, കൊതുക് കടിക്കാതിരിക്കാന്‍ ആവാം. “ദോ വന്തിട്ടെമ്മാ രണ്ടു നിമിഷോം” അടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ ഫോണില്‍ പറയുന്നത് കേട്ടു. ആ സീറ്റിനടുത്തേക്ക് നീങ്ങി നിന്നു. തമിഴന്‍ ഇറങ്ങാനായി എണീറ്റപ്പോള്‍ സീറ്റ് കിട്ടി, സമാധാനം. ഇന്നെന്തോ കാര്യമായ ബ്ലോക്കുണ്ട്. അര മണിക്കൂര്‍ ആയിട്ടും ഒരു കിലോമീറ്റര്‍ ദൂരം പോലും പോയിട്ടില്ല. മനസ്സിനെ ഏതോ ചിന്തകളില്‍ അലയാന്‍ വിട്ട് കണ്ണടച്ച് ഇരുന്നു. വോള്‍വോയിലെ ശീതീകരണവും ക്ഷീണവും കാരണം മയങ്ങിപ്പോയി.

“ഹാ, ഹെല്ലോ ... യെസ്... ടെല്‍ ഹിം, ബികോസ് ശകുന്തള ഭട്നാഗര്‍ ടോള്‍ഡ്‌ സൊ.ഹി ഷുഡ്‌ നോട്ട് ഹാവ് ഫോര്‍ഗോട്ട് ടു സബ്മിറ്റ് ദാറ്റ്‌...ഹാ. റൈറ്റ്.” പിന്‍ സീറ്റില്‍ നിന്നും ഉറച്ച സ്ത്രീ ശബ്ദം കേട്ടാണ് ചെറുമയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. സമയം നോക്കി. അധികം മയങ്ങിയില്ല. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റ്. എങ്കിലും നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ബസിനു മുന്നിലുള്ള ചുവന്ന വെളിച്ചങ്ങളുടെ നീണ്ട നിര കാണാം. ഇനിയും ഒരു നാല്‍പ്പതു മിനിട്ടോളം ദൂരം ഉണ്ട്. ഈ നഗരം ദൂരം അളക്കുന്നത് സമയത്തില്‍ ആണ്. നിരത്തിലെ വണ്ടികള്‍ കൂടി വരുന്നതിനനുസരിച്ച് ദൂരത്തിനു ദൂരം കൂടി വരുന്നു. ഒരു ദിക്കില്‍ നിന്നും മറ്റൊരു ദിക്കിലേക് യാത്ര വേഗത്തില്‍ ആക്കാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച വാഹനങ്ങള്‍ കൂടി കൂടി യാത്ര കൂടുതല്‍ പതുക്കെ ആവുന്നു. നല്ല തമാശ തന്നെ! രണ്ടു കിലോമീറ്റര്‍ താണ്ടാന്‍ ഇപ്പോള്‍ തന്നെ നാല്‍പ്പത് മിനുട്ട് എടുത്തു. നടന്നാല്‍ ഇതിലും വേഗം ഇവിടെ എത്തിയേനെ. അടുത്ത സീറ്റിലെ ചെറുപ്പക്കാരന്‍ മൊബൈലില്‍ ഏതോ സിനിമ കാണുന്നു. അയാള്‍ പുറത്തേക് നോക്കുന്നതു പോലും ഇല്ല. പുറകിലെ സ്ത്രീക്ക് ആരുടെയൊക്കെയോ ഫോണ്‍ വന്നു കൊണ്ടിരുന്നു. ഏതോ വിദേശ യാത്രക്ക് പുറപ്പെടുകയാണ് അവര്‍ എന്ന് സംസാരത്തില്‍ നിന്ന് ഊഹിക്കാം. പാരീസിലേക്ക്‌ വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിന്റെ എന്തോ കാര്യങ്ങള്‍ ആണ് സംസാര വിഷയം. ഇത്ര തന്റേടത്തോടെ സംസാരിക്കുന്ന അവരുടെ മുഖം ഒന്ന് കാണാന്‍ ഒരു ആഗ്രഹം തോന്നി. പക്ഷേ, തൊട്ടു പുറകില്‍ ഇരിക്കുന്ന ആളെ തിരിഞ്ഞു നോക്കുന്നതില്‍ ഒരു ജാള്യത.

ശകുന്തള, ഇപ്പോള്‍ അധികം കേള്‍ക്കാത്ത പേര്. പുരാണത്തിലെ ശകുന്തളയെ കുറിച്ച് പണ്ട് ശേഖരന്‍ സാര്‍ പറഞ്ഞ കഥ ഓര്‍ത്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രം ആയിരുന്നു ശകുന്തള എന്ന് തോന്നുന്നു. കാനനത്തില്‍ ദര്‍ഭമുന കൊണ്ട് നില്‍ക്കുന്ന നാണം കുണുങ്ങിയായ ശകുന്തളയെ ദുഷ്യന്തന്‍ ഗാന്ധര്‍വ വിവാഹം ചെയ്യുന്നതും, മോതിരം കൊടുത്ത് തിരികെ പോവുന്നതും, പിന്നീട് ശാപം മൂലം ദുഷ്യന്തന്‍ അവളെ മറക്കുന്നതും, രാജമോതിരം മീനിന്‍റെ വയറ്റില്‍ നിന്നു കിട്ടി രാജാവ് ശകുന്തളയെ വീണ്ടും ഓര്‍ക്കുന്നതും ആയ കഥ പറഞ്ഞിട്ട് മാഷ്‌  ചുറ്റും നോക്കി. എന്നിട്ട് പകുതി ആത്മഗതം പോലെ പറഞ്ഞു, “ഈ പറഞ്ഞത് കാളിദാസന്‍റെ ശകുന്തള. മഹാഭാരതത്തിലെ ശകുന്തള ഇങ്ങനെ ഒന്നും അല്ല. അവളൊരു പെണ്ണായിരുന്നു. മര്യാദകേട് കാട്ടിയ ദുഷ്യന്ത രാജാവിനോട് , നിങ്ങള്‍ മര്യാദകേട് കാട്ടി എന്നുറച്ച് പറഞ്ഞ പെണ്ണ്!”. പക്ഷേ താനടക്കം കുട്ടികള്‍ക്ക് അതില്‍ വല്യ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല എന്നയാളോര്‍ത്തു. പുറകില്‍ ഇരിക്കുന്ന ശകുന്തള മഹാഭാരതത്തിലെ  ശകുന്തളയെപ്പോലെ തന്നെ കാര്യങ്ങള്‍ കൂസലില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.  ഒരു വ്യക്തിക്ക് ഇത്രയധികം ഫോണ്‍ കോളുകളോ?! ഒരു പക്ഷേ ഒറ്റത്തടിയായി ജീവിക്കുന്ന തനിക്ക് മാത്രം ആവണം ഫോണ്‍ ഒരു നിരന്തര ശല്യം ആവാത്തത്.

ബസ്സില്‍ ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പല ഭാഷ സംസാരിക്കുന്നവര്‍, പല നാടുകളില്‍ നിന്ന് വന്നവര്‍ പല രൂപഭാവങ്ങളോടു കൂടിയവര്‍. നഗരജീവിതം എന്നും ഒരു അത്ഭുതം ആണ്. ഗ്രാമജീവിതത്തെ ഒരുതരം ഗൃഹാതുരത്വം കുത്തിനിറച്ച വര്‍ണ്ണനകളില്‍ നാം പുകഴ്ത്തുമ്പോള്‍ നഗരത്തിന്‍റെ ചില നന്മകളെ നാം മനപ്പൂര്‍വം മറക്കുന്നുണ്ട്. ഇവിടെ കഴിയുന്ന പല തട്ടില്‍ ഉള്ള മനുഷ്യരേയും അവരുടെ എല്ലാ വ്യത്യാസങ്ങളെയും നിത്യവൃത്തിയ്ക്ക് വക കണ്ടെത്തല്‍ എന്ന ഒരുമയിലേക്ക് ഈ നഗരം ചേര്‍ക്കുന്നത് നാം വിസ്മരിക്കുന്നു. പല ഇടങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുമ്പോളും അന്നലക്ഷ്മിയുടെ അനുഗ്രഹം എന്നും ചൊരിയുന്ന നഗരത്തിലേക്ക് ഒരുമയോടെ നീങ്ങുന്നവര്‍. പൊടുന്നനെ പിന്‍ സീറ്റിലെ ശബ്ദത്തിനു കനം കുറഞ്ഞതു പോലെ തോന്നി. ഇപ്പോള്‍ സംസാരം വ്യക്തമല്ല. വളരെ പതുക്കെ ആണ് ശകുന്തള ഭട്നാഗര്‍ സംസാരിക്കുന്നത്. തന്‍റെ തൊട്ടു പുറകില്‍ ആയിട്ട് പോലും ശരിക്ക് മനസ്സിലാവുന്നില്ല. മറ്റൊരാളുടെ സ്വകാര്യം ശ്രദ്ധിക്കാനുള്ള താല്‍പ്പര്യം ഓര്‍ത്ത് ഒരല്‍പം ലജ്ജ തോന്നിയെങ്കിലും അവരുടെ സംസാരത്തില്‍ മാത്രമേ ശ്രദ്ധ നില്‍ക്കുന്നുള്ളൂ.

“ബട്ട്‌ യു ഡോണ്ട് അണ്ടര്‍സ്റ്റാന്റ്. വാട്ട് എബൌട്ട്‌ മൈ ഫീലിങ്ങ്സ്‌?”. ഇത് നേരത്തെ കേട്ടത് പോലെയല്ല. സ്വകാര്യം തന്നെ. അവരുടെ വാക്കുകളില്‍ വിരഹമോ നിരാശയോ ദേഷ്യമോ എന്ന് മനസ്സിലാവാത്ത ഒരു ഭാവം. “സൊ വെന്‍ ദേ സേ സൊ, ഇട്സ് ഓക്കേ ഫോര്‍ യു? ഐ ജസ്റ്റ്‌ ഡോണ്ട് ഗെറ്റ് ഇറ്റ്‌”. സ്വരത്തിന് വീണ്ടും ശക്തി വന്നിരിക്കുന്നു. കണ്ടക്ടര്‍ ടിക്കറ്റ്‌ ചോദിച്ച് വന്നു. അവര്‍ ശബ്ദം താഴ്ത്തി. രണ്ടു സീറ്റ് മുന്നില്‍ മറുവശത്ത് ഇരിക്കുന്ന ചെറുപ്പക്കാരന്‍ ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് പെട്ടെന്ന് തല വെട്ടിച്ചു. തന്‍റെ മാത്രം അല്ല, ബസില്‍ പലരുടെയും ശ്രദ്ധ ഈ സംസാരം തന്നെ. പക്ഷേ ശകുന്തള ഭട്നാഗറിന് അതിലൊന്നും ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. അവര്‍ ഫോണില്‍ സംഭാഷണം തുടര്‍ന്നു. ഇറങ്ങേണ്ട സ്ഥലം എത്താറായി. ഇനി ഒന്നോ രണ്ടോ സ്റ്റോപ്പ്‌ മാത്രം. എഴുന്നേറ്റ് മുന്നില്‍ ചെന്നിട്ട് തിരിഞ്ഞു നോക്കിയാല്‍ അവരുടെ മുഖം കാണാം. പക്ഷേ, സംസാരം ശ്രവിക്കാന്‍ ഉള്ള ചോദന തന്നെ ഇവിടെ പിടിച്ചിരുത്തുന്നു. ചിലത് തെറ്റാണെന്ന് മനസ്സിലാക്കിയാലും നമ്മള്‍ ആ തെറ്റ് തുടരുന്ന ബലഹീനത. “ദിസ്‌ ടൈം പ്ലീസ് ബി വിത്ത്‌ മി ഇന്‍ പാരിസ്. ലെട്സ് ഹാവ് ഒണ്‍ലി അസ്‌ ആന്‍ഡ്‌ ഫോര്‍ഗെറ്റ്‌ ദേം”. കണ്ടക്ടര്‍ ഇറങ്ങേണ്ട സ്ടോപ്പിന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. എഴുന്നെല്കാന്‍ മനസ്സ് വരുന്നില്ല. “ബേബി ഐ നീഡ്‌ യു. ഐ കാണ്ട് ബി വിത്തൌട്ട് യു”, ശകുന്തളയുടെ തേങ്ങല്‍, അല്ല കരച്ചില്‍ തന്നെ.

സ്റ്റോപ്പെത്താറായിരിക്കുന്നു. അയാള്‍ സീറ്റില്‍ നിന്ന് പതുക്കെ എഴുന്നേറ്റ്  മുന്നോട്ട് നടന്നു. ബസില്‍ ആരൊക്കെയോ അടക്കിയ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കുന്നുണ്ട്. ഇറങ്ങുന്നതിനു മുന്നേ തല തിരിച്ചൊന്നു നോക്കി. ശകുന്തള ഭട്നാഗര്‍ തല കുനിച്ച് താനിരുന്ന സീറ്റിന് പിന്നില്‍ തല മുട്ടിച്ച് ഇരിക്കുന്നു. പിറകില്‍ അലസമായി കെട്ടിവച്ച മുടി മാത്രം കാണാം. ബസ് കടന്നു പോയി. മനസ്സില്‍ നിന്ന് വിട്ട് പോകാതെ, മുഖമറിയാത്ത ശകുന്തള. റോഡിലെ വാഹനങ്ങളുടെ ശബ്ദത്തിലും തന്നെ വിടാതെ പിന്‍തുടരുന്നത്, ആ ഉറച്ച ശബ്ദമോ അതോ നിറഞ്ഞ തേങ്ങലോ? ഇവളേത് ശകുന്തള, വ്യാസന്റെയോ കാളിദാസന്റെയോ? തീര്‍ച്ചയില്ല. ഒരുത്തരത്തിന്‍റെ സ്വാസ്ഥ്യം തേടുന്ന മനസ്സ് വെറുതെ ശ്രമിച്ചു, ഒരു പക്ഷേ വ്യാസനും കാളിദാസനും പറഞ്ഞ രൂപങ്ങളില്‍  കാലം നടത്തുന്ന കൂട്ടിക്കലർപ്പ്. അല്ലെങ്കിൽ ഇനിയും പൂർണമാകാത്ത ഒരു കഥ, ശകുന്തള!

Saturday, December 7, 2019

ചരിത്രപഠനത്തിന്‍റെ ചരിത്രം


കൊല്ലം 2001, മാര്‍ച്ച്‌ മാസം, ഒരു ബുധനാഴ്ച ഉച്ച സമയം പന്ത്രണ്ടു മണി. “ഹാവൂ, ഇനി ഈ പരിപാടി വേണ്ടല്ലോ” എന്ന് സമാധാനിച്ച് ഒരു പത്താം ക്ലാസ്സുകാരന്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്തിറങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്‍റെ ജീവിതത്തെ വളരെ അധികം ശല്യപ്പെടുത്തിയ ഒരു വിഷയത്തോട്, ഹിസ്റ്ററിയോട്‌, വിട പറഞ്ഞതിന്‍റെ സന്തോഷവുമായി അയാള്‍ വീട്ടിലേക്ക് നടന്നു. വിദ്യാലയങ്ങളിലെ ചരിത്രപഠനത്തിന്‍റെ ചരിത്രം അറിയുന്ന, വരും നാളുകളുടെ രേഖകളറിയുന്ന കാലം ചിരിച്ചു, “ഇതല്ല ചരിത്രം പത്താംക്ലാസ്സുകാരാ. ചരിത്രത്തിന്‍റെ  കറുപ്പും വെളുപ്പും കലര്‍ന്നു നരച്ച വഴിനീളങ്ങള്‍ മനസ്സിലാക്കാന്‍ ഒരു നാള്‍ നീ തിരിച്ചു വരും. ആ വഴികളിലേക്ക് നീ എത്തുന്ന കാലത്ത് ഈ നിമിഷം നീ ഓര്‍ക്കാന്‍ ഇടവരട്ടെ. നിനക്ക് മംഗളം”.

പരീക്ഷാക്കാലവും അവധിക്കാലവും കഴിഞ്ഞ് റിസള്‍ട്ട്‌ വന്നു. ഏറ്റവും കുറവ് മാര്‍ക്ക്‌ മലയാളത്തിന്. അന്‍പതില്‍ നാല്‍പ്പത്തിമൂന്നു മാര്‍ക്ക്‌. രണ്ടാം സ്ഥാനം ഹിസ്റ്ററിക്ക് നാല്‍പ്പത്തിയഞ്ച് മാര്‍ക്ക്. പ്രിയ വിഷയങ്ങളായ കണക്കിനും ഫിസിക്സിനും കെമിസ്ട്ട്രിക്കും മുഴുവന്‍ മാര്‍ക്ക്. പത്താം ക്ലാസുകാരന്‍ അഭിമാനിച്ചു. “ലോകമേ നീ കാണ്. ഇതാ ഒരുവന്‍. മനുഷ്യന് ആവശ്യം ഉള്ള വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്ക് മേടിച്ച ഒരു മിടുക്കന്‍.”. ആ ദുരഭിമാനം അധികം നീണ്ടു നിന്നില്ല. പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഒന്നാമത്തെ അധ്യായത്തിന്‍റെ രൂപത്തില്‍ സത്യം പ്രത്യക്ഷപ്പെട്ടു. നോട്ടുബുക്കില്‍ വീണ കണ്ണീരില്‍ ദുരഭിമാനം ഒഴിഞ്ഞു. ഇടറിയ സ്വരത്തില്‍ അമ്മയോട് പറഞ്ഞു “ഇത് എനിക്ക് പറ്റുംന്നു തോനുന്നില്ല.” മലയാളമോ ഹിസ്റ്ററിയോ എടുക്കാം എന്നൊരു ചിന്ത ഉണ്ടായി. അവ ഏതോ രണ്ടാം തരം വിഷയങ്ങള്‍ ആണെന്നൊരു ബോധ്യത്തോടെ. എങ്കിലും ദിനങ്ങള്‍ പോകേ വീണ്ടും കണക്കും സയന്‍സും വഴങ്ങി തുടങ്ങി. ആ വഴി പഠനം തുടര്‍ന്നു. എഞ്ചിനീയറിംഗ് നാളുകളില്‍ എപ്പോളോ ഒരല്‍പ്പം വായനാശീലം കൂടെ കൂടി.

ജോലി ചെയ്യാന്‍ ബാംഗളൂരില്‍ എത്തിയ കാലത്ത്, പ്രസിദ്ധമായ ബ്ലോസംസ് ബുക്ക്‌ ഹൌസില്‍ പുസ്തകങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ രാമചന്ദ്ര ഗുഹയുടെ “ഇന്ത്യ ആഫ്ടര്‍ ഗാന്ധി” എന്ന പുസ്തകം കണ്ണില്‍ പെട്ടു. വെറുതെ ഒന്നെടുത്ത് ആമുഖം വായിച്ചു. ‘മഹാത്മാഗാന്ധി മരിക്കുന്നിടത്ത് നമ്മുടെ കുട്ടികളുടെ ചരിത്രപഠനം അവസാനിക്കുന്നു. ഗാന്ധി മരിച്ചതിനു ശേഷം ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ നമ്മുടെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നില്ല. ആ വിപുലമായ സംഭവങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം’. എന്തോ ആ വാക്യത്തില്‍ തോന്നിയ ഒരു കൌതുകത്തിന്‍റെ പുറത്ത് പുസ്തകം വാങ്ങി. പുസ്തകം വായിക്കും തോറും അത്ഭുതം കൂടി. ഇത് സ്കൂളില്‍ പഠിച്ച വര്‍ഷങ്ങളും യുദ്ധങ്ങളും പേരുകളും കൊണ്ടുള്ള കസ്രത്ത് അല്ല. ഈ മഹാരാജ്യത്തെ പ്രശ്നങ്ങള്‍, അവയുടെ വൈവിധ്യം, അവ തീര്‍ക്കാന്‍ പല തരത്തില്‍ പല വഴികളില്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന, പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍. അതില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍, സാഹചര്യങ്ങള്‍. അവയില്‍ നല്ലതെന്നും ചീത്തയെന്നും ഉറപ്പിച്ചു പറയാന്‍ ആവാത്ത സംഭവങ്ങള്‍, നിലപാടുകള്‍. മനസ്സ് കുഴങ്ങി. എന്തുകൊണ്ട് സ്കൂളില്‍ പഠിച്ച ചരിത്രപുസ്തകങ്ങള്‍ ഇത് പോലെ ആയിരുന്നില്ല?!

വായിക്കാന്‍ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളില്‍ ചരിത്ര പുസ്തകങ്ങളും ഇടം പിടിക്കാന്‍ തുടങ്ങി. പതിയെ നല്ലതെന്ന് മാത്രം സ്കൂളില്‍ പഠിച്ച പല ചരിത്ര കഥാപാത്രങ്ങള്‍ക്കും നാം അറിയാതെ പോയ ചില വശങ്ങള്‍ ഉണ്ടെന്നും, ക്രൂരത മാത്രം ചേര്‍ക്കപ്പെട്ട മുഖങ്ങള്‍ക്ക് നന്മയുടെ ഏടുകള്‍ പകരാനുള്ള ചരിത്രം ഉണ്ടെന്നും തിരിച്ചറിഞ്ഞു. സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ ശൈലിയില്‍ മനസ്സ് പറഞ്ഞു, “ചതിച്ചാശാനെ, ചരിത്ര പാഠപുസ്തകങ്ങള്‍ എന്നെ ചതിച്ചാശാനേ!”. പതിയെ ഒരു പാഠം പഠിച്ചു. സ്കൂളില്‍ ആരും പഠിപ്പിക്കാതിരുന്ന പാഠം. ചരിത്രത്തില്‍ നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും തിരയാതിരിക്കുക. മനുഷ്യര്‍ അന്നും ഇന്നും നല്ലതും ചീത്തയും കലര്‍ന്നവരാണ്. ചരിത്രസംഭവങ്ങളില്‍ കാലം നന്മയും തിന്മയും ചേര്‍ക്കുന്നു, അതും കാലാകാലങ്ങളില്‍ മാറി വരുന്നു. പുസ്തകം വായന തുടങ്ങിയ നാളുകളില്‍ വായിച്ച, ഏറെ പ്രിയപ്പെട്ട ‘ടു കില്‍ എ മോക്കിംഗ്ബേര്‍ഡ്’ എന്ന പുസ്തകത്തിലെ ഒരു രംഗത്തിന് ഇപ്പോള്‍ കൂടുതല്‍ തെളിച്ചം. ഹിറ്റ്ലറെ വെറുക്കുന്നതിനു കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്ന മകളോട് ആറ്റിക്കസ് പറയുന്ന മറുപടി “ആരെയും വെറുക്കുന്നത് ശരിയല്ല” എന്നാണ്.

ഈയിടെ ഒരു പോഡ്കാസ്റ്റ് കേള്‍ക്കുകയായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കിയ പാര്‍വതി ശര്‍മ എന്ന എഴുത്തുകാരി അവരുടെ അനുഭവം വിവരിക്കുന്നു. ജഹാംഗീര്‍ എന്ന പല മുഖങ്ങള്‍ ഉള്ള ഒരു മനുഷ്യനെ കുറിച്ച് അവര്‍ സംസാരിച്ചു. ക്രൂരതയ്ക്കും ബാലിശമായ കൌതുകങ്ങള്‍ക്കും ഇടയില്‍ ഒട്ടനവധി മനുഷ്യവികാരങ്ങള്‍ ഇടകലര്‍ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു മനുഷ്യനെ കുറിച്ച്. അതില്‍ അവരും പറഞ്ഞത് സ്കൂളില്‍ അവര്‍ ഹിസ്റ്ററി പാഠങ്ങള്‍ വെറുത്തിരുന്നു എന്നാണ്. ഈ വാചകം പഴയ പത്താംക്ലാസ്സുകാരന്‍ ഹിസ്റ്ററിയോട് വിട പറഞ്ഞ സംഭവം വീണ്ടും ഓര്‍മിപ്പിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും മാര്‍ക്ക് കുറഞ്ഞ, മതിപ്പില്ലാതെ അവഗണിച്ച വിഷയങ്ങളെ ഹൃദയത്തിന്‍റെ ഏറ്റവും അടുത്ത് കൊണ്ടു നിര്‍ത്തിയ കാലമേ, നിനക്ക് നന്ദി. നീ കണ്ട ചരിത്രപഥങ്ങള്‍ നീ ഇനിയും എനിക്ക് നീട്ടുക!

Saturday, September 21, 2019

ഒരു രാജ്യം ഒരു ഭാഷ

നല്ല ജോലി തിരക്കുള്ള സമയം. ഓഫീസില്‍ നിന്ന് വൈകീട്ട് വീട്ടില്‍ വന്നിട്ടും പങ്കെടുക്കേണ്ട വിരസമായ ഒരു ഫോണ്‍ മീറ്റിംഗ് ഒരു പകുതി ശ്രദ്ധയില്‍ കേട്ടുകൊണ്ടിരുന്നു. എനിക്ക് കാര്യമായി ഒന്നും സംസാരിക്കാന്‍ ഇല്ല. ഗൂഗിള്‍ ന്യൂസ്‌ വെറുതെ ഒന്ന് ഓടിച്ചു നോക്കി. ‘ഏകഭാഷാ നാടകം തുടരന്‍’ ആണ് പ്രധാന വാര്‍ത്ത. എല്ലാവരും ഹിന്ദി പഠിക്കണം. ഒരു രാജ്യത്തിന്‌ ഒരു ഭാഷ വേണമത്രേ. പേജിനെ താഴേക്ക് ഓടിച്ചു. അതാ അടുത്ത വാര്‍ത്ത. കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റൊരു കൂട്ടര്‍ പോയി ഹിന്ദി ബോര്‍ഡ് കരി ഓയില്‍ അടിച്ചു. ചിരി വന്നു. മീറ്റിംഗ് തീരാന്‍ കാത്ത് ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു. ഒരു വാട്ട്‌സാപ്പ് മെസ്സേജ്. ജസ്റ്റിസ് സോമാനി. ഞങ്ങള്‍ ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ. അദ്ദേഹം ഇടക്ക് മെസ്സേജ് ചെയ്യും.

  മനസ്സ് ഒരു വര്‍ഷം പുറകിലേക്ക് പോയി. ലക്ഷദ്വീപിലെ ബംഗാരത്തെ ഒരു സായന്തനം. ചായ കഴിഞ്ഞ് തിന്നക്കര എന്ന ചെറു ദ്വീപ്‌ കാണാന്‍ പോവാന്‍ നാല് മണിക്ക് ഞങ്ങള്‍ എത്തി. ബോട്ട് റെഡി ആണ്. അല്പം പ്രായമായ ദമ്പതികള്‍ കൂടെ ഉണ്ട് യാത്രക്ക്. അവരോടൊത്ത് ബോട്ടില്‍ കയറി യാത്ര തുടങ്ങി. സംസാരിച്ചപ്പോള്‍ അദ്ദേഹം രാജസ്ഥാനിലെ ഹൈക്കോടതിയില്‍ ജഡ്ജി ആണ്. അദ്ദേഹം ഇംഗ്ലീഷിലും ഭാര്യ ഹിന്ദിയിലും ആണ് സംസാരം. ഞങ്ങള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നു. ഇടക്ക് അവര്‍ പാറുവിനോട് ‘ആപ്കാ നാം ക്യാ ഹേ’ എന്ന് ചോദിച്ചു. ഇതെന്ത് ഭാഷ എന്ന് മിഴിച്ചു നില്‍ക്കുന്ന നാല് വയസ്സുകാരിക്ക് ഞാന്‍ തര്‍ജ്ജമ ചെയ്തു കൊടുത്തു, “പേര് പറയു, പേരാ ചോദിക്കണേ’. അല്പം മടിച്ച് ഏതോ അങ്കലാപ്പോടെ പാറു പറഞ്ഞു, “പ്രാര്‍ത്ഥന”. അവര്‍ വാത്സല്യത്തോടെ പാറുവിന്‍റെ കവിളില്‍ തലോടി.

 യാത്ര മുഴുവന്‍ ഞങ്ങള്‍ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ കേരളത്തില്‍ മുന്പ് വന്നിടുണ്ട്. കേരളത്തെക്കുറിച്ച് വളരെ മതിപ്പോടെ സംസാരിച്ചു. തിന്നക്കരയില്‍ ലക്ഷദ്വീപിന്റെ ചുമതല ഉള്ള ലക്ഷദ്വീപുകാരനായ ഒരു ജഡ്ജിയെയും യദൃശ്ച്യാ കണ്ടു മുട്ടി. ജസ്റ്റിസ് സോമാനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാം. ഞങ്ങളും ഹിന്ദിക്കാര്‍ ആണെന്ന് കരുതി അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. മലയാളികള്‍ ആണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. അദ്ദേഹം പഠിച്ചത് കോഴിക്കോടോ മറ്റോ ആണ്. ലക്ഷദ്വീപിലെ ഭാഷ ‘ജസരി’ക്ക് മലയാളവുമായി നല്ല സാമ്യം ഉണ്ട്. നമുക്ക് മുഴുവന്‍ മനസ്സിലാവില്ല എങ്കിലും. ജഡ്ജിമാര്‍ അവരുടെ എന്തോ കാര്യങ്ങള്‍ സംസാരിച്ച് നടന്നു.

 മിസിസ് സോമാനി പാറുവിന്റെ കടല്‍ക്കുളി കണ്ടു ചിരിച്ച് കൊണ്ടിരുന്നു. ഇടക്ക് മുറി ഇംഗ്ലീഷില്‍ പാറുവിനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്. പാറുവിനു കാര്യമായി ഇംഗ്ലീഷും അറിയില്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ. പാറുവിനെ കാണുമ്പോള്‍ തന്‍റെ കൊച്ചു മകളെ പോലെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു. തിരിച്ചു വരാന്‍ വിളിച്ചപ്പോള്‍ പാറു ഉറക്കെ വിളിച്ചു പറഞ്ഞു “ഇത്തിരി നേരം കൂടി ഞാന്‍ വെള്ളത്തില്‍ കളിക്കട്ടെ”. ഞാന്‍ മിസിസ് സോമാനിക്ക് തര്‍ജ്ജമ ചെയ്യാന്‍ പുറപ്പെട്ടു “ഷി ഈസ്‌ സെയിംഗ് ദാറ്റ്‌..”. അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു “സമഝ് ഗയ. ഉസ്കോ നഹി ആനാ ഹേ നാ. ബച്ചെ ഐസേ ഹി ഹോതേ ഹേ”. തിരികെ വരുമ്പോള്‍ പാറു ഒരു പരിചയക്കേടും ഇല്ലാതെ മിസിസ് സോമാനിയുടെ അടുത്ത് അവര്‍ പറയുന്ന ഹിന്ദിയും കേട്ട് സുഖമായി ഇരിക്കുന്നു. ഈ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒരു ഭാഷയൊന്നും വേണ്ടെന്നേ, ഹൃദയത്തിന്റെ ഭാഷ ഇപ്പോളേ ഒന്നല്ലേ!