Friday, May 22, 2026

പതിനഞ്ച് മെയ് ഇരുപത്തിരണ്ടുകൾ

 ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം അത്ര പ്രേമസുരഭിലവും അല്ലാത്ത കാലഘട്ടം . ബാംഗ്ലൂരിൽ ജോലിയും കൂലിയും ഉള്ളത് കൊണ്ട് ഒരു എലിജിബിൾ ബാച്ചിലർ പദവിയിൽ നാളുകൾ മുന്നോട്ട് പോവുന്നു. പ്രേമസുരഭിലമായ മനസ്സിലെ  രഹസ്യമായ പ്രണയങ്ങൾ ഒന്നും  'ക്ലച്ച്' പിടിക്കാത്തത് കൊണ്ട് ഒരു പെൺകുട്ടി എന്നെ പ്രേമിച്ചിട്ട് ഞാൻ കല്യാണം കഴിക്കും എന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്ന കാലം. എന്നാൽ പിന്നെ വീട്ടുകാർ കണ്ടു  പിടിക്കുന്ന പെൺകുട്ടിക്ക്  വേണ്ട 'ക്രൈറ്റീരിയ' ഞാൻ തന്നെ മനസ്സിലും പിന്നെ വർത്തമാനങ്ങൾക്കിടെ അമ്മയോടും മുത്തശ്ശിയോടും  ഒക്കെ സൂചിപ്പിച്ച് ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നാളുകൾ. പ്രധാനമായും മൂന്നെണ്ണം ആണ് മാനദണ്ഡങ്ങൾ. ഒന്ന് , പെൺകുട്ടി കൊടുങ്ങല്ലൂരിൽ ബന്ധുത്വം ഉള്ളയാളാവരുത് . രണ്ട് , സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയാൽ നന്ന്. മൂന്ന്, ഞാനുമായി മൂന്നു വയസ്സിൽ കൂടുതൽ പ്രായവ്യത്യാസം അരുത്. ആദ്യത്തേത് , എന്നിലെ പെസിമിസ്റ്റ് നടത്തുന്ന കാൽക്കുലേഷൻ. ഇനി എങ്ങാനും വിവാഹജീവിതം താറുമാറായി ഡിവോഴ്‌സിന്റെ വഴിക്ക് ഒക്കെ നീങ്ങിയാൽ അതിനു ശേഷവും  കൊടുങ്ങല്ലൂരിൽ വച്ച് കണ്ടു മുട്ടാൻ ഉള്ള  സാഹചര്യങ്ങൾ കുറക്കാമല്ലോ. (ഹോ! ശുഭാപ്തി വിശ്വാസം ഇല്ലായ്മയിലെ ഔന്നത്യം!). രണ്ടാമത്തേത് , പൊതുവെ രണ്ടു പേർക്കും മറ്റേയാളുടെ  ജോലിയെ കുറിച്ച് ഉള്ള ധാരണ സുഗമമായ ജീവിതത്തിനു സഹായിക്കും എന്ന തെറ്റിദ്ധാരണ . അവസാനത്തേതിന് കാരണം പൊതുവെ ഉള്ള എന്റെ 'തന്ത വൈബ്' സ്വഭാവം ( അന്ന് എന്റെ സ്വഭാവം ഇത്ര കൃത്യമായി അടയാളപ്പെടുത്താൻ പറ്റിയ ഈ  വാക്ക് ജനിച്ചിരുന്നില്ല. നന്ദി, കാലം ജനിപ്പിക്കുന്ന ഇത്തരം പ്രയോഗങ്ങൾക്ക്). കേൾക്കുന്ന പാട്ടുകളുടെയും മറ്റ് ഇഷ്ടങ്ങളുടെയും ഒക്കെ ലക്ഷണം  വെച്ച് ഞാൻ ഒരു അറുപതുകളിൽ ജനിക്കേണ്ട ആളാണെന്നാണ് സുഹൃത്തുക്കൾ കോളേജിൽ വെച്ച് കളിയാക്കിയിരുന്നത്. അങ്ങിനെ ആൾറെഡി സ്വഭാവം കൊണ്ട്  'എയ്‌ജ് ഓവർ' ആയ ഞാൻ മൂന്നു വയസ്സിൽ കൂടുതൽ പ്രായവ്യത്യാസം ഉള്ള പെൺകുട്ടിയുടെ വേവ് ലെങ്തുമായി പൊരുത്തപ്പെടാൻ കഷ്ടപ്പെടും എന്ന ബോധ്യം. കാലം ഇങ്ങനെ പോവുമ്പോൾ ഞാൻ ഒരു വീക്കെൻഡ് കൊടുങ്ങല്ലൂരിൽ എത്തി.


 എൻറെ കാൽപ്പാദത്തിനടിയിൽ എന്തോ ഒരു വേദന. നോക്കിയപ്പോ ഇത്തിരി പോളച്ച് ഇരിക്കുന്നുണ്ട്. എങ്കിലും ഇപ്പൊ ഡോക്ടറുടെ അടുത്തേക്ക് പോവാൻ ഒന്നും പ്ലാൻ ഇല്ല എന്ന തീരുമാനത്തിൽ ഇരുന്നു . അന്ന് ഒരു ഞായറാഴ്ച ആണ് . രഘു അമ്മാമൻ കൊടുങ്ങല്ലൂർക്ക് വന്നു. വർത്തമാനം പറഞ്ഞിരിക്കുമ്പോൾ രഘു അമ്മാമൻ എഴുന്നേറ്റു "ഞാൻ ഒന്ന് അജനെ കണ്ടിട്ട് വരാം". എന്തോ സംസാരിക്കാൻ ഉണ്ട്. രഘു അമ്മാമൻ പോണുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാനും "എന്നാൽ പിന്നെ അജമ്മാമനെ ഈ കാലിൻറെ വേദന ഒന്ന് കാണിച്ചേക്കാം" എന്ന്  വിചാരിച്ച്  കൂടെ ഇറങ്ങി . ക്ലിനിക് മുടക്കം ആണെങ്കിലും അജമ്മാമൻ വീട്ടിൽ ഉണ്ടാവുമല്ലോ. 'അയോദ്ധ്യ'യിൽ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയാണ്. കാളിങ് ബെൽ അടിച്ചു. വാതിൽ തുറന്നത് മകളാണ്, രോഹിണി. ഞാൻ അധികം ഈ കുട്ടിയോട് സംസാരിച്ചിട്ടില്ല. ഇപ്പോൾ കണ്ടിട്ട് തന്നെ വർഷങ്ങൾ ആയിട്ടുണ്ടാവണം.  ഞങ്ങളെ കണ്ടിട്ട് ഹൃദ്യമായ പുഞ്ചിരിയോടെ രോഹിണി സ്വീകരിച്ചു. അജമ്മാമനോടും രാധികമ്മായിയോടും വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ആ കുട്ടിയും കൂടി. പൊതുവെ അത്ര പരിചയം ഇല്ലാത്ത പെൺകുട്ടികളെ കാണുമ്പോൾ എയർ പിടുത്തം ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നത് കൊണ്ട് ഞാൻ  രോഹിണിയോട് കാര്യമായി വർത്തമാനം  ഒന്നും  പറഞ്ഞില്ല. എങ്കിലും ആ കുട്ടി വളരെ ആതിഥ്യ മര്യാദയോടെ പെരുമാറിയത്  ഞാൻ ശ്രദ്ധിച്ചു. അജമ്മാമൻ നോക്കിയിട്ട് കാലിൻറെ പ്രശ്നം നിസ്സാരം ആണെന്നും രണ്ടു ദിവസത്തിൽ മാറും എന്നും പറഞ്ഞു. കുറച്ച് നേരം കൂടി സംസാരിച്ച് ഇരുന്നിട്ട് ഞാനും രഘു അമ്മാമനും യാത്ര പറഞ്ഞ് ഇറങ്ങി. ഒരു തരത്തിൽ ഉള്ള പ്രത്യേകതകളും കൽപ്പിക്കാൻ ഇല്ലാത്ത ഒരു സംഭവം. പതിവ് പോലെ, എല്ലാം മുൻകൂട്ടി കാണുന്ന കാലം, ഈ സംഭവത്തിന് ഒരു പ്രത്യേകത കാത്ത് വെച്ചിരുന്നു!


 തിരിച്ച് വീട്ടിൽ എത്തി ഊണ് കഴിഞ്ഞ് രഘു അമ്മാമൻ ഇറങ്ങി. ഞാനും അമ്മയും ഇരുന്ന് വർത്തമാനം പറയുമ്പോൾ കാലിൻറെ കാര്യം പറയുന്ന കൂട്ടത്തിൽ രോഹിണിയെ കണ്ട കാര്യവും അമ്മയോട് പറഞ്ഞു. "ആഹ്, രോഹിണി  അവിടെ ഉണ്ടായിരുന്നോ?" എന്ന അമ്മയുടെ ചോദ്യത്തിൽ ഞാൻ വല്യ പ്രത്യേകത ഒന്നും കണ്ടില്ല. "അതെ, കോളേജിന് വെക്കേഷനോ മറ്റോ ആണ്. വളരെ നന്നായിട്ടാണ് വർത്തമാനം പറഞ്ഞേ " എന്ന മറുപടിയിൽ ആ സീൻ അവസാനിച്ചു. പക്ഷേ, അമ്മയ്ക്ക് അത് ഒരു ഫ്ലാഷ്ബാക്കിൻറെ തുടക്കം ആയിരുന്നു. കഥയിൽ ഞാൻ അറിയാത്ത ഒരു ട്വിസ്റ്റ്! ഒരിക്കൽ ഹേമ ചിറ്റമ്മ എൻറെ കല്യാണം സ്വപ്നം കണ്ടത് അമ്മയോട് പറഞ്ഞു. എന്നാൽ പിന്നെ പെൺകുട്ടിയേം കൂടി പറഞ്ഞാൽ എളുപ്പം ആയി എന്നോ മറ്റോ 'അമ്മ പറഞ്ഞതിന് "രാധിക ചേച്ചീടെ മകൾ രോഹിണി" എന്നാണത്രെ ഹേമ ചിറ്റമ്മ മറുപടി പറഞ്ഞത്! പിന്നീടത്തെ കഥ ചുരുക്കി പറഞ്ഞാൽ ഈ ഒരു ഫ്‌ളാഷ്ബാക്ക് കാരണം രോഹിണി എന്ന പെൺകുട്ടിയുമായി എൻറെ വിവാഹം തീരുമാനം ആവുകയും ആദ്യം പറഞ്ഞ സംഭവത്തിനു ഒരു പെണ്ണുകാണലിൻറെ പരിവേഷം വന്നു ചേരുകയും ചെയ്തു! അങ്ങിനെ എൻറെ  വിവാഹ മാനദണ്ഡങ്ങളിൽ പ്രായവ്യത്യാസത്തിന്റേത് മാത്രം 'മാച്ച്' ആയി രോഹിണി എന്ന പെൺകുട്ടി ചുട്ടു പൊള്ളുന്ന ഒരു മെയ് ഇരുപത്തി രണ്ടിന് എൻറെ ഭാര്യയായി ജീവിതത്തിലേക്ക് വന്നിട്ട് ഇന്ന് പതിനഞ്ച് വർഷങ്ങൾ തികയുന്നു.


 രണ്ടു പേരുടെയും വീടുകൾ സന്ദർശിക്കാൻ ഒരു കൊടുങ്ങല്ലൂർ യാത്ര മതി എന്ന സൗകര്യവും, രാത്രിയിലേക്ക് നീളുന്ന എൻറെ ഓഫീസ്  മീറ്റിംഗുകളും ഓർമിപ്പിക്കുന്നു; കാലത്തിന് സ്തുതി, എൻറെ  ഒന്നും രണ്ടും മാനദണ്ഡങ്ങൾ   പാലിക്കപ്പെടാതെ പോയതിന്! രോഹിണിക്ക് നന്ദി, കാട്ടിക്കൂട്ടലുകളില്ലാത്ത സ്നേഹത്തിന്, ഞാനെന്ന ബോറനെ സഹിക്കുന്നതിന്, ചെയ്യുന്ന വിട്ടുവീഴ്ചകൾക്ക്, യാത്രകൾക്ക്, അമ്പട ഞാനേ എന്ന  ഭാവത്തിനു നേരെ നീട്ടുന്ന പുച്ഛത്തിന്, എൻറെ 'പി ആർ ഓ' കൂടി ആവുന്നതിന്, എന്നേക്കാൾ നന്നായി എൻറെ  ബന്ധുക്കളോടും കൂട്ടുകാരോടും ചേരുന്നതിന്, പാറുവിന്റെ കൂട്ടുത്തരവാദിത്തത്തിന്! നന്ദി, ജീവിതപ്പങ്കിന് !


വാൽക്കഷ്ണം : 

 പതിനഞ്ചിൽ ഒരല്പം പൈങ്കിളി ആവാം എന്ന് വെച്ചു. 'നമ്മൾ' എന്ന ഒറ്റ വാക്കിൻറെ കീഴിൽ  ഇനിയുമൊരുപാട് മെയ് ഇരുപത്തിരണ്ടുകൾക്കായി കാത്തിരിക്കുന്നു. വിവാഹവാർഷികാശംസകൾ, തടിച്ചി!! 

Saturday, August 23, 2025

നിനച്ചിരിക്കാത്ത ചില പിറന്നാൾ സമ്മാനങ്ങൾ

ഒരു ദിനം പുലർന്നു . ഈ ഭൂമിയിലേക്ക് പിറന്നു വീണിട്ട് ഇത് പോലെ ദിനങ്ങൾ പുലർന്നു നാല്പത് വർഷങ്ങൾ  തീർന്നിരിക്കുന്നു. തലേന്ന്  രാത്രി തന്നെ പാറുവും രോഹിണിയും ഒരു സർപ്രൈസ് ഒരുക്കിയിരുന്നു. വൈകീട്ട് പതിവ് ഓട്ടം കഴിഞ്ഞു വീട്ടിലേക്ക് കയറിയപ്പോൾ ഹാളിലെ ചുവരിൽ അതാ കഴിഞ്ഞ നാൽപ്പത് കൊല്ലങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ കോർത്തുകൊണ്ട്,  പ്രകാശാലംകൃതമായ ഒരു മാല തൂക്കിയിരിക്കുന്നു! മനസ്സ് പല  കാലങ്ങളിൽ സഞ്ചരിച്ചു വന്നു. മുത്തശ്ശിയുടെ ഒക്കത്ത് ചിരിച്ചു കൊണ്ട് , അമ്മയ്ക്കും അച്ഛനും അനിയനും ബന്ധുക്കൾക്കും ഒപ്പം പല കാലങ്ങളിൽ, കാലം തന്ന സൗഹൃദങ്ങൾക്കൊപ്പം, ഇന്നും വളരുന്ന കൂട്ടിന് നാന്ദി കുറിച്ച വിവാഹനാൾ, 2014 -ലെ മാർച്ച് ഒന്ന് മുതൽ ജീവനെ നയിക്കുന്ന മകൾക്കൊപ്പം ഉള്ള നിമിഷങ്ങൾ,  അങ്ങനെ അങ്ങനെ.. മനസ്സിനെ സന്തോഷിപ്പിക്കുന്ന പിറന്നാൾ സമ്മാനം. 


വയസ്സാവും തോറും പിറന്നാളുകൾ വലിയ ഒരു സംഭവം ആവാതായി തുടങ്ങിയിരിക്കുന്നു. എന്നത്തേയും പോലെ രാവിലെ പാറുവിനെ സ്കൂളിലേക്ക് അയച്ചു . രോഹിണിക്ക് ഇന്ന് ഓഫീസിൽ  പോവേണ്ട ആവശ്യം ഉണ്ട്. ഞാൻ വർക്ക് ഫ്രം ഹോം.  പതിവ് കേക്കിനു ഓർഡർ കൊടുത്തിട്ടുണ്ട്  എന്ന് രോഹിണി പറഞ്ഞു, ഉച്ച കഴിഞ്ഞു കിട്ടും . എല്ലാവർക്കും , പ്രത്യേകിച്ച് പാറുവിന്, കേക്ക് കഴിക്കാൻ ഒരു അവസരം ആണല്ലോ. 11 വയസ്സുകാരിക്ക് പിറന്നാൾ ആഘോഷം വലിയ സംഭവം ആണ്! ഉച്ചക്ക് കേക്ക് വന്നു. വൈകീട്ട് പാറു സ്കൂളിൽ നിന്ന് തിരിച്ച് എത്തി. കേക്ക് ഫ്രിഡ്ജ് തുറന്ന് നോക്കി ബോധ്യം വരുത്തി,  ടീവി പരിപാടിയും കണ്ടു കൊണ്ട് പാലും കുടിച്ച്, എന്തോ കൊറിച്ച് കൊണ്ട് ഇരുന്നു.  വൈകീട്ട് ആറ് മുപ്പതിന് ആണ് കേക്ക് കട്ടിങ്. സമയം പോവുന്നില്ല, കേക്ക് മുറിക്കാൻ ധൃതി ആയിരിക്കുന്നു പാറുവിന്. "ഞാൻ ഒന്ന് സൈക്കിൾ ചവിട്ടി വരാം. അപ്പളേക്കും അമ്മേം എത്തൂലോ". പാറു സൈക്കിൾ എടുത്ത് പോയി. ഞാൻ ജോലി തുടർന്നു.


സമയം ഒരു അഞ്ച് നാൽപ്പത്. ഫോണിലേക്ക് പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും കാൾ. വല്ല മാർക്കറ്റിംഗ് കോളും ആവും എന്ന് സംശയിച്ച്  ഞാൻ ഫോൺ എടുത്തു. അങ്ങേത്തലക്കൽ ഇംഗ്ലീഷ് , "മിഥുൻ സർ , പ്ലീസ് കം ഡൗൺ നിയർ റ്റു  ദി ടെന്നീസ് കോർട്ട്. യുവർ ഡോട്ടർ ഹാസ് ഫോളെൻ ഫ്രം സൈക്കിൾ.". പിന്നണിയിൽ മലയാളത്തിൽ അലമുറ, "അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു.". ഞാൻ കേട്ട പാതി കേൾക്കാത്ത പാതി ഓടി. താഴെ ചെല്ലുമ്പോൾ അപ്പാർട്മെൻറിൽ കണ്ടിട്ടുണ്ടെങ്കിലും പരിചയം ഇല്ലാത്ത ഒരാൾ പാറുവിൻറെ കൈ പിടിച്ചു നിൽക്കുന്നു. "അച്ഛാ, എൻ്റെ കൈ ഒടിഞ്ഞു. സോറി അച്ഛാ. അച്ഛൻറെ ബെർത്ഡേ  ആയിട്ട്. സോറി അച്ഛാ." പാറു ഉറക്കെ കരഞ്ഞു കൊണ്ട് ഇരിക്കുന്നു. പാറുവിന്റെ കൈ പിടിച്ചിരുന്ന ആൾ എന്നോട് കാറുമായി വരാൻ പറഞ്ഞു. കൈ ഒടിഞ്ഞിട്ടുണ്ട്. ഞാൻ തിരിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു :" പ്ലീസ് ബ്രിങ്ങ് എ ക്ലോത്ത് . ഐ വിൽ ടൈ ഇറ്റ്.". ഒരു നിമിഷം ശങ്കിച്ചപ്പോൾ കൂടെ നിന്നിരുന്ന മറ്റൊരാൾ പറഞ്ഞു "ഐ വിൽ കം വിത്ത് യു ". ഞാൻ ഓടി വീട്ടിൽ വന്ന് കിട്ടിയ ഒരു ടവൽ അദ്ദേഹത്തിൻ്റെ കയ്യിൽ കൊടുത്തു. എന്നിട്ട് പാൻറ് ഇട്ട് കാറുമായി ടെന്നീസ് കോർട്ടിന്റെ അടുത്തേക്ക്  ചെന്നു. പാറുവിൻറെ കൈ ഞാൻ കൊടുത്ത് വിട്ട ടൗവെലിൽ കെട്ടിയിട്ടുണ്ട് . അദ്ദേഹം പറഞ്ഞു , "ടേക്ക് ഹെർ ടു എ ഹോസ്പിറ്റൽ സൂൺ . ഐ തിങ്ക് ഇറ്റ് ഹാസ് ബ്രോക്കൺ ബാഡ്‌ലി. പുവർ ഗേൾ, ഷി ഈസ് വറീഡ് എബൌട്ട് യുവർ ബെർത്തഡേ". അപ്പോളാണ് എന്റെ മനസ്സിൽ അത് ഉടക്കുന്നത് , പാറു എന്നോട് സോറി പറയുന്നുണ്ടായിരുന്നു . കാറിൽ കയറി . ഒറ്റയ്ക്ക് എങ്ങനെ പോവും എന്നാലോചിച്ചപ്പോൾ ടവൽ മേടിക്കാൻ വന്ന മനുഷ്യൻ ചോദിച്ചു "ഷുഡ് ഐ കം വിത്ത് യു". അദ്ദേഹത്തിനോട് നന്ദി പറഞ്ഞു കയറാൻ അഭ്യർത്ഥിച്ചു .


കാർ മുന്നോട്ട് എടുത്തപ്പോൾ ഓർത്തു. നിഖിൽ ഒരു പക്ഷേ ഓഫീസിൽ നിന്ന് തിരിച്ച് എത്തിയിരിക്കും. വേഗം വിളിച്ചു. ഭാഗ്യം, അയാൾ വീട്ടിൽ ഉണ്ട്. നിഖിൽ രണ്ടു മിനിറ്റിൽ താഴെ എത്തി. കാറിൽ കയറിയ മനുഷ്യനോട് ഞാൻ പറഞ്ഞു "താങ്ക്സ് ഫോർ യുവർ ഹെല്പ്. മൈ കസിൻ വിൽ കം വിത്ത് മി." വേഗം പൊയ്ക്കോളാൻ പറഞ്ഞ് അദ്ദേഹം ഇറങ്ങി . നിഖിൽ കയറിയപ്പോൾ പാറുവിനും ഒരല്പം സമാധാനം ആയി. കൈ കെട്ടിയത് കാരണം വേദന അധികം ഇല്ല . പാറു ആവർത്തിച്ചു "സോറി അച്ഛാ". ബെർത്തഡേ ആഘോഷം വല്യ കാര്യം ഒന്നും അല്ല എന്ന് പറഞ്ഞു പാറുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വഴിയിൽ നിഖിൽ  രോഹിണിയെ വിളിച്ച് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു . രോഹിണി ഓഫീസിൽ നിന്ന് ഇറങ്ങിയിരുന്നു . ഹോസ്പിറ്റൽ എത്തി എക്സ്റേ എടുക്കാൻ കയ്യിലെ കെട്ട്  ഊരണം. അവർ പെയ്ൻ കില്ലർ കൊടുത്തു. പക്ഷെ പാറുവിന്റെ വേദനക്ക് ശമനം ഇല്ല. ഒരു വിധം കൈ  എക്സ്റേ എടുത്തു . പാറുവിനെ ഒരു ബെഡിൽ കിടത്തി. അപ്പോളേക്കും രോഹിണി എത്തി . ഞാൻ ബില്ല് അടക്കാൻ പോവുന്ന വഴിയിൽ ഡ്യൂട്ടി ഡോക്ടറെ കണ്ടു. അവർ പറഞ്ഞു "രണ്ട് എല്ല് ഒടിഞ്ഞിട്ടുണ്ട്. മിക്കവാറും സർജറി വേണ്ടി  വരും.". ഞാൻ ഇൻഷുറൻസ് ഫോം പൂരിപ്പിക്കാൻ പോയി. പാറുവിന്റെ അടുത്ത് രോഹിണിയും നിഖിലും ഉണ്ട്. തിരിച്ച് വന്നപ്പോളേക്കും സർജറി നടത്താൻ  പ്രധാന ഡോക്ടർ തീരുമാനിച്ചിരുന്നു . പാറുവിന്റെ അടുത്ത് എത്തിയപ്പോൾ കൈ കെട്ടിയിരുന്നു . ചെരിഞ്ഞ എല്ലുകൾ നേരെ ആക്കി ഇട്ട് കെട്ടിയതാണ് . പാറു വേദന കൊണ്ട് പുളഞ്ഞു അത്രേ. അലറി കരഞ്ഞു എന്ന് പറഞ്ഞു. പാവം, ഇപ്പോൾ പാറു കരച്ചിൽ ഒന്നും ഇല്ലാതെ ഒരല്പം ആശ്വാസത്തിൽ ആണ്. ഞാൻ പാറുവിനെ കെട്ടിപ്പിടിച്ച്  തിരിഞ്ഞപ്പോൾ നിഖിൽ ചിരിക്കുന്നു. "തൻ്റെ പൈസ ചിലവാക്കാതിരിക്കാൻ ഉള്ള ഉപദേശം കൂടുന്നുണ്ട്." കാരണം തിരക്കി . പിന്നിൽ നിന്ന രോഹിണിയാണ് മറുപടി പറഞ്ഞത്. കൈ നേരെ ആക്കുന്ന വേദന കൊണ്ട് പുളയുമ്പോഴും പാറു ചോദിച്ചത് "അച്ഛൻറെ കുറെ പൈസ പോവ്വോ സർജറി ചെയ്താൽ ?" എന്നാണത്രേ . ഞാൻ ചിരിച്ചു. പാറുവിനോട് പറഞ്ഞു "ആവശ്യത്തിന് പൈസ ചിലവാക്കാം കുട്ടാ. പേടിക്കണ്ട ട്ടോ". എന്തായാലും അന്ന് തന്നെ സർജറിയും കഴിഞ്ഞു. രാത്രി വളരെ വൈകി വീട്ടിൽ എത്തിയപ്പോളാണ് ചിന്തിക്കാൻ സമയം കിട്ടിയത് . നാല്പതാം പിറന്നാൾ എന്തായാലും സംഭവ ബഹുലം ആയി.


പിന്നീട് ആലോചിച്ചപ്പോൾ തോന്നി, പാറുവിന്റെ  കൈ ഒടിഞ്ഞത് സങ്കടം ഉണ്ടാക്കി എങ്കിലും അന്നത്തെ  പിറന്നാൾ സമ്മാനങ്ങൾ പലതും തിരിഞ്ഞു നോക്കുമ്പോൾ മധുരതരം തന്നെ . ഒരു പരിചയവും ഇല്ലാത്ത കുറച്ച് പേരിൽ നിന്ന് ആപത്ഘട്ടത്തിൽ ലഭിച്ച സഹായം എന്ന പിറന്നാൾ സമ്മാനം  . ഇന്നും അവരുടെ ആരുടെയും പേര് എനിക്ക്  അറിയില്ല . പിന്നീട് കാണുമ്പോൾ ചിരിക്കുകയും വർത്തമാനം പറയുകയും എല്ലാം ചെയ്തപ്പോളും പേര് ചോദിച്ചില്ല. എന്തിനു ചോദിക്കുന്നു , അവരുടെ പേരാണ് "മനുഷ്യർ". അവരുടെ പ്രവർത്തിയാണ് "മനുഷ്യത്വം". പാറുവിന് ഒരു പക്ഷേ അങ്ങനെ തോന്നിയില്ല എങ്കിലും പാറു തന്ന സമ്മാനം ആണ് ഹൃദയത്തോട്  ഏറ്റവും ചേർന്നത്. പുളയുന്ന വേദനയിലും അവൾ ഓർത്തത് തന്നെ കുറിച്ച് മാത്രം അല്ല . അച്ഛന്റെ പിറന്നാളാഘോഷം നടക്കാത്തതിലും  അച്ഛന് പൈസയ്ക്ക് ബുദ്ധിമുട്ട് വരുമോ എന്നും  പാറു ആലോചിച്ചു . മറ്റൊരാൾക്ക് നൽകുന്ന കരുതലിലും കവിഞ്ഞ ഒരു സമ്മാനം ഇല്ല. കാലം ആ ഗുണം നിന്നിൽ നിന്ന് മായ്ച് കളയാതിരിക്കട്ടെ ! നീ നീട്ടിയ കരുതൽ ആണ് ഈ അച്ഛന് ഏറ്റവും സന്തോഷം തന്ന പിറന്നാൾ സമ്മാനം. കാലത്തിന് നന്ദി, പ്രതീക്ഷിക്കാത്ത ചില പിറന്നാൾ സമ്മാനങ്ങൾക്ക്!

Sunday, August 18, 2024

മനസ്സിലെ മണിച്ചിത്രപ്പൂട്ടിനുള്ളിൽ

 ഇന്ന്, 2024 ആഗസ്റ്റ് 18, മുപ്പത് വർഷങ്ങൾക്കിപ്പുറം വീണ്ടും 'മണിച്ചിത്രത്താഴ്' കാണാൻ തീയേറ്ററിൽ പോയി. ഈ സിനിമ ആദ്യം തീയേറ്ററിൽ കണ്ട കാലത്ത് പത്തു വയസ്സുകാരി മകളേക്കാൾ ചെറുപ്പം ആയിരുന്നു ഞാൻ! അന്ന് ആ ഒൻപതു വയസ്സുകാരൻ പയ്യൻ കാണാതെ പോയ പലതും, കഴിഞ്ഞ മുപ്പത് വർഷങ്ങളുടെ കാലയളവിൽ ഈ ചിത്രത്തിൽ കണ്ടു കഴിഞ്ഞിരിക്കുന്നു. എത്ര തവണ ഈ സിനിമ കണ്ടിട്ടുണ്ട് ? കണക്കില്ല, പക്ഷെ നൂറിൽ കുറയില്ല. ഇറങ്ങിയ കാലത്ത് തീയേറ്ററിൽ രണ്ടു തവണ. അക്കാലത്ത്, കേരളത്തിന് പുറത്ത് താമസിക്കുന്ന ബന്ധുക്കൾ വരുമ്പോൾ അവരെ കാണിക്കാൻ എന്ന വ്യാജേന, വീഡിയോ കാസെറ്റ് വാടകയ്ക്ക് എടുത്ത്, ഒരു ഇരുപത് തവണയെങ്കിലും. ടീവി സംപ്രേഷണങ്ങൾ നിരവധി തവണ. വീഡിയോ കാസെറ്റ് അപ്രത്യക്ഷമായി അവയ്ക്ക് പകരം വീഡിയോ സിഡി, പിന്നെ ഡിവിഡി എന്നിവ വന്നപ്പോൾ സിഡി പ്ലെയറിൽ , കംപ്യൂട്ടറിൽ എത്രയോ തവണ. മകളോടൊപ്പം ഒ ടി ടി-യിൽ, ഇടയ്ക്കിടക്ക്. ഇന്ന് മൂന്നാമതും തീയേറ്ററിൽ. എന്നിട്ടും, ഒരു നിമിഷം പോലും മടുപ്പുളവാക്കാതെ, ആദ്യ കാഴ്ചയുടെ ഉദ്വേഗത്തോടെ രണ്ടര മണിക്കൂർ തീയേറ്ററിൽ. കാലത്തിന് അപഹരിക്കാൻ കഴിയാത്ത എന്തോ ഒരു കൗതുകം ഈ ചിത്രം മലയാളിയുടെ മനസ്സിൽ മണിചിത്രപ്പൂട്ടിട്ട് പൂട്ടിയിരിക്കുന്നു!


സിനിമ തുടങ്ങിയത് ഈ സിനിമയുടെ ഭാഗമായ മണ്മറഞ്ഞ കലാകാരന്മാർക്ക് ആദരം അർപ്പിച്ച് കൊണ്ടാണ്. ആ നീണ്ട നിര കാണുമ്പോൾ ഒരല്പം സങ്കടം മനസ്സിൽ മൊട്ടിട്ടു. ഈ സിനിമയെ ഈ സിനിമയാക്കുന്നത് അവരെല്ലാം ചേർന്നാണ്. പകരം വെക്കാൻ കാലത്തിനാവാത്ത ജന്മങ്ങൾ. തിയേറ്ററിൽ നിറഞ്ഞ മൗനം അവർക്കുള്ള ആദരാഞ്ജലിയായി. സിനിമ തുടങ്ങി. വരാൻ പോകുന്ന ഓരോ സീനും മനഃപാഠം ആണ്. ഓരോ ഡയലോഗും കൂടെ പറയാൻ മാത്രം പരിചയം. എന്നിട്ടും അവ മുന്നിൽ തെളിയുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ഹർഷം. ഇവരെല്ലാം എനിക്ക് വേണ്ടപ്പെട്ടവർ ആണ് എന്നൊരു തോന്നൽ . എത്രയോ കാലമായി എനിക്ക് പരിചയം ഉള്ളവർ. ഇടയ്ക്ക് അടുത്തിരുന്ന മകളെ നോക്കി. ആ മുഖത്ത് നിഴലിച്ച ഭാവങ്ങൾ ഒരു പക്ഷേ മുപ്പത് കൊല്ലം മുൻപ് എൻ്റെ മുഖത്ത് നിന്ന് ഉതിർന്നവ ആവണം. മുൻപ് അധികം ശ്രദ്ധിക്കാതെ പോയ രണ്ട് അഭിനയ മുഹൂർത്തങ്ങൾ ഇന്ന് തീയേറ്ററിൽ കാണുമ്പോൾ ശ്രദ്ധിച്ചു: നാഗവല്ലിയോട് (ശോഭനയല്ല !) ബ്രഹ്മദത്തൻ (തിലകനും അല്ല ! ) കൊല്ലാൻ സഹായിക്കാം എന്ന് പറയുന്ന രംഗത്ത് പിന്നിൽ കാണുന്ന ഡോക്ടർ സണ്ണിയുടെ (മോഹൻലാൽ അല്ലേയല്ല !) കൈ വിരലുകളുടെ പരിഭ്രമവും ആകാംക്ഷയും കലർന്ന ചലനം, പിന്നെ ആ രംഗത്ത് മിന്നി മറയുന്ന ഷോട്ടുകളിൽ ഭാസുരയുടെ ( കെ പി എ സി ലളിതയോ? അതാരാ?! ) അമ്പരപ്പും ഭീതിയും നിറഞ്ഞ മുഖഭാവങ്ങൾ. പറയാൻ തുടങ്ങിയാൽ ഇങ്ങനെ ഒരു നൂറെണ്ണം പല കാലങ്ങളിൽ പല കഥാപാത്രങ്ങളിൽ ആയി മനസ്സിൽ കുരുങ്ങിയിട്ടുണ്ട്, വിസ്തരിക്കുന്നില്ല. ഇന്ന് ശ്രദ്ധിച്ചത് രണ്ടെണ്ണം കുറിച്ചു എന്ന് മാത്രം. ഇനിയും കാണാത്തത് മുന്നിലേക്ക് നീട്ടാൻ കാലം ഇനിയും നിമിഷങ്ങൾ കൊണ്ട് വരട്ടെ!

പഴയ ഒൻപതു വയസ്സുകാരൻ മോഹൻലാലിനെയും ശോഭനയേയും മറ്റു അഭിനേതാക്കളേയും മാത്രം സ്‌ക്രീനിൽ കണ്ടപ്പോൾ , ഇന്നത്തെ മുപ്പത്തൊമ്പതുകാരൻ സ്‌ക്രീനിൽ കാണാത്ത പലരുടെയും സാന്നിദ്ധ്യത്തെ അറിഞ്ഞു. അവർ ഈ സിനിമയ്ക്ക് നൽകുന്ന മാനത്തിൻ്റെ വലിപ്പം ഒരിക്കൽ കൂടി തീയേറ്ററിൽ അനുഭവിച്ചു. പഴുതടച്ച് മധു മുട്ടത്തിൻ്റെ തിരക്കഥ, സംഭാഷണങ്ങൾ. സണ്ണി ശ്രീദേവിയോട് നടത്തുന്ന പ്രണയാഭ്യർത്ഥന എൻ്റെ ഏറ്റവും പ്രിയപ്പെട്ട സിനിമാ സംഭാഷണങ്ങളിൽ ഒന്നാണ്. ബിച്ചു തിരുമലയുടെയും മധു മുട്ടത്തിൻ്റെയും വാലിയുടെയും വരികൾ , എം ജി രാധാകൃഷ്ണൻ്റെ സംഗീതം, വേണുവിൻ്റെ ക്യാമറ എല്ലാം അവയുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള ഭംഗി കാത്തു സൂക്ഷിക്കുമ്പോളും ഒരുമിച്ച് ചേരുമ്പോൾ തീർക്കുന്ന വിസ്മയം. വീണക്കമ്പികളിൽ, മൃദംഗ ധ്വനികളിൽ, വയലിനിൽ ഈ സിനിമയുടെ കാലത്തിവർത്തിത്വം മുഴുവൻ നിറച്ച് ജോൺസൺ ഒരുക്കിയ അഭൗമമായ പശ്ചാത്തല സംഗീതം. പക്ഷേ ഇത്ര നാളും അറിയാതെ പോയത് ആ ശബ്ദ വീചികൾക്കിടയിൽ അദ്ദേഹം ഒളിപ്പിച്ച നിശ്ശബ്ദതകളുടെ മന്ത്രവാദമാണ്! എന്തോ, ടീവി കാഴ്ചകൾ ഇത്ര നാളും അവയെ മറച്ചിരുന്നു. അപ്പോൾ ഓർത്തു, ഇന്ന് ഓഗസ്റ്റ് 18, ആ നിശ്ശബ്ദതകളിലേക്ക് ജോൺസൺ എന്നെന്നേക്കുമായി ചേക്കേറിയിട്ട് 13 വർഷം തികയുന്ന ദിനം. ഒരു പക്ഷേ, ആ നിശ്ശബ്ദതകളിൽ ജോൺസൺ മാഷ് ഇന്നും ജീവിക്കുന്നു, തൻ്റെ സാന്നിദ്ധ്യം അറിയിക്കുന്നു!

ഈ ഒരു പ്രതിഭാ സംഗമത്തെ വേണ്ട രീതിയിൽ ചാലിച്ച് എക്കാലത്തേക്കും ആയി ഈ ചിത്രം ഒരുക്കിയതിന് മലയാളി എന്നും ഫാസിൽ എന്ന സംവിധായകനോട് കടപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട സിനിമ ഏത് എന്ന ചോദ്യത്തിന് 1993 മുതൽ ഒരുത്തരമേ ഈയുള്ളവന് പറയാൻ ഉള്ളൂ , "മണിച്ചിത്രത്താഴ്". ആ ഉത്തരം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചിരിക്കുന്നു ഈ തീയറ്റർ കാഴ്ച . ഇനിയും എന്തൊക്കെയോ ഗൃഹാതുരത്വം നിറഞ്ഞ വികാരങ്ങൾ നിറയുന്നു, പക്ഷേ മണിചിത്രപ്പൂട്ടിട്ട് മനസ്സിലെ തെക്കിനിയിൽ അവയെ എന്നെന്നേക്കും ഞാൻ ബന്ധിക്കട്ടെ!

ഈ സിനിമ കാണുമ്പോഴെല്ലാം മനസ്സിൽ നിറയുന്ന ഉണർവ്വിനെ കുറിക്കാൻ സിനിമ അവസാനിക്കുന്ന വരികൾ കടം എടുക്കുന്നു:

"മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിർക്കുന്നു, പൂക്കുന്നു കായ്ക്കുന്നു,
കനവിലെ തേന്മാവിൻ കൊമ്പ്,
എൻ്റെ കരളിലെ തേന്മാവിൻ കൊമ്പ്"

Sunday, May 5, 2024

ഒരു ട്രെഷർ ഹണ്ടും ചില നിധികളും

 "അച്‌ഛാ, ഞങ്ങൾ ഒരു പിക്നിക്  പ്ലാൻ ചെയ്യുന്നുണ്ട്‌ ട്ടോ", പുറത്ത് കളിച്ചു കൊണ്ടിരുന്ന മകൾ പെട്ടെന്ന് ഓടി വന്ന് പറഞ്ഞു . ജോലിക്കിടയിൽ ഒന്ന് മുറിയിൽ നിന്ന് പുറത്ത് വന്ന,  ഇപ്പൊ എങ്ങോട്ടെങ്കിലും കൊണ്ട് പോവാൻ പറയുകയാണോ എന്ന എന്റെ സംശയം കലർന്ന നോട്ടത്തിന് ഉടൻ മറുപടി വന്നു : "പുത്തങ്കോലോത്ത്  തന്ന്യാ പിക്നിക്ക് ". സമാധാനം! വെക്കേഷന് ഒത്ത് കൂടിയ കുട്ടികൾ എല്ലാവരും കൂടി ഒരു ടെൻറ് ഉണ്ടാക്കി അതിനു ചുവടെ ഇരുന്ന് ബിസ്കറ്റും മറ്റും കഴിക്കാൻ ആണ് പ്ലാൻ. മൊബൈൽ ഫോൺ ഇല്ലാതെ ഉള്ള പരിപാടി ആയതോണ്ട് സന്തോഷത്തോടെ പറഞ്ഞു :” അതിനെന്താ , നമുക്ക് എന്തെങ്കിലും  ഒക്കെ മേടിക്കാം നിങ്ങൾക്ക് കഴിക്കാൻ ”. മറുപടി പറഞ്ഞത് നിരുപമ ആണ് “മിഥുൻ ചിറ്റപ്പാ , പിന്നെ ഞങ്ങൾക്ക്  ഒരു ട്രെഷർ ഹണ്ട് ഗെയിം ചെയ്തു തര്വോ?”. വീണ്ടും വെട്ടിലായ ഞാൻ പരുങ്ങി: “അതൊക്കെ ബുദ്ധിമുട്ടാണ് . എനിക്ക് അറിയില്ല . നിങ്ങൾ വേറെ ആരോടെങ്കിലും ചോദിക്കൂ.”. മുട്ടാൻ ഒരുപാട് വാതിലുകൾ ഉള്ളത് കൊണ്ട് കുട്ടികൾക്ക് നിരാശ ഒന്നും ഇല്ല . വീണ്ടും സമാധാനം! 


ഒരു കുറി ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ഓടി. കുട്ടേട്ടനും ജി.കെ.എന്നും ഞാനും നിതിനും  ആയിരുന്നു സ്ഥിരം പുത്തങ്കോലോത്ത് ഉള്ള കുട്ടികൾ എങ്കിലും, വെക്കേഷനുകൾക്ക് ഞങ്ങൾ കുട്ടികൾ കുറെ പേർ ഉണ്ടാവും . പ്രധാനമായും ക്രിക്കറ്റ് ആണ് കളി . ഇടക്ക് ഒളിച്ചു കളി , ഓടിത്തൊട്ട്, ശീട്ട്കളി എന്നിവയും ഉണ്ടായിരുന്നു . ഇന്നത്തെ കുട്ടികൾക്ക് അവരുടെ കളികൾ എന്തൊക്കെയോ ഉണ്ട്, പക്ഷേ ക്രിക്കറ്റും ഓട്ടവും അധികം ഇല്ല .  എങ്കിലും കുട്ടികൾ  ഒരുമിച്ച് അന്നത്തെ പോലെ ഇന്നും രാവിലെ മുതൽ  പുത്തങ്കോലോത്ത് പലയിടത്ത് കളിക്കുന്നത് മനസ്സിന് സുഖം തരുന്ന കാഴ്ച ആണ് . രാവിലെയും വൈകീട്ടും ഉള്ള  പെരട്ടയിലെ നീന്തലിൽ  പല  തലമുറകളുടെ നൈരന്തര്യം. കുട്ടിളുടെ പിക്നിക്ക് പ്ലാനിങ് തകൃതി ആയി നടക്കുന്നു . എന്തൊക്കെ കൊണ്ട് വരണം , എന്തൊക്കെ ചെയ്യണം  എന്ന് ലിസ്റ്റ് ഒക്കെ ഉണ്ട്. എല്ലാം കണ്ട് പുത്തങ്കോലോത്ത് പൂമുഖത്ത് ചിരിച്ചുകൊണ്ട്  കൊട്ടിഞ്ചിരി ഭഗവതി .


ഒന്ന് രണ്ടു ദിവസങ്ങൾക്ക് ശേഷം ഭുവനേശ്വരിയുടെ അമ്പലത്തിൻറെ മുന്നിൽ കുട്ടികൾ  പിക്നിക് കൂടാരം ഉയർത്തി . രണ്ടു മരത്തിൽ വലിച്ച് കെട്ടിയ ഒരു തുണി ആണ് കൂടാരം. മരത്തണലിൽ ആയതു കൊണ്ട് വെയിലടിക്കില്ല. പെരട്ടക്കുളത്തിൽ നിന്ന് വീശുന്ന കാറ്റ് ഉഷ്ണം ഒന്ന് കുറയ്ക്കും. കുട്ടികൾ കണ്ടു പിടിച്ച ലൊക്കേഷൻ കൊള്ളാം . ഉച്ചക്ക് ആണ് പിക്നിക്ക് . രാവിലെ ഞാൻ നടന്ന് വരുമ്പോൾ കുട്ടേട്ടനും ഏടത്തിയും അമ്പലത്തിൻറെ പുറകിൽ നിന്ന്  വരുന്നു . കയ്യിൽ പേപ്പറും സെല്ലോ ടേപ്പും മറ്റും . കുട്ടികൾക്ക് ട്രെഷർ ഹണ്ടിന് ഉള്ള ‘ക്ലൂ’ പല സ്ഥലങ്ങളിൽ വെച്ചുള്ള വരവാണ് . അങ്ങനെ കുട്ടികൾക്ക് ട്രെഷർ ഹണ്ടും റെഡി.


നല്ല ജോലി തിരക്ക് ഉള്ള ദിവസം ആണ് . പാറു വന്ന് നല്ല വേഷം ഒക്കെ ഇട്ട്, ഒരു ബാഗിൽ എന്തൊക്കെയോ  നിറച്ച് നീലുവിനെയും കൂട്ടി പോവുന്നത് കണ്ടു . പിക്നിക്ക് കാര്യമായി തന്നെ ആണ് . കൂടെ പോയി ഒന്ന് കണ്ടു വരാൻ ആലോചിച്ചു . ജോലി  കുറെ ഉള്ളത് കൊണ്ട് വേണ്ടെന്ന് വച്ചു . ഇടയ്ക്ക് മുറിയിൽ നിന്ന് ഒന്നിറങ്ങി  പിൻവശത്തു ചെന്നപ്പോൾ അമ്പലത്തിൻറെ പിന്നിൽ കുട്ടി പട്ടാളത്തിൻറെ കലപില . ട്രെഷർ ഹണ്ട് കൊടുമ്പിരി കൊള്ളുകയാണ്  . ക്ലൂ തേടി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു , കിട്ടുന്ന പുതിയ ക്ലൂകൾക്ക് അനുസരിച്ച് പെരട്ടയിലേക്കും മറ്റും നടക്കുന്നു , ആകെ ബഹളം. ജോലിയുടെ ഉത്തരവാദിത്തങ്ങളിലേക്ക് തിരികെ പോവേണ്ടത് കൊണ്ട് അത് കണ്ടു നിൽക്കുന്ന രസം അധികം അനുഭവിക്കാൻ പറ്റിയില്ല. വൈകീട്ട് പിക്നിക്ക് ഒക്കെ വിജയകരമായി പൂർത്തി ആക്കി കുട്ടികൾ വീണ്ടും പെരട്ടയിലേക്ക് . പാറുവിനു ഇന്ന്  ഇറങ്ങാൻ നിർവാഹം ഇല്ല . ചെവി വേദനിച്ച് പൊട്ടി ഒലിക്കുന്ന  പാരമ്പര്യം  മകൾക്കും കിട്ടിയിരിക്കുന്നു. കുട്ടിക്കാലത്ത് എന്നോട് കുളത്തിൽ ഇറങ്ങരുത് എന്ന് പറഞ്ഞിരുന്ന പ്രകാശൻ ഡോക്ടർ പാറുവിനോടും ഈയിടെ അതേ പഥ്യം നിഷ്കർഷിച്ചു! 


രാത്രി ആണ് പാറുവിൻറെ പിക്നിക്ക് വിശേഷങ്ങൾ കേട്ടത് . ട്രെഷർ ഹണ്ടിൽ കിട്ടിയ സൂചനകളും  അത് പല വഴിക്ക് നയിച്ച് ഒടുവിൽ എത്തിച്ച  മിഠായിയുടെ മധുരത്തിലേക്കും ഉള്ള വർണനയുടെ വഴികളിൽ പാറു ഉറക്കത്തിലേക്ക് വീണു . ഉറക്കമില്ലാതെ, ആ കഥ ആലോച്ചിച്ച് ഞാൻ കിടന്നു . ട്രെഷർ ഹണ്ടിൽ കണ്ടു പിടിച്ച കുഞ്ഞു മിഠായിയേക്കാൾ വലിയ നിധികൾ ഈ നിമിഷങ്ങൾ ഈ  കുട്ടികൾക്ക് മുന്നിൽ വെക്കുന്നുണ്ട് . ആ നിധികളുടെ മൂല്യം  മനസ്സിലാവാൻ പക്ഷെ അവർ  കുറെ കൂടി വലുതാവേണ്ടിയിരിക്കുന്നു. മതിലുകൾ തടയാതെ ചുറ്റി നടക്കാൻ ഇത്രയും വലിയ ഒരു സ്ഥലം ഉണ്ട് എന്നുള്ളത് അധികം കുട്ടികൾക്ക് ഇന്ന് കിട്ടാത്ത ഒരു ധനം ആണ് . നീന്തി കളിക്കാൻ വൃത്തിയുള്ള, സ്വകാര്യമായ  ഒരു വലിയ കുളം  ഈ ലോകത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ട് ഇരിക്കുന്ന ഒരു പ്രതിഭാസം ആണ് . അങ്ങനെ ഒന്ന് ഇവിടെ ഉണ്ട് എന്നതും നിങ്ങൾ അതിൽ ഇത്രയേറെ നീന്തിക്കളിച്ചു എന്നതും  ഒരു പക്ഷേ ഭാവിയിൽ നിങ്ങൾ അത്ഭുതത്തോടെ ഓർത്തേക്കാം. ചുരുങ്ങിയത് വെക്കേഷനുകളിൽ എങ്കിലും സമപ്രായക്കാരായ മറ്റു കുട്ടികളൊത്ത് കളികളിലും മറ്റും മുഴുകി നിശ്ചിന്തരായി ഉല്ലസിക്കാൻ ഒരു ഇടവും, അവിടെ എത്താനുള്ള അവസരവും, അത് വഴി നിങ്ങൾ ഭാവിലേക്കായി പടുത്തുയർത്തുന്ന സുഖമുള്ള ഓർമ്മകളുടെ ഭണ്ടാരവും. അതിനേക്കാൾ  വലുതായി ഒരു നിധി  മറ്റെന്തുണ്ട് ?! കാണാതെ പോയതൊക്കെയും കാട്ടിത്തരുന്നവൾ ആ പൂമുഖത്തിരുന്ന് നിങ്ങൾക്ക് ഈ നിധികളെല്ലാം കാട്ടി തരുന്ന  ഒരു നാൾ വരട്ടെ! പുത്തങ്കോലോത്തെ കുട്ടികളുടെ കളികൾക്ക് വേദിയാവാൻ പെരട്ടക്കുളം കാലാകാലം നിലനിൽക്കട്ടെ !


Tuesday, October 3, 2023

ടോഫിയോട് വിടപറയുമ്പോൾ

 ഇന്നലെ ടോഫിയെ കണ്ടിരുന്നു. ഇനി കാണില്ല എന്ന സത്യം ഇന്ന് രാവിലെ ആണ് അറിഞ്ഞത്. നിഷ്കളങ്കമായ ആ കണ്ണുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു. പൊതുവിൽ ഞാൻ ഒരു മൃഗസ്നേഹി അല്ല. എങ്കിലും മനസ്സിനകത്ത് എവിടെയോ ഒരു വിങ്ങൽ. എനിക്ക് പ്രിയപ്പെട്ട ഒരാളെ നഷ്ടമായിരിക്കുന്നു എന്ന വേദന.

ഉറ്റ സുഹൃത്തുക്കളായ മത്തായിയും ശ്രുതിയും ഒരു പട്ടിയെ വാങ്ങി എന്നറിഞ്ഞപ്പോൾ പരിഭ്രമം ആയിരുന്നു മനസ്സിൽ ആദ്യം വന്നത് . എനിക്ക് പട്ടികളെ ഒരല്പം പേടി ആണ്. ഇനി എങ്ങനെ അവരുടെ വീട്ടിൽ പോവും? പിന്നെ മനസ്സിൽ ഉറപ്പിച്ചു, അവരുടെ വീട്ടിൽ പോവുന്നത് നിർത്താൻ പറ്റില്ല. അതുകൊണ്ട് പട്ടിയെ എങ്ങനെ എങ്കിലും ഇണക്കുക തന്നെ. അങ്ങിനെ ഞാൻ ആദ്യമായി ടോഫിയെ കണ്ടു. വെള്ളയും ബ്രൗണും കലർന്ന നിറത്തിൽ , നിഷ്കളങ്കമായ കണ്ണുകളുള്ള ടോഫി! പതുക്കെ എൻ്റെ പേടി മാറി. ഞാൻ ടോഫിയെ താലോലിക്കാൻ തുടങ്ങി. ടോഫി ആ വീട്ടിലെ ഒരംഗം തന്നെ എന്ന് മനസ്സ് പറഞ്ഞു.

ടോഫി ഒരല്പം വളർന്നപ്പോൾ നിത്യേന എന്നോണം ടോഫിയെ താലോലിക്കാൻ അവസരം ഉണ്ടായി. എന്നും രാവിലെ ഞാൻ നടക്കുന്ന സമയത്ത് , ശ്രുതി അപ്പാർട്മെന്റിലെ 'ഡോഗ് പാർക്ക്'-ലേക്ക് കൊണ്ട് പോവും വഴി ടോഫി എന്റെ അടുത്ത് വരും. കഴുത്തിൽ തടവുന്നത് ടോഫിയ്ക്ക് വളരെ ഇഷ്ടം ആണ് . അടുത്ത് വന്ന് കുറച്ച് നേരം അത് മേടിച്ചിട്ടേ പോവൂ. ഏതെങ്കിലും ഒരു പൂച്ചയുടെ മണം പിടിച്ചാണ് വരുന്നത് എന്ന് വെച്ചാൽ പിന്നെ ടോഫി അത്ര പരിഗണന തരില്ല. നടക്കുമ്പോൾ ഞാൻ അപ്പാർട്മെന്റിന് പുറത്തേക്ക് ഉള്ള വഴിയുടെ അടുത്ത് എത്തുമ്പോൾ കിഴക്കോട്ട് നോക്കും. ദൂരെ നിന്നും ശ്രുതിയെയും വലിച്ചുകൊണ്ട് ടോഫി നടന്ന് വരുന്നുണ്ടാവും. നിലാവിൻറെ കുളിർമ അനുഭവിപ്പിക്കുന്ന കണ്ണുകൾ ഉള്ള ടോഫിയുടെ രൂപം പ്രഭാത സൂര്യന് നേരെ! ഇന്നും ഞാൻ ആ വഴിയിലേക്ക് നോക്കി, ടോഫിയെ ഇനി ആ വഴി കാണില്ല എന്ന ഒരു വിങ്ങലോടെ.

രഘുവിന്റെ കല്യാണത്തിന് ക്ഷണിക്കാൻ ആണ് ഇന്നലെ മത്തായിയുടെ വീട്ടിൽ പോയത്. ടോഫിക്ക് പതിവ് ഉത്സാഹം ഇല്ല. എങ്കിലും വീട്ടിലേക്കു കേറുമ്പോൾ തന്നെ ടോഫി വന്ന് എന്നെ പറ്റിക്കൂടി. രാവിലെ മുതൽ ടോഫിക്ക് ഛർദ്ദി ആണെന്ന് അറിഞ്ഞു. അടുത്ത് വന്ന് കിടന്ന ടോഫിയെ ഞാൻ പതിയെ തലോടിക്കൊണ്ടിരുന്നു . ആ കണ്ണുകളിൽ ഒരു ക്ഷീണം നിഴലിച്ചുവോ? അറിയില്ല. പതിവ് നിഷ്കളങ്കതയോടെ ടോഫിയുടെ കണ്ണുകൾ ഇടക്ക് എന്നെ നോക്കിക്കൊണ്ടിരുന്നു. ഇറങ്ങാൻ തുടങ്ങുമ്പോൾ ടോഫി കുരച്ചില്ല. അതല്ല പതിവ് . ആരും പോവുന്നത് ടോഫിക്ക് ഇഷ്ടം അല്ല . ഇറങ്ങി, വലകൊണ്ടുള്ള വാതിൽ അടച്ചപ്പോഴാണ് ടോഫി ഓടി വന്നത്. ശബ്ദം ഉണ്ടാക്കാതെ ടോഫി ഞാനും രോഹിണിയും പോവുന്നത് നോക്കി നിന്നു. അവസാന കൂടിക്കാഴ്ച!

ഒരിക്കൽ നല്ല നിലാവുള്ള ഒരു രാത്രി, പാറുവും ഞാനും രോഹിണിയും പുറത്ത് സംസാരിച്ച് നടക്കുമ്പോൾ വിഷയം ചന്ദ്രന്റെ ഉപരിതലത്തിൽ കാണുന്ന രൂപം എന്താണ് എന്നായി . മുയൽ ആണെന്ന് ഞാൻ പറഞ്ഞു. കുട്ടിക്കാലത്ത് കേട്ട കഥയിൽ മനസ്സിൽ ഉരുത്തിരിഞ്ഞ രൂപം. പക്ഷെ ചിലർ അത് ഒരു പട്ടിയുടെ രൂപം ആയിട്ടാണ് കാണുന്നത് എന്ന് വായിച്ച ഓർമ്മ ഞാൻ പാറുവിനോട് പറഞ്ഞു. ചിലപ്പോ നമ്മടെ ടോഫിയെ പോലെ ഏതെങ്കിലും പട്ടി ആവും എന്ന് പറഞ്ഞു പാറു ചിരിച്ചു.

ഇന്ന് രാവിലെ നടക്കുമ്പോൾ സൂര്യന് എതിരേ മാനത്ത് ചന്ദ്രനും ഉണ്ടായിരുന്നു. ഇന്ന് ഞാൻ അവിടെ കണ്ടതും , ഇനി അവിടെ കാണുന്നതും  നിന്റെ രൂപം ആണെന്ന് വിചാരിക്കാനാണ്  എനിക്കിഷ്ടം, ടോഫി. നീ എന്നും അവിടെ ഇരുന്ന് ആ നിഷ്കളങ്കമായ കണ്ണുകൾ കൊണ്ട് ഞങ്ങളെ നോക്കുന്നു എന്നും. നിനക്ക് സ്വസ്തി!

Monday, December 26, 2022

ഒരു ദിവസത്തിന്റെ ഓര്‍മ്മയ്ക്ക്

 26 ഡിസംബര്‍ 2021, ജീവിതത്തില്‍ ‍  മുത്തശ്ശിയുടെ  സാന്നിദ്ധ്യം  ഓര്‍മ്മകളിലേക്ക്  ചുരുങ്ങിയ ദിവസം.  സങ്കടം നിറഞ്ഞ ഒരു ദിവസത്തെ വാക്കുകളില്‍ നിരത്തേണ്ട ആവശ്യം ഉണ്ടോ? മനസ്സില്‍ പല കുറി ആലോചിച്ചു.  ഒടുവില്‍ അങ്ങനെ വേണം എന്നു തീരുമാനിച്ചതിന്റെ  ഫലമാണ് ഈ കുറിപ്പ്.  എന്തിന് എന്ന് ഇപ്പോളും  തീര്‍ച്ചയില്ല.  വ്യക്തമായ  അനുഭവങ്ങളെ കാലം അവ്യക്തമായ ചില മനച്ചിത്രങ്ങളിലേക്ക് ചുരുക്കുന്ന ചെപ്പടി വിദ്യക്ക് വഴങ്ങാതിരിക്കാന്‍ ആവാം, അല്ല അന്നത്തെ ദുഖത്തിന്‍റെ തീക്ഷ്ണത ഒരു കൊല്ലത്തിനിപ്പുറം ഒരു ചെറു നോവായി ചുരുക്കുന്ന കാലത്തിന്‍റെ നിതാന്തമായ ഇന്ദ്രജാലത്തില്‍ മയങ്ങുന്നതു കൊണ്ടും ആവാം.  ഞാന്‍ കണ്ട ആ ദിവസത്തെ , എന്‍റെ മനസ്സില്‍ നിറഞ്ഞ ചിത്രങ്ങളെ, ചിന്തകളെ ഇവിടെ കൂട്ടി  ഇടുന്നു. വാക്കുകളില്‍ മുത്തശ്ശിക്ക്  ഒരു ചാത്തം (ശ്രാദ്ധം) ഊട്ട്.


ചിറക്കല്‍ കോവിലകത്ത് പത്താമുദയം ആഘോഷം. ഞാന്‍ രോഹിണിയുടെ വീട്ടില്‍ ആണ്. രാവിലെ അമ്മ വിളിച്ചു, "മുത്തശ്ശി ആകെ restless  ആണ്. ഇന്നലെ രാത്രി ഒട്ടും ഉറങ്ങീട്ടില്ല.  അജമ്മാമനോട് ഒന്നു പറയൂ. എന്നിട്ട് മിഥുന്‍ ഒന്നിങ്ങട് വരൂ". ഒരാഴ്ചയായി മുത്തശ്ശിക്ക് ചെറിയ വയ്യായ ഉണ്ട്.  ഛര്‍ദ്ദിയും ക്ഷീണവും വിശപ്പില്ലായ്മയും. എന്നാലും നടക്കുന്നുണ്ട്, ഞങ്ങളോട് വര്‍ത്തമാനം പറയുന്നുണ്ട് , പൊതുവേ സീരിയസ് ആയ ഒരു വയ്യായ ആണെന്ന ലക്ഷണം ഇല്ല.  അജമ്മാമനോട് പറഞ്ഞിട്ട് ഞാന്‍ വീട്ടിലേക്ക് വന്നു. മുത്തശ്ശി കിടക്കുകയാണ് , ചിറ്റമ്മയും ഇച്ചേച്ചി മുത്തശ്ശിയും മുറിയില്‍ ഉണ്ട് . ഞാന്‍ ചെന്നു കയറിയപ്പോള്‍ അമ്മ ഫോണില്‍ ആണ്. അജമ്മാമന്‍ പറഞ്ഞയച്ച് മുത്തശ്ശിയുടെ രക്തം പരിശോധിക്കാന്‍ വരുന്ന നഴ്സുമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നു. എന്നെ കണ്ടപ്പോള്‍ ചിറ്റമ്മ പറഞ്ഞു "ദേ മിഥുന്‍ വന്നു അമ്മേ". മുത്തശ്ശി എന്നെ ഒന്നു നോക്കി. ഞാന്‍ ചോദിച്ചു "എന്താ മുത്തശ്ശീ?". ക്ഷീണിതമായ ഒരു മറുപടി "വയ്യ". അമ്മ പറഞ്ഞത് മാതിരി മുത്തശ്ശി ആകെ അസ്വസ്ഥ ആണ്. കിടക്കുന്നു, അഞ്ചു മിനിറ്റ് കഴിഞ്ഞു എണീക്കുന്നു , വീണ്ടും കിടക്കുന്നു. ചിറ്റമ്മ പറഞ്ഞു "മിഥുന്‍ അടുത്ത് ഇരിക്കും, അമ്മ കിടക്കൂ". അതിനു മറുപടി ഒന്നും പറഞ്ഞില്ല. ഞാന്‍ മുത്തശ്ശിയുടെ അടുത്ത് കട്ടിലില്‍ ഇരുന്നു. 


കുറച്ചു കഴിഞ്ഞു നഴ്സുമാര്‍ വന്നു. മുത്തശ്ശി കിടന്നു കൊണ്ട് തന്നെ അവര്‍ രക്തം എടുത്തു. "എന്‍റെ vain കിട്ടാന്‍ ബുദ്ധിമുട്ടുണ്ടോ?" ക്ഷീണിത  സ്വരത്തില്‍ മുത്തശ്ശി ചോദിച്ചു. ഇല്ലെന്നു പറഞ്ഞ് നഴ്സ് രക്തം എടുത്ത് എണീറ്റു. രണ്ടു മണിക്കൂറിനുള്ളില്‍ ലാബില്‍ വന്നാല്‍ റിസല്‍റ്റ് കിട്ടും. ഒരു 12 മണിയോടെ ചെന്നാല്‍ മതി. ഞാനും രഘുവും മുത്തശ്ശിയോട് ഓരോ തമാശകള്‍ പറഞ്ഞ് മുത്തശ്ശിയെ ഉഷാറാക്കാന്‍ നോക്കി. പതിവ് പോലെ മുത്തശ്ശി അത് ആസ്വദിക്കുന്നില്ല.   ചിറ്റമ്മ പറഞ്ഞത് അനുസരിച്ച് മുത്തശ്ശി എന്‍റെ നെഞ്ചില്‍ ചാരി ഇരുന്നു. ഇടയ്ക്ക് നിതിന്‍ വീഡിയോ കോള്‍ ചെയ്തു. മുത്തശ്ശി കുറച്ചു എന്തോ പറഞ്ഞു. എന്നിട്ട് പിന്നേയും കണ്ണടച്ച് എന്‍റെ മേത്ത് ചാരി കിടന്നു.  മുത്തശ്ശിക്ക് പാട്ടു കേള്‍ക്കാന്‍ എന്നും ഇഷ്ടം ആണ്. ഞാന്‍ ജോണ്‍സണ്‍ മാഷുടെ പാട്ടുകള്‍ വെച്ചു. എനിക്കു കേള്‍ക്കാനും , മുത്തശ്ശിക്ക് കേള്‍ക്കാനും. മുത്തശ്ശി എന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങി, ഒരു 45 മിനിറ്റോളം. ശ്വാസത്തിന് നല്ല ശബ്ദം ഉണ്ടായിരുന്നു. ഞാനും ചിറ്റമ്മയും ആംഗ്യം കാണിച്ചു, ഇതെന്താ ഇങ്ങനെ ഒരു ശബ്ദം? എങ്കിലും ജീവിതത്തിന്‍റെ അവസാന ശ്വാസത്തിലേക്കാണ് ആ ശബ്ദമാനമായ ശ്വാസോച്ഛ്വാസം എന്ന് ഞങ്ങള്‍ കരുതിയതേ ഇല്ല.   പാട്ടുകള്‍ പലതു കഴിഞ്ഞു, ഞാന്‍ സല്ലാപത്തിലെ 'പാദ സ്മരണ സുഖം' എന്ന പാട്ട് വെച്ചു . മുത്തശ്ശി ഉറക്കം ആണ്. അടുത്ത പാട്ട് ഏത് വേണം എന്നു ഫോണില്‍ തിരയുമ്പോള്‍ മുത്തശ്ശി ഉണര്‍ന്നു. "മതി കുട്ടാ , ഇനി ഞാന്‍ കിടക്കാം". "ഇത്തിരി നേരം കൂടി കിടന്നോളൂ മുത്തശ്ശി " ഞാന്‍ പറഞ്ഞു. "വേണ്ട, കിടക്കാം" മുത്തശ്ശി വീണ്ടും കിടക്കയില്‍ കിടന്നു. ഞാന്‍ പാട്ട് നിര്‍ത്തി അടുത്തിരുന്നു. ചിറ്റപ്പന്‍ ചാലക്കുടിയില്‍ നിന്നും വന്നപ്പോള്‍ മുത്തശ്ശി ചിറ്റമ്മയോട് ചോദിച്ചു "മുരാരിക്ക് കാപ്പി കൊടുത്തോ?". വയ്യാതിരിക്കുമ്പോളും മറ്റുള്ളവരുടെ കാര്യങ്ങള്‍ ശരിക്ക് നടക്കുന്നില്ലേ എന്ന് ഉറപ്പ് വരുത്തല്‍. ഒരു പക്ഷേ മുത്തശ്ശിയുടെ ജീവിതത്തെയും സ്വഭാവത്തേയും അടയാളപ്പെടുത്തുന്ന ചിത്രം. 


മണി പന്ത്രണ്ടോടടുക്കാറായി. ലാബില്‍ നിന്നും റിപ്പോര്‍ട്ട് മേടിക്കാന്‍ ഞാനും രഘുവും തിരിച്ചു. ലാബില്‍ ചെന്നപ്പോള്‍ കുറച്ചു വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അല്പ നേരത്തിത്തിന് ശേഷം, അവര്‍ റിസല്‍റ്റ് തന്നു. രക്തത്തിലെ ചില അളവുകള്‍ ‍ വളരെ കൂടുതല്‍ ആണ്. ആദ്യത്തെ പരിശോധന തെറ്റിയോ എന്നറിയാന്‍ ഒരിക്കല്‍ കൂടി ടെസ്റ്റ്  നടത്തിയതു കൊണ്ടാണ് വൈകിയത്. രഘു റിപ്പോര്‍ട്ടില്‍ നോക്കിയിട്ട് പറഞ്ഞു, ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടി വരും. തിരിച്ച് പുറപ്പെടുമ്പോള്‍ അമ്മ വിളിച്ചു. "നിങ്ങള്‍ വേഗം വരൂ മുത്തശ്ശിക്ക് ആകെ സുഖം ഇല്ല". റിപ്പോർട്ട്  അജമ്മാമന് വാട്ട്സാപ്പില്‍ അയച്ചിട്ട് വേഗം വീട്ടിലേക്ക് തിരിച്ചു.  എത്തുമ്പോള്‍ അമ്മ അജമ്മാമനോട് ഫോണില്‍ സംസാരിക്കുന്നു. ഫോണ്‍ എനിക്കു തന്നിട്ട് അമ്മ അകത്തേക്ക് പോയി. "നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവാം മിഥുന്‍.  കുറച്ചു സീരിയസ് ആണ്. മോഡേണ്‍ ഹോസ്പിറ്റല്‍ ആവും നല്ലത്. " അജമ്മാമന്‍ പറഞ്ഞു. ഫോണ്‍ കട്ട് ചെയ്ത്, അടുത്ത നടപടി ആലോചിച്ച് നില്‍ക്കുമ്പോള്‍ അകത്തു നിന്നും അമ്മയുടെ വിളി "മിഥുന്‍ വേഗം വരൂ".


ഞാന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ എല്ലാവരും മുത്തശ്ശിയുടെ ചുറ്റും നിൽക്കുന്നു . അമ്മ, ചിറ്റമ്മ, ഇച്ചേച്ചി മുത്തശ്ശി, രഘു, അച്ഛന്‍, ചിറ്റപ്പന്‍.  മുത്തശ്ശി തല ഒരല്പം വലത്തോട്ട് ചരിച്ച് പിടിച്ചിരിക്കുന്നു. ചിറ്റമ്മ മുത്തശ്ശിയുടെ വായുടെ അരികില്‍ ഒരു തോര്‍ത്ത് പിടിച്ചിട്ടുണ്ട്. മുത്തശ്ശി ഛര്‍ദ്ദിച്ചതോ മറ്റോ ആണെന്ന് തോന്നി. ചിറ്റമ്മ പറഞ്ഞു, "അമ്മേ ദേ മിഥുന്‍ വന്നു, നോക്കൂ". മുത്തശ്ശി നോക്കുന്നില്ല. തല വീണ്ടും നേരെ ആക്കി കിടക്കുന്നു. ഞാന്‍ മുത്തശ്ശിയുടെ അടുത്ത് ഇരുന്നു. മുത്തശ്ശിയെ മാറത്ത് തലോടി. ഞാന്‍ മുത്തശ്ശിയുടെ ശ്വാസഗതി നോക്കിയില്ല. ആകെ എന്തു വേണം എന്നറിയാത്ത ഒരു അവസ്ഥ. മരണം എന്ന യാഥാര്‍ഥ്യം അപ്പോളും എന്‍റെ ചിന്തയില്‍ ഇല്ല. മുത്തശ്ശിയുടെ ബോധം പോവുന്നു എന്ന് മാത്രം ആണ് ഞാന്‍ കരുതുന്നത്.  ചിറ്റമ്മയും അമ്മയും ഇച്ചേച്ചി മുത്തശ്ശിയും എല്ലാം കരഞ്ഞു കൊണ്ട് ജപിച്ചു തുടങ്ങി "നാരായണാ നാരായണാ". ആദ്യം ആയി ഒരു പക്ഷേ ഇത് മുത്തശ്ശിയുടെ അവസാനം ആണെന്ന ബോധ്യം എന്‍റെ മനസ്സില്‍ മിന്നി. അപ്പോളും ഞാന്‍ മുത്തശ്ശിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചില്ല, അങ്ങനെ ആണെങ്കില്‍ ശ്വാസം നിലക്കുന്ന മന്ദതാളം ഒരു പക്ഷേ ഞാന്‍ കണ്ടേനെ. ആ നിമിഷം ഇപ്പോളും എന്‍റെ മനസ്സില്‍ അവ്യക്തമാണ്.


എന്തുകൊണ്ട് എന്നറിയാത്ത ഏതോ ഉള്‍പ്രേരണയില്‍  ഞാനും ജപിച്ചു തുടങ്ങി,  മനസ്സില്‍ വന്നത് ഭഗവതി ആണ്.  "ഭദ്രകാളീ പരദേവതേ ജയ.. ", ഞാന്‍ മുത്തശ്ശിയുടെ  മാറില്‍ തലോടിക്കൊണ്ട് ജപിച്ചു.  പിന്നെ  മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി. ശ്വാസഗതിക്ക് ശബ്ദം ഇല്ല. മുത്തശ്ശിയുടെ നാക്ക് ഒരല്പം പുറത്തേക്ക് വന്നു, അടുത്ത ശ്വാസത്തോടെ അകത്തേക്ക് തന്നെ പോയി.  അത്രയും നേരം രഘു എന്‍റെ അടുത്ത് ഉണ്ടായിരുന്നു എന്ന കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത് രഘുവിന്‍റെ തേങ്ങല്‍ കേട്ടപ്പോള്‍ ആണ്. രഘു മുത്തശ്ശിയുടെ പള്‍സ് നോക്കുകയായിരുന്നു. കിട്ടുന്നില്ല എന്ന് മനസ്സില്ലായ രഘു കരഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. മുത്തശ്ശി മരിക്കുകയാണ് എന്ന സത്യം ഞാന്‍ അറിഞ്ഞു.  പക്ഷേ , ഒരു മരവിപ്പ്, ഒന്നും മനസ്സില്‍ തങ്ങുന്നില്ല. പിന്നീട് കുറച്ചു നിമിഷം എന്‍റെ മനസ്സില്‍ ഇല്ല.  ബോധ്യം തിരിച്ച് വരുമ്പോള്‍ ഞാനും മുത്തശ്ശിയും മാത്രം ആണ് മുറിയില്‍ , ഓമന മുത്തശ്ശി അകത്തേക്ക് വന്നു. "കഴിഞ്ഞോ " എന്ന് ചോദിക്കും വിധം എന്നെ നോക്കി. ഓമന മുത്തശ്ശി ഒരു വിരല്‍ മുത്തശ്ശിയുടെ മൂക്കിന് താഴെ പിടിച്ചു. ഒന്നും പറയാതെ പുറത്തേക്ക് പോയി. 


ഉടന്‍ അജമ്മാമന്‍ അകത്തേക്ക് വന്നു. രോഹിണി അജമ്മാമനെയും കൂട്ടി വന്നതാണ് എന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. അജമ്മാമന്‍ മുത്തശ്ശിയുടെ പള്‍സും മറ്റും പരിശോധിച്ചു. കണ്ണില്‍ ടോര്‍ച്ച് അടിച്ചു നോക്കി. ഇതെല്ലാം ഞാന്‍ മുത്തശ്ശിയുടെ കാല്‍ക്കല്‍ ഇരുന്നു കാണുകയാണ്.  മുത്തശ്ശിയുടെ കണ്ണ് അടച്ചു എന്ന് ഉറപ്പ് വരുത്തി അജമ്മാമന്‍ മുത്തശ്ശിയുടെ കാലില്‍ തൊട്ട് വന്ദിച്ച്  അസ്വസ്ഥനായി പുറത്തേക്ക് പോയി.  ഒരു ജീവിതം അവസാനിച്ചു എന്ന സാക്ഷ്യം. എന്‍റെ മനസ്സിലെ മരവിപ്പ് മാറിയില്ല, സത്യം മനസ്സില്‍ ഉറച്ചു എങ്കിലും. ഞാന്‍ നിലത്ത് ഇരുന്നു മുത്തശിയുടെ കാല്‍ പാദത്തില്‍ എന്‍റെ നെറുക്  മുട്ടിച്ചു. ആ സ്നേഹാനുഗ്രഹങ്ങള്‍ അവസാനമായി ഒരിക്കല്‍ കൂടി വാങ്ങാന്‍. പതുക്കെ പുറത്തേക്ക് വന്നു, അമ്മയും ചിറ്റമ്മയും ഇച്ചേച്ചി മുത്തശ്ശിയും കരയുന്നു. ഓമന മുത്തശ്ശി മൂകയായി ഇരിക്കുന്നു. രോഹിണി അടുത്തേക്ക് വന്നു , ഞാന്‍ രോഹിണിയെ കെട്ടി പിടിച്ചു , സങ്കടം അപ്പോളും കണ്ണീരായി മാറിയില്ല. സുധവല്ല്യമ്മ വന്നു , മുഖത്ത് അവിശ്വാസം "ചേച്ചി, ഇപ്പോ.. ഒരു കുഴപ്പോം ഇല്ല്യാണ്ട് ഇരിക്ക്യായിരുന്നൂലോ, ഇത്.." വാക്കുകള്‍ മുറിഞ്ഞു. മോഹനമ്മാമന്‍ വന്നു "ഞാന്‍ വൈകി, ഞാന്‍ വരാന്‍ വൈകി " എന്ന് പറഞ്ഞ് അകത്തേക്ക് പോയി. ഞാന്‍ വാതില്‍ക്കല്‍ തന്നെ നിന്നു. 


പാറുവിനെ കൂട്ടി രാധികമ്മായി വന്നു. പാറു ഉറക്കെ കരയുന്നുണ്ട് "ഞാന്‍ വല്യേ മുത്തശ്ശിയെ  miss ചെയ്യും, ഞാന്‍ വല്യേ മുത്തശ്ശിയെ miss ചെയ്യും".  ആ വാക്കുകള്‍ എന്‍റെ ഉള്ളിലെ ദുഖത്തെ കണ്ണീരിലേക്ക് ഒഴുക്കാന്‍ ഉള്ള വഴി തുറന്നു. ഞാന്‍ പാറുവിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു "കരയണ്ട , കരയണ്ട", കണ്ണീരില്‍ വാക്കുകള്‍ ഇടറി. ഒന്നു കരയുന്നത് മനസ്സിനെ ദൃഢം ആക്കാന്‍ ഉള്ള ഒരു ഉപാധി ആണെന്ന് തോന്നുന്നു. ഞാന്‍ ആ യാഥാര്‍ഥ്യവും ആയി പൊരുത്തപ്പെട്ടു. മുത്തശ്ശിയെ കട്ടിലില്‍ നിന്നും ഇറക്കി പുറത്തെ മുറിയിലേക്ക് കിടത്തി. വിളക്ക് വെച്ചു, ചുറ്റും ഭസ്മം ഇട്ടു. ആളുകള്‍ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. ഞാന്‍ പുറത്തേക്ക് പോയി ഇരുന്നു. പലരും വരുന്നു പോവുന്നു.  രഘു അമ്മാമന്‍ കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്ക് വരുന്നത് കണ്ടു. എന്നും മുത്തശ്ശിക്ക് സഹായം ആയിരുന്ന ആള്‍.  അരുണ്‍ കരഞ്ഞുകൊണ്ട് അകത്തു പോയി  ദുഖം അടക്കാന്‍ ആവാതെ തേങ്ങി കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നു. മുത്തശ്ശിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ആളുകളില്‍ അരുണ്‍ ഇല്ലാതിരിക്കില്ല.  ഇനി ആ ചിരി ഇല്ല.  അകത്ത് പാറു മുത്തശ്ശിയുടെ അടുത്ത് നിന്ന് മാറാതെ ഇരിക്കുന്നു. ഞാന്‍ പാറുവിനെ പുറത്തേക്ക് വിളിച്ചു. "എനിക്ക് വല്യേ മുത്തശ്ശിയുടെ അടുത്ത് ഇരുന്നാൽ  മതി", പാറു കരഞ്ഞു കൊണ്ട് പറഞ്ഞു.  ഇനി അധികം ആ മുഖം കാണാന്‍ പറ്റില്ലല്ലോ. ഞാന്‍ നിര്‍ബന്ധിച്ചില്ല. 


നിതിന്‍ എത്താന്‍ കാക്കേണ്ടതില്ല . മുത്തശ്ശിയുടെ മൃതദേഹം കണ്ടിട്ട് എന്തിന്. നല്ല സന്തോഷത്തില്‍ കണ്ട രൂപം മതി മനസ്സില്‍.  സംസ്കാരത്തിന് ഉള്ള ഒരുക്കങ്ങള്‍ തുടങ്ങി.  മുത്തശ്ശിയുടെ മേല്‍ വാഴയില വിരിച്ചു , ഭസ്മം തൊട്ടു, ചുവന്ന പട്ട് പുതപ്പിച്ചു. ഞാന്‍ പാറുവിനെ നോക്കി. പാറു ശാന്തയായി എല്ലാം കണ്ടു നില്‍ക്കുന്നു. മനസ്സിലെ ദുഖം എല്ലാം കരഞ്ഞ് ഒഴിഞ്ഞിരിക്കുന്നു. വല്യ മുത്തശ്ശി ഇനി ഓര്‍മ്മകളില്‍ മാത്രം എന്ന ബോധ്യത്തോട് പൊരുത്തപ്പെട്ടിരിക്കുന്നു. രഘുവും ഞാനും ചിറ്റപ്പനും രഘു അമ്മാമനും മൃതദേഹം മുളം കോണിയിലേക്ക് എടുത്തു വെച്ചു. കയറുകൊണ്ട് കെട്ടി. എന്‍റെ മനസ്സില്‍ ഒരു തരം നിര്‍വികാരത. ഇത് ഞാന്‍ അറിയുന്ന മുത്തശ്ശി അല്ല. ഒരു ദേഹം മാത്രം.  ഞങ്ങള്‍ ശ്മശാനത്തിലേക്ക് നടന്നു. ക്രിയയ്ക്ക് മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ മനസ്സില്‍, 'ഇതെല്ലാം ഭൂമിയില്‍ ഉള്ളവര്‍ക്ക് സമാധാനം കിട്ടാന്‍ വേണ്ടി',  എന്നു പറയുന്ന ശങ്കരാചാര്യര്‍ കഥ ഓര്‍ത്തു. പട്ടടയിലേക്ക് മുത്തശ്ശിയെ കിടത്തി മുളം കോണി ഊരി മാറ്റി. വായില്‍ അരിയിട്ടു. മന്ത്രങ്ങള്‍ ഉരുവിട്ട് കത്തിച്ച അഗ്നി പട്ടടയുടെ താഴേക്ക് ഇട്ടു. പറഞ്ഞു തന്ന വാക്യങ്ങള്‍ ഉരുവിട്ട് ഞാനും രഘുവും വെള്ളം നിറച്ച കുടവുമായി പ്രദക്ഷിണം വെച്ചു . കുടം ഉടച്ച് തിരിഞ്ഞു നോക്കാതെ തിരിച്ച് പോവണം എന്നാണ്. അങ്ങനെ ചെയ്തു. 


കുളത്തില്‍ കുളിച്ചു  'ലക്ഷ്മി'യിലേയ്ക്ക് കയറുമ്പോള്‍ രഘു അമ്മാമന്‍ പറഞ്ഞു "ചേച്ചി ഇവിടെ അകത്ത് തന്നെ ഉണ്ട് എന്നൊരു തോന്നല്‍. മരിച്ചു എന്നു ബോധ്യം വരുന്നില്ല". ഇല്ല മുത്തശ്ശി ഇവിടെ  ഉണ്ട്. ആ ദേഹം മാത്രം ആണ് ശ്മശാനത്തില്‍ എരിഞ്ഞത്. കുറച്ചു കഴിഞ്ഞ് നിതിന്‍ വന്നു. ശ്മശാനത്തില്‍ പോയി നമസ്കരിച്ച് തിരിച്ച് വന്നപ്പോള്‍ ആണ് ഞങ്ങള്‍ കണ്ടത്. ഒന്നും മിണ്ടിയില്ല, പരസ്പരം കെട്ടിപ്പിടിച്ചു. വാക്കുകള്‍ വെറുതെ ആകുന്ന നിമിഷം ആണ്, എന്തിന് വെറുതെ അവ ചിലവിടണം.  അച്ഛനും ചിറ്റപ്പനും ശ്മശാനത്തില്‍ നിന്നും തിരിച്ചു വന്നു, അഗ്നി മുത്തശ്ശിയുടെ ശരീരം മുഴുവനായും ഭസ്മമമാക്കിയിരിക്കുന്നു. മുത്തശ്ശി എന്ന വ്യക്തിയുടെ നേരില്‍ കാണാവുന്ന രൂപം ഇനി ഇല്ല. ഓര്‍മ്മകളും ചിത്രങ്ങളും കഥകളും പഠിപ്പിച്ച പാഠങ്ങളും ഇവിടെ അവശേഷിക്കും . അങ്ങിനെ ഇന്നും  മുത്തശ്ശി 'ലക്ഷ്മി'യില്‍ വസിക്കുന്നു.

Friday, June 19, 2020

മുത്തശ്ശിക്കഥ

വെള്ള സാരി ഉടുത്ത്, കയ്യില്‍ ബാഗും പിടിച്ച് കറുത്ത കണ്ണട വെച്ച്, കയ്യില്‍ വാച്ച് കെട്ടി റോഡില്‍ നിന്നും വീട് നില്‍ക്കുന്ന വഴിയിലേക്ക് തിരിയുന്ന വെളുത്ത രൂപം. ആ കാഴ്ചക്ക് ഇന്ന് മുപ്പതിലധികം വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. പക്ഷേ, അതാണ്‌ ഓര്‍മയില്‍ ആദ്യം വരുന്ന മുത്തശ്ശി രൂപം. ‘ലക്ഷ്മി’യുടെ ഗെയ്റ്റില്‍ നിന്നും ആ വരവ് കണ്ടു നില്‍ക്കുന്ന എന്‍റെ ഓര്‍മ്മച്ചിത്രത്തില്‍ അടുത്ത് ആരോ ഉണ്ട്. ആരെന്ന് ഓര്‍മ്മയില്ല. മുത്തശ്ശി അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന അവസാന നാളുകളില്‍ ആവണം. കാരണം, പിന്നീടാണ് ഞാന്‍ യാത്രകളില്‍ മുത്തശിയുടെ സഹയാത്രികപദം ഏറ്റെടുത്തത്. ചെറുപ്പത്തില്‍ ഞാന്‍ ഒരു മുത്തശ്ശിക്കുട്ടി ഒന്നും ആയിരുന്നില്ല. കുട്ടിക്കാലത്ത് അച്ഛന്‍റെ വീട്ടില്‍ മുത്തശ്ശി വന്നപ്പോള്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല എന്ന് ഇപ്പോളും ഇടയ്ക്ക് കളിയാക്കാറുണ്ട് മുത്തശ്ശി. അനിയന്‍ മുത്തശ്ശിയുടെ അടുത്ത് കിടന്ന് ഉറങ്ങാന്‍ തുടങ്ങിയപ്പോളും ഞാന്‍ അമ്മയോടും അച്ഛനോടും ഒപ്പം തന്നെ കിടക്കാന്‍ വാശി പിടിച്ചിരുന്നു. പിന്നീട് എപ്പോളാണ് ഞാന്‍ മുത്തശ്ശിയുമായി കൂടുതല്‍ അടുത്തത്? മുത്തശ്ശിയെ കണ്ടിട്ടും ഗൗനിക്കാതിരുന്ന കുട്ടിയില്‍ നിന്ന്, മുത്തശ്ശിയെപ്പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ഇന്നത്തെ ഞാനിലേക്ക് പരിണമിച്ചത്? അങ്ങിനെ പറയാന്‍ ഒരു നിമിഷം ഇല്ല. ഇന്നത്തെ ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്ന സ്വാധീനങ്ങളില്‍ പല മനുഷ്യരും പല പുസ്തകങ്ങളും ഉണ്ട്. ആ സഞ്ചയത്തിന് ഒരു മുഖചിത്രം ഉണ്ടെങ്കില്‍ അത് നിസ്സംശയം മുത്തശ്ശിയുടേതാണ്. ഇന്നിപ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരുടെ നിറവില്‍ മുത്തശ്ശി ശതാഭിഷിക്തയാകുന്ന വേളയില്‍ ഞാന്‍ കണ്ട മുത്തശ്ശിയെ കുറിക്കാന്‍ ശ്രമിക്കുന്നു.

മുത്തശ്ശിയെ നോക്കിക്കാണുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് മുത്തശ്ശിയോട് ഒരുമിച്ചുള്ള ബസ്‌ യാത്രകള്‍ ആണ്. സ്കൂള്‍ ടീച്ചര്‍ പദവി വിരമിച്ച ശേഷം മുത്തശ്ശി എന്നേയും കൂട്ടി ആണ് യാത്രകള്‍ പതിവ്. അതില്‍ ഒട്ടുമിക്ക അവസരങ്ങളിലും നടക്കുന്ന ഒരു കാര്യം ഉണ്ട്. ബസില്‍ കയറിയാല്‍ ടിക്കറ്റ്‌ എടുക്കേണ്ട എന്നത്. ബസ്‌ സ്റ്റാന്‍റ്റിലോ അതോ ബസിലോ മുത്തശ്ശി പഠിപ്പിച്ചിട്ടുള്ള ഏതെങ്കിലും വിദ്യാര്‍ത്ഥികളെ കാണും. അവര്‍ പറയും “തമ്പായി ടീച്ചറെ, ഞാന്‍ ടിക്കറ്റ്‌ എടുത്തോളാം”. മുത്തശ്ശി വിലക്കിയാലും അവര്‍ സമ്മതിക്കില്ല. ടീച്ചര്‍ ആയാല്‍ ബസില്‍ ടിക്കറ്റ്‌ എടുക്കണ്ട എന്നൊരു വിചാരം എനിക്ക് അക്കാലത്ത് ഉണ്ടായിരുന്നു. ഈ പറയുന്ന വ്യക്തികള്‍ ചിലരെങ്കിലും കണ്ടാല്‍ മുത്തശ്ശിയേക്കാള്‍ പ്രായം ഉള്ളവര്‍ ആണെന്നാണ്‌ കുട്ടി ആയ എനിക്ക് തോന്നാറ്. മുത്തശ്ശിക്ക് മുടി അത്ര നരച്ചിട്ടല്ല. തൂവെള്ള മുടിയുള്ള ഈ ‘വിദ്യാര്‍ത്ഥികള്‍’ പലരും മുത്തശ്ശിയെ ടീച്ചറെ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിക്കും. മുത്തശ്ശിയോട് പറഞ്ഞാല്‍ പറയും “ആ കുട്ടിയെ (നോട്ട് ദ പോയന്‍റ് യുവര്‍ ഓണര്‍, ‘കുട്ടി’) ഞാന്‍ ജോലിക്ക് കയറിയ കാലത്ത് പഠിപ്പിച്ചതാ. അന്നൊക്കെ തോറ്റ് തോറ്റ് പത്താം ക്ലാസില്‍ ഇരിക്കുന്ന കുറെ വികൃതികളെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്യ പ്രായവ്യത്യാസം ഒന്നും ഇല്ല്യ. അതാവും”. പിന്നീടും വീട്ടില്‍ മുത്തശ്ശിയെ കാണാന്‍ വരുന്ന പഴയ വിദ്യാര്‍ഥികളില്‍ മുത്തശ്ശിയോടുള്ള സ്നേഹം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ആ ബഹുമാനം ഒരു ടീച്ചര്‍ക്ക് കിട്ടാന്‍ എത്രമാത്രം ആ വിദ്യാര്‍ത്ഥിയെ സ്വാധീനിച്ചിട്ടുണ്ടാവണം എന്ന് മനസ്സിലാക്കാന്‍ ഉള്ള പ്രായം ആയപ്പോള്‍ മുത്തശ്ശിയോടുള്ള സ്നേഹവും ബഹുമാനവും എനിക്ക് വളര്‍ന്നു.



അക്കാലത്തൊരിക്കല്‍ ഞാനും മുത്തശ്ശിയും കൂടി ഒരു കല്യാണത്തിന് തൃശ്ശൂര്‍ക്ക് പോയി. ഞാന്‍ ഒരു ഏഴിലോ എട്ടിലോ മറ്റോ ആണ്. എനിക്ക് തൃശ്ശൂരിനെ കുറിച്ച് വല്യ ധാരണ ഒന്നും ഇല്ല എങ്കിലും മുത്തശ്ശിയോടൊത്ത് പോയി ശീലം ഉണ്ട്. മുത്തശ്ശി ബസില്‍ മുന്നിലും ഞാന്‍ പിന്നിലും ആണ് ഇരിക്കുന്നത്. തൃശ്ശൂര്‍ റൌണ്ടിലെ ആദ്യ സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി. നോക്കുമ്പോള്‍ മുത്തശ്ശി ഇറങ്ങിയില്ല! മുത്തശ്ശി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങാന്‍ ആണ് പ്ലാന്‍ ചെയ്തത്. ഒരു ചെറിയ കണ്‍ഫ്യൂഷന്‍. ബസ്‌ വിട്ടു. ഇനി എന്ത് ചെയ്യും? ഞാന്‍ ഇത്തിരി പരിഭ്രമിച്ചു. ഒരല്പം പൈസ മുത്തശ്ശി കയ്യില്‍ തന്നിരുന്നു. രഘുഅമ്മാവന്‍റെ വീട്ടില്‍ ചെന്നിട്ടാണ് കല്യാണത്തിന് പോവുന്നത്. അത് കൊണ്ട് ഞാന്‍ ഒരു ഓട്ടോയില്‍ കയറി ഏകദേശം ഓര്‍മ്മ വെച്ച് സ്ഥലം പറഞ്ഞു. ഞാന്‍ കുറച്ച് വഴി പറഞ്ഞപ്പോളെക്കും ഓട്ടോക്കാരന് മനസ്സിലായി എന്‍റെ സ്ഥലജ്ഞാനം. അയാള്‍ എന്നോട് “ഇനി നീ വഴി പറയണ്ട ട്ടാ” എന്നു പറഞ്ഞ്, അധികം കറക്കാതെ ഞാന്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചു. സ്ഥലം കണ്ടപ്പോള്‍ എനിക്ക് മനസ്സിലാവുകയും ഞാന്‍ വീട്ടില്‍ ചെല്ലുകയും ചെയ്തു. ചെന്നപ്പോള്‍ മുത്തശ്ശി അവിടെ ഇല്ല! ചെരുപ്പ് പുറത്ത് കാണുന്നില്ല. പരിഭ്രമിച്ച് മുത്തശ്ശി എന്നെ അന്വേഷിച്ച് വല്ലിടത്തും നില്‍ക്കുകയാവുമോ എന്ന് ഞാന്‍ സംശയിച്ചു. പരിഭ്രമത്തിന് പേരു കേട്ട ആളാണ്‌ മുത്തശ്ശി. പക്ഷേ വീട്ടില്‍ കയറിയപ്പോള്‍ കാര്യം മനസ്സിലായി. കഥാനായിക കൂളായി കല്യാണത്തിന് പോയി, “അയാള് വരുമ്പോ അങ്ങോട്ട്‌ വിട്ടോളൂ” എന്നു പറഞ്ഞേല്‍പ്പിച്ച്! കല്യാണഹാളില്‍ എത്തിയപ്പോ ദേ നില്‍ക്കുന്നു മുത്തശ്ശി. “കുട്ടന്‍ എത്തിക്കോളുംന്നു എനിക്ക് അറിയായിരുന്നു” എന്ന് ഒരു ചിരിയോടെ മുത്തശ്ശി പറഞ്ഞു. സ്വതേ പരിഭ്രമം ഉള്ള മുത്തശ്ശി എങ്ങിനെ ഇങ്ങനെ പെരുമാറി എന്ന് എനിക്ക് അന്ന് മനസ്സിലായില്ല. ഇന്നോര്‍ക്കുമ്പോള്‍ എന്‍റെ കാര്യം നോക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങി എന്ന് മുത്തശ്ശിക്ക് തോന്നിയിരിക്കണം. മുപ്പതു വര്‍ഷം കുട്ടികളെ പഠിപ്പിച്ച ഒരാള്‍ ഒരു കുട്ടിയുടെ പ്രാപ്തി അളക്കുന്നതില്‍ കൈവരിക്കുന്ന മിടുക്കായിരിക്കണം. ആ ഒരു ദിവസം ഞാന്‍ എന്ന കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വരുത്തിയ മാറ്റം ചെറുതല്ല. എഴുതി വച്ചിരിക്കുന്ന ഇഷ്ടപ്പെട്ട വരികളുടെ കൂട്ടത്തില്‍, “ A good teacher is one who makes oneself progressively unnecessary” എന്ന വാക്യം വായിക്കുമ്പോള്‍ ഞാന്‍ ഈ യാത്ര ഓര്‍ക്കും. ടിക്കറ്റ്‌ എടുപ്പിച്ചും, സ്ഥലം നോക്കി പറയാന്‍ പഠിപ്പിച്ചും, കണക്കല്ലാത്ത ഒരു വിഷയം മുത്തശ്ശി പഠിപ്പിച്ചു, ഒറ്റയ്ക്കുള്ള യാത്രയുടെ ആ ദിവസത്തേക്ക് വേണ്ടി.



മറ്റുള്ളവരോട് ഉള്ള കരുതല്‍ ആണ് മുത്തശ്ശി എന്ന വ്യക്തിയെ പ്രധാനമായി അടയാളപ്പെടുത്തുന്ന കാര്യം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. തന്‍റെ ഇഷ്ടത്തിനു മുന്നേ മറ്റുള്ളവരുടെ ഇഷ്ടം എന്നതാണ് മുത്തശ്ശിയുടെ പ്രധാന അജണ്ട. ചെറുപ്പം മുതല്‍ കിട്ടിയ ശീലം ആവണം. മൂത്ത കുട്ടി എല്ലാവരുടെയും കാര്യം നോക്കണം എന്നൊരു വിശ്വാസം മുത്തശ്ശി എന്നും ജീവവായു പോലെ കൂട്ടിയിരുന്നു. മുത്തശ്ശി ഉപദേശിക്കുന്ന ചുരുക്കം കാര്യങ്ങളില്‍ ഒന്നാണ് ഇത്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കണം എന്നുള്ളത് അവനവനു ബുദ്ധിമുട്ടാവുന്നത് മുത്തശ്ശിക്ക് ഒരു പ്രശ്നം അല്ല. പല ഉദാഹരണങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും രസകരമായത് ഭക്ഷണക്കാര്യത്തിലാണ്. വീട്ടില്‍ ആരെങ്കിലും വന്നാല്‍ മുത്തശ്ശി ഭക്ഷണം കുറയ്ക്കും. എത്ര അധികം ഉണ്ടാക്കിയാലും മുത്തശ്ശി തന്‍റെ ‘പങ്ക്’ വഹിക്കും. ഒടുവില്‍, ഉണ്ടാക്കിയത് അധികം ആവും. ഇപ്പോള്‍ വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഈ കാര്യം അറിയുന്നത് കൊണ്ട് പലരും മുത്തശ്ശി ഭക്ഷണം കുറയ്ക്കുന്നില്ലല്ലോ എന്ന് പ്രത്യേകം ശ്രദ്ധിക്കും. ഈ കരുതല്‍ സ്വഭാവം അനുകരിക്കണം എന്ന് തോന്നി അതിന് ശ്രമിക്കുമ്പോള്‍, മിക്കപ്പോഴും പരാജയപ്പെടുമ്പോള്‍, ആണ് മുത്തശ്ശിയെ മനസ്സില്‍ നമിക്കുന്നത്. ഇക്കാലം മുഴുവന്‍ മുത്തശ്ശി ഇത് ചെയ്തു പോരുന്നു, അങ്ങിനെ ഒന്ന് ചെയ്യുന്നു എന്ന ഒരു ഭാവവും കൂടാതെ. മുത്തശ്ശിമാരെ കുറിച്ച് പറയുമ്പോള്‍ പൊതുവില്‍ എല്ലാവരും പറയുക കഥകളെ കുറിച്ചാണ്. മുത്തശ്ശിമാര്‍ പറയുന്ന കുട്ടിക്കഥകള്‍. അതില്‍ ഏറ്റവും തെളിച്ചമുള്ള കഥാപാത്രം പറയുന്ന ആളുടെ മനസ്സില്‍ ഏറ്റവും പതിഞ്ഞ കഥാപാത്രം ആവും. മുത്തശ്ശിയും രാമായണത്തിലെ കഥകള്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, അതില്‍ രാമനേക്കാള്‍ തെളിഞ്ഞ് ഒരു കഥാപാത്രം ഉണ്ട്, ഭരതന്‍. രാമനില്ലാത്ത പതിനാലു കൊല്ലം രാജ്യവും കുടുംബവും കാത്ത്, രാമന്‍ വന്നപ്പോള്‍ ഒരു അവകാശവാദവും ഇല്ലാതെ രാജ്യം തിരിച്ചേല്‍പ്പിച്ച് ഇതിഹാസത്തിന്‍റെ പിന്നാമ്പുറത്തേക്ക് മാറിയ ഭരതന്‍. ആലോചിച്ചാല്‍, മുത്തശ്ശിയുടെ പ്രിയപ്പെട്ട കഥാപാത്രം മറ്റാരെങ്കിലും ആവുന്നതെങ്ങനെ!

കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞ് തന്നിരുന്ന കഥകള്‍ പലതും അനുഭവങ്ങള്‍ ആണ്. തന്‍റെയോ തനിക്ക് പരിചയം ഉള്ളവരുടെയോ. ആ കഥകള്‍ ഞങ്ങള്‍ കുട്ടികളുടെ ചിന്തയെ സ്വാധീനിച്ചു. ഞങ്ങള്‍ വലുതായപ്പോള്‍ ഞങ്ങള്‍ ആ കഥകളെ കൂടുതല്‍ വിശകലനം ചെയ്യാന്‍ തുടങ്ങി. അങ്ങനെ വന്നപ്പോള്‍ കാലത്തിനനുസരിച്ച് ഞങ്ങള്‍ സ്വായത്തമാക്കിയ ബോധ്യങ്ങളും തിരിച്ചറിവുകളും ആ കഥകള്‍ക്ക് കൂടുതല്‍ തലങ്ങള്‍ തുറന്നു. ഞങ്ങള്‍ സംശയങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. വാദിക്കാന്‍ തുടങ്ങി. ഈ വാദങ്ങളില്‍ പലപ്പോഴും ഞങ്ങളും മുത്തശ്ശിയും രണ്ടു തട്ടില്‍ ആയി. ഞങ്ങള്‍ക്ക് ശരി എന്ന് തോന്നുന്നത്, മുത്തശ്ശിക്ക് തെറ്റാണ്. മറിച്ചും. പക്ഷേ ഈ വാദങ്ങളില്‍ ഒന്നിലും മുത്തശ്ശി “ഇങ്ങനെ പറയാന്‍ പാടില്ല”, “ഇതൊക്കെ തെറ്റാണ്” എന്നൊന്നും ഒരിക്കലും അടച്ച് പറഞ്ഞിട്ടില്ല. പല നിലപാടുകളും മുത്തശ്ശി സ്വയം വിശകലനം ചെയ്യും. ചിലപ്പോള്‍ ഞങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യം ആയാല്‍ തന്‍റെ അഭിപ്രായം മാറ്റും. തീരെ യോജിക്കാന്‍ പറ്റിയില്ലെങ്കില്‍ പറയും, “നിങ്ങള്‍ അങ്ങനെ വിചാരിച്ചോളൂ. എന്തോ എനിക്ക് യോജിക്കാന്‍ പറ്റ്ണില്യ”. വിയോജിപ്പിനും ഒരാളോട് നമുക്ക് ഉള്ള ബഹുമാനം കൂട്ടാം എന്ന് ഈ സംഭാഷണങ്ങള്‍ പഠിപ്പിച്ചു. തന്നെത്തന്നെ വിശകലനം ചെയ്യാന്‍ മുത്തശ്ശിക്ക് ഒരു മടിയും ഇല്ല. പലപ്പോഴും സംഭാഷണങ്ങളില്‍ തന്‍റെ കുറവുകളോ വിഡ്ഢിത്തങ്ങളോ ചെയ്തികളോ ഓര്‍ക്കുന്ന മുത്തശ്ശിയുടെ മുഖത്ത് ഒരു ചിരി വിടരും. താന്‍ ആര് എന്ന് വ്യക്തമായ ബോധ്യം ഉള്ള ഒരാളുടെ ദാര്‍ശനികത നിറയുന്ന ചിരി.


ഇതെഴുതി നിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ഇനിയും ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു. നല്ലവണ്ണം പഠിച്ച് ഗ്രാജുവേറ്റായി, കൂടുതല്‍ പഠിക്കാന്‍ താല്‍പ്പര്യം ഉണ്ടായിട്ടും, സാമ്പത്തിക സ്ഥിതി മനസ്സിലാക്കി തന്‍റെ സഹോദരങ്ങള്‍ക്കും വിദ്യാഭ്യാസം പകരാന്‍ വഴി മാറി, ജോലിയെടുത്ത് തന്‍റെ സഹോദരങ്ങളെ ഒരു കരയ്ക്കാക്കി, മാതാപിതാക്കളെ നോക്കി, മധ്യവയസ്സില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും തന്‍റെ മക്കളെ വളര്‍ത്തി വലുതാക്കി, കൊച്ചു മക്കള്‍ക്ക് നേര്‍വഴി കാട്ടി, എല്ലാവരുടെയും കാര്യം നോക്കിയ ഒരു സ്ത്രീയെ കുറിച്ചാണ് എഴുതുന്നത്. എഴുത്തിനെയും വാക്കുകളെയും കവിഞ്ഞു നില്‍ക്കുന്ന ജീവിതം. ഓര്‍മ്മച്ചിത്രത്തില്‍ ആദ്യം മുത്തശ്ശിയെ കാണുമ്പോള്‍ അടുത്തു നില്‍ക്കുന്ന വ്യക്തത ഇല്ലാത്ത രൂപം ഒരു പക്ഷേ കാലമായിരുന്നിരിക്കണം. അന്നേ പറഞ്ഞിരിക്കണം, “ഇതാ ഒരു സ്ത്രീ. നിനക്ക് മാതൃകയാക്കാന്‍, ഇന്ദിര തമ്പായി എന്ന വ്യക്തി. നിന്‍റെ മുത്തശ്ശി”. മുത്തശ്ശിക്ക് ശതാഭിഷേക നമസ്കാരം!

Thursday, May 21, 2020

ഒരു മുഖം


1992-93, കേബിള്‍ ടിവി കേരളത്തില്‍ വന്നു തുടങ്ങുന്ന കാലം. കേബിള്‍ ടിവി ഉള്ള ബന്ധുഗൃഹത്തില്‍ എത്തിയ എട്ടു വയസ്സുകാരന് ഒരു വിജ്ഞാനശകലം കിട്ടുന്നു. രാത്രി കേബിള്‍ ടിവിക്കാര്‍ സിനിമ വെക്കും. തികച്ചും സ്വാഭാവികമായി എട്ടു വയസ്സുകാരന്‍ ചോദിച്ചു, “മോഹന്‍ലാലിന്റെ സിനിമ വെക്യോ?”. അത് പറയാന്‍ പറ്റില്ല എന്ന മുതിര്‍ന്നവരുടെ ഉത്തരം അവനെ ഒരല്പം നിരാശനാക്കി. കാരണം, മോഹന്‍ലാലിന്റെ ആണ് അവന്റെ ഇഷ്ടപ്പെട്ട സിനിമകള്‍ എല്ലാം. ഈ പ്രായത്തില്‍ തന്നെ അവന്‍ അങ്ങനെ ഒരു ഇഷ്ടത്തില്‍ വന്നു ചേര്‍ന്നിരുന്നു. എന്ത് കൊണ്ട്, എന്ന് ചിന്തിച്ച് തുടങ്ങാന്‍ കാലം പിന്നെയും കടക്കേണ്ടിയിരുന്നു, അവന്‍ മോഹന്‍ലാലിന്‍റെ നഗരത്തില്‍ കോളേജ് വിദ്യാര്‍ഥി ആയി എത്തേണ്ടിയിരുന്നു. നിരാശനായ എട്ടു വയസ്സുകാരനെ സമാധാനിപ്പിക്കാന്‍ മുത്തശ്ശി പറഞ്ഞു, “ ഒരു കാര്യം ചെയ്യു. അവരെ വിളിച്ച് ചോദിക്കു. മോഹന്‍ലാലിന്‍റെ സിനിമ ഇടുമോന്ന്”. കേട്ട പാതി കേള്‍ക്കാത്ത പാതി ഫോണിനടുത്തേക്ക് ഓടി. പക്ഷേ ഒരു പ്രശ്നം; ആ യന്ത്രം എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയില്ല. അതിനും കാലം കുറെ മുന്നോട്ട് പോവേണ്ടിയിരുന്നു. മുത്തശ്ശി വന്ന് വിരലുകള്‍ പിടിച്ച് കറക്കി തന്നു. മറു തലയ്ക്കല്‍ റിംഗ് ചെയ്ത് ഫോണ്‍ എടുത്തപ്പോള്‍,  ഒരു പാതി വിറയലോടെ അവന്‍ ചോദിച്ചു “സെന്റ്‌ ജോര്‍ജ് കേബിള്‍ ടിവി അല്ലേ?”. അതേ എന്ന ഉത്തരത്തിന്‍റെ മുഴുവന്‍ ശബ്ദവും ഇങ്ങെത്തും മുന്‍പേ ചോദിച്ചു “ഇന്ന് രാത്രി മോഹന്‍ലാലിന്റെ സിനിമ ഇടോ?”. മറു തലയ്ക്കലെ ശബ്ദത്തിന് ഒരു നിമിഷത്തെ അമ്പരപ്പിന്റെ നിശബ്ദത. പിന്നീട് ഒരു കൊച്ചു ചിരിയോടെ ഉത്തരം വന്നു “നോക്കാം കേട്ടോ”. ആ ദിവസം മുഴുവന്‍ അവന്‍ കളിച്ചു കൊണ്ടിരുന്നു, രാത്രി മോഹന്‍ലാലിന്‍റെ സിനിമ എന്ന പ്രതീക്ഷയുമായി. എട്ടു മണിക്ക് മഞ്ഞ ബള്‍ബിന്റെ പ്രകാശത്തില്‍ ടിവിക്ക് മുന്നില്‍ ഇടം പിടിച്ച് വലിയ താമസം ഇല്ലാതെ സിനിമ തുടങ്ങി. ഒരു ഗ്രാമവും അവിടെ കുറെ ആളുകളും ഒക്കെ ആണ് കഥാ സാരം. പക്ഷേ മോഹന്‍ലാല്‍ ഇല്ല. അവന് നിരാശ ആയി. എങ്കിലും ഒരു പകുതി ഉറക്കത്തില്‍ സിനിമ കണ്ടുകൊണ്ട് ഇരുന്നു. പെട്ടെന്ന് സ്ക്രീനില്‍ അത് വരെ കാണാത്ത, ഇളംനീല നിറത്തില്‍ ഉള്ള ഒരു വലിയ കാര്‍ തെളിഞ്ഞു. അത് ഗ്രാമത്തിലെ കടയ്ക്കു മുന്‍പില്‍ വന്നു നിന്നു. കാറില്‍ നിന്നും സ്ക്രീനിനു പുറം തിരിഞ്ഞ്, കറുത്ത വസ്ത്രം ധരിച്ച ആള്‍ ഇറങ്ങി. തിരിയുമ്പോള്‍, കൂളിംഗ്‌ ഗ്ലാസ് വെച്ച് മോഹന്‍ലാല്‍! എട്ടു വയസ്സുകാരന്‍ കോരിത്തരിച്ചു.  ആ സംഭവത്തിനു ശേഷം കാല്‍ നൂറ്റാണ്ടിനപ്പുറം കഴിഞ്ഞിരിക്കുന്നു. പ്രായത്തിനൊപ്പം, കണ്ട മോഹന്‍ലാല്‍ സിനിമകളിലും അനുഭവങ്ങള്‍ മാറാന്‍ തുടങ്ങി. കുട്ടിക്കാലത്തെ പ്രിയ സിനിമകള്‍ ചിലപ്പോള്‍ അത്ര മെച്ചം ഇല്ലല്ലോ എന്ന് തോന്നി. പക്ഷേ അപ്പോള്‍ കുട്ടിക്കാലത്ത് ഇഷ്ടപ്പെടാതിരുന്ന/കാണാതിരുന്ന സിനിമകളുടെ വലിയ നിര തന്നെ മനസ്സില്‍ വന്നു കൂട് കെട്ടി. എത്രയോ മോശം സിനിമകളും കണ്ടു! ജയകൃഷ്ണനും, നീലകണ്‌ഠനും, സത്യനാഥനും, സേതുമാധവനും, ദാസനും അങ്ങിനെ പല കഥാപാത്രങ്ങളും മനസ്സില്‍ ചില അറകളില്‍ എന്നെന്നേക്കുമായി കുടിയിരുന്നു. അതു പോലെ മനസ്സിനെ കോരിത്തരിപ്പിച്ച എത്രയോ സീനുകള്‍, സിനിമകള്‍. ഇന്നും “പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍” കാണുമ്പോള്‍ ആ എട്ടു വയസ്സുകാരന്‍ മനസ്സില്‍ വരും. ആ ഒരു സീനില്‍ അവന്‍ അനുഭവിച്ച വികാരം ഇന്നും മനസ്സിനെ കുളിരണിയിക്കും. അങ്ങനെ മനസ്സില്‍ പതിയുന്ന നിമിഷങ്ങള്‍ ഒരു സിനിമയില്‍ ഒരുക്കുന്നതില്‍ എഴുത്തുകാരനും സംവിധായകനും ഒക്കെ പങ്കുണ്ട് എന്ന ബോധ്യം കാലം തന്നിരിക്കുന്നു. പക്ഷേ ആ വികാരങ്ങള്‍ക്ക് ഇന്നും ഒരു മുഖമേ ഉള്ളു, പഴയ എട്ടു വയസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞ നായകന്‍റെ, ഇന്ന് അറുപതില്‍ എത്തിയ ഈ മനുഷ്യന്‍റെ, മോഹന്‍ലാലിന്റെ!

Saturday, April 25, 2020

ശാകുന്തളം

 പതിവിലും വൈകിയിരിക്കുന്നു. ബസ്‌ സ്റ്റോപ്പിലേക്കുള്ള പാതയില്‍ മഞ്ഞ വഴിവിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. എങ്കിലും ചൂടിന് ഒരു കുറവുമില്ല. അഞ്ചു മണിക്ക് മുന്നേ ഇറങ്ങിയാലെ ഓഫീസിനു മുന്നില്‍ നിന്ന് ബസില്‍ സീറ്റ് കിട്ടുകയുള്ളൂ. ഇന്നിനി ബസില്‍ കുറച്ച് ദൂരമെങ്കിലും നിന്ന് യാത്ര ചെയ്യേണ്ടതായി വരും, അയാളോര്‍ത്തു. രാവിലെ മുതല്‍ ഈ വലിയ ഓഫീസ് സമുച്ചയത്തിന്റെ നിലകള്‍ പലകുറി കയറി ഇറങ്ങി ഇപ്പോള്‍ തന്നെ ക്ഷീണിച്ചു. ബ്ലോക്ക്‌ രണ്ടിന്‍റെ നാലാം നിലയിലെ തറയിലെ രണ്ടു ടൈല്‍ പൊട്ടിയതു ശരിയാക്കാന്‍ ‘അര മണിക്കൂര്‍’ എന്ന് പറഞ്ഞ് തുടങ്ങിയ ജോലി തീര്‍ന്നത് രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്. ഒരു ദിവസം കൂടി കഴിഞ്ഞു ചെയ്യാം എന്ന് താന്‍ പറഞ്ഞതാണ്. പക്ഷേ മാനേജര്‍ക്ക് അത് ഇന്ന് തന്നെ തീര്‍ത്തേ പറ്റൂ. ഒരു ഫെസിലിറ്റി സൂപ്പര്‍വൈസറുടെ ജോലി ഈ മധ്യവയസ്സിന് പറ്റാതായി തുടങ്ങി. ബസ് സ്റ്റോപ്പിനടുത്ത പെട്ടിക്കടയില്‍ നിന്ന് ഒരു ചായയും സിഗരറ്റും വാങ്ങി. അത് രണ്ടും അകത്ത് ചെന്നപ്പോള്‍ ക്ഷീണം ഒരല്പം ശമിച്ചതു പോലെ.

ആദ്യം വന്ന ബസില്‍ കയറാന്‍ പോലും സ്ഥലം ഇല്ല! ഇന്നിനി വോള്‍വോയില്‍ കയറാം. ചാര്‍ജ് ഇരട്ടിയിലും കൂടുതല്‍ ആണ്.  എങ്കിലും ചൂട് അനുഭവിക്കേണ്ടല്ലോ. ഈ നേരത്ത് ഒരു ബസിലും  സീറ്റ്‌ പ്രതീക്ഷിക്കേണ്ട. ആദ്യം വന്ന വോള്‍വോയില്‍ കയറി. പ്രതീക്ഷിച്ചതിലും തിരക്ക് കുറവാണ്. ചെറുപ്പക്കാരായ ഐ ടി ജോലിക്കാര്‍ ആണ് കൂടുതലും. മൊബൈലില്‍ വീഡിയോ കാണുകയോ പാട്ട് കേള്‍ക്കുകയോ ചെയ്യുന്നവരാണ് അധികവും. ചിലര്‍ അവരുടെ കമ്പ്യുട്ടര്‍ തുറന്ന് ജോലി ചെയ്യുന്നു. “ടിക്കേറ്റ്സ്, ടിക്കേറ്റ്സ്”, വെള്ള യുണിഫോമിട്ട കണ്ടക്ടര്‍ തന്റെ ബാഗും ടിക്കറ്റ്‌ യന്ത്രവുമായി വന്നു. സ്റ്റോപ്പ്‌ പറഞ്ഞ് പൈസ കൊടുത്തു. “എരടു രൂപ ആമേല്‍ കൊടിത്തിനി സാര്‍” എന്ന് പറഞ്ഞ് കണ്ടക്ടര്‍ ടിക്കറ്റ്‌ തന്നു പോയി. “ആ രണ്ടു രൂപ ഇനി കിട്ടില്ല എന്ന് മനസ്സിലാക്കണം” എന്നാണു കൂടെ ജോലി ചെയ്യുന്ന കുടകനായ രാജണ്ണ പറയാറുള്ളത്! ബാഗ് തോളില്‍ തൂക്കി കമ്പിയില്‍ തൂങ്ങി നിന്നു. ബസില്‍ തിരക്ക് കുറവാണെങ്കിലും റോഡില്‍ നല്ല തിരക്കാണ്. ഒച്ചിഴയുന്ന കണക്കാണ് ബസ് നീങ്ങുന്നത്. രണ്ടു ഫ്ലൈ ഓവറുകള്‍ക്കിടയില്‍ ഉള്ള ട്രാഫിക്‌ സിഗ്നല്‍. ഇന്ന് സിഗ്നല്‍ പ്രവര്‍ത്തിക്കുന്നില്ല. പോലീസായിരിക്കണം ഗതാഗതം നിയന്ത്രിക്കുന്നത്. സിഗ്നലില്‍ മഞ്ഞ നിറം മിന്നിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ തന്‍റെ മധ്യവയസ്സിനെ അടയാളപ്പെടുത്താന്‍ ഏറ്റവും നല്ലത് ഈ മഞ്ഞ വെളിച്ചം ആവണം. ജീവിതപ്പച്ച പിന്നിട്ട് മരണത്തിന്‍റെ ചുവപ്പിലേയ്ക്കു തയ്യാറാവാന്‍ പറയുന്ന വെളിച്ചം. ഫ്ലൈ ഓവറിനു മുകളില്‍ നഗരം ചീറി പായുകയാണ്. താഴെ ഏതൊക്കെയോ ജീവിതങ്ങള്‍ ഒരു രാത്രി കൂടി നീട്ടാന്‍ വട്ടം കൂട്ടുന്നു. ഒരാള്‍ തന്‍റെ പുതപ്പ് മുഖത്തിന്‌ മേലെ മൂടി ഉറങ്ങുന്നു. ഈ ഉഷ്ണത്തിലും ഇങ്ങനെ മൂടി പുതച്ചു കിടക്കാന്‍ എങ്ങനെ സാധിക്കുന്നു?! ഒരു പക്ഷേ, കൊതുക് കടിക്കാതിരിക്കാന്‍ ആവാം. “ദോ വന്തിട്ടെമ്മാ രണ്ടു നിമിഷോം” അടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ ഫോണില്‍ പറയുന്നത് കേട്ടു. ആ സീറ്റിനടുത്തേക്ക് നീങ്ങി നിന്നു. തമിഴന്‍ ഇറങ്ങാനായി എണീറ്റപ്പോള്‍ സീറ്റ് കിട്ടി, സമാധാനം. ഇന്നെന്തോ കാര്യമായ ബ്ലോക്കുണ്ട്. അര മണിക്കൂര്‍ ആയിട്ടും ഒരു കിലോമീറ്റര്‍ ദൂരം പോലും പോയിട്ടില്ല. മനസ്സിനെ ഏതോ ചിന്തകളില്‍ അലയാന്‍ വിട്ട് കണ്ണടച്ച് ഇരുന്നു. വോള്‍വോയിലെ ശീതീകരണവും ക്ഷീണവും കാരണം മയങ്ങിപ്പോയി.

“ഹാ, ഹെല്ലോ ... യെസ്... ടെല്‍ ഹിം, ബികോസ് ശകുന്തള ഭട്നാഗര്‍ ടോള്‍ഡ്‌ സൊ.ഹി ഷുഡ്‌ നോട്ട് ഹാവ് ഫോര്‍ഗോട്ട് ടു സബ്മിറ്റ് ദാറ്റ്‌...ഹാ. റൈറ്റ്.” പിന്‍ സീറ്റില്‍ നിന്നും ഉറച്ച സ്ത്രീ ശബ്ദം കേട്ടാണ് ചെറുമയക്കത്തില്‍ നിന്ന് ഉണര്‍ന്നത്. സമയം നോക്കി. അധികം മയങ്ങിയില്ല. ഏറിയാല്‍ പത്തോ പതിനഞ്ചോ മിനിറ്റ്. എങ്കിലും നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ബസിനു മുന്നിലുള്ള ചുവന്ന വെളിച്ചങ്ങളുടെ നീണ്ട നിര കാണാം. ഇനിയും ഒരു നാല്‍പ്പതു മിനിട്ടോളം ദൂരം ഉണ്ട്. ഈ നഗരം ദൂരം അളക്കുന്നത് സമയത്തില്‍ ആണ്. നിരത്തിലെ വണ്ടികള്‍ കൂടി വരുന്നതിനനുസരിച്ച് ദൂരത്തിനു ദൂരം കൂടി വരുന്നു. ഒരു ദിക്കില്‍ നിന്നും മറ്റൊരു ദിക്കിലേക് യാത്ര വേഗത്തില്‍ ആക്കാന്‍ മനുഷ്യന്‍ കണ്ടു പിടിച്ച വാഹനങ്ങള്‍ കൂടി കൂടി യാത്ര കൂടുതല്‍ പതുക്കെ ആവുന്നു. നല്ല തമാശ തന്നെ! രണ്ടു കിലോമീറ്റര്‍ താണ്ടാന്‍ ഇപ്പോള്‍ തന്നെ നാല്‍പ്പത് മിനുട്ട് എടുത്തു. നടന്നാല്‍ ഇതിലും വേഗം ഇവിടെ എത്തിയേനെ. അടുത്ത സീറ്റിലെ ചെറുപ്പക്കാരന്‍ മൊബൈലില്‍ ഏതോ സിനിമ കാണുന്നു. അയാള്‍ പുറത്തേക് നോക്കുന്നതു പോലും ഇല്ല. പുറകിലെ സ്ത്രീക്ക് ആരുടെയൊക്കെയോ ഫോണ്‍ വന്നു കൊണ്ടിരുന്നു. ഏതോ വിദേശ യാത്രക്ക് പുറപ്പെടുകയാണ് അവര്‍ എന്ന് സംസാരത്തില്‍ നിന്ന് ഊഹിക്കാം. പാരീസിലേക്ക്‌ വിമാന ടിക്കറ്റ് ബുക്ക്‌ ചെയ്യുന്നതിന്റെ എന്തോ കാര്യങ്ങള്‍ ആണ് സംസാര വിഷയം. ഇത്ര തന്റേടത്തോടെ സംസാരിക്കുന്ന അവരുടെ മുഖം ഒന്ന് കാണാന്‍ ഒരു ആഗ്രഹം തോന്നി. പക്ഷേ, തൊട്ടു പുറകില്‍ ഇരിക്കുന്ന ആളെ തിരിഞ്ഞു നോക്കുന്നതില്‍ ഒരു ജാള്യത.

ശകുന്തള, ഇപ്പോള്‍ അധികം കേള്‍ക്കാത്ത പേര്. പുരാണത്തിലെ ശകുന്തളയെ കുറിച്ച് പണ്ട് ശേഖരന്‍ സാര്‍ പറഞ്ഞ കഥ ഓര്‍ത്തു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കഥാപാത്രം ആയിരുന്നു ശകുന്തള എന്ന് തോന്നുന്നു. കാനനത്തില്‍ ദര്‍ഭമുന കൊണ്ട് നില്‍ക്കുന്ന നാണം കുണുങ്ങിയായ ശകുന്തളയെ ദുഷ്യന്തന്‍ ഗാന്ധര്‍വ വിവാഹം ചെയ്യുന്നതും, മോതിരം കൊടുത്ത് തിരികെ പോവുന്നതും, പിന്നീട് ശാപം മൂലം ദുഷ്യന്തന്‍ അവളെ മറക്കുന്നതും, രാജമോതിരം മീനിന്‍റെ വയറ്റില്‍ നിന്നു കിട്ടി രാജാവ് ശകുന്തളയെ വീണ്ടും ഓര്‍ക്കുന്നതും ആയ കഥ പറഞ്ഞിട്ട് മാഷ്‌  ചുറ്റും നോക്കി. എന്നിട്ട് പകുതി ആത്മഗതം പോലെ പറഞ്ഞു, “ഈ പറഞ്ഞത് കാളിദാസന്‍റെ ശകുന്തള. മഹാഭാരതത്തിലെ ശകുന്തള ഇങ്ങനെ ഒന്നും അല്ല. അവളൊരു പെണ്ണായിരുന്നു. മര്യാദകേട് കാട്ടിയ ദുഷ്യന്ത രാജാവിനോട് , നിങ്ങള്‍ മര്യാദകേട് കാട്ടി എന്നുറച്ച് പറഞ്ഞ പെണ്ണ്!”. പക്ഷേ താനടക്കം കുട്ടികള്‍ക്ക് അതില്‍ വല്യ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല എന്നയാളോര്‍ത്തു. പുറകില്‍ ഇരിക്കുന്ന ശകുന്തള മഹാഭാരതത്തിലെ  ശകുന്തളയെപ്പോലെ തന്നെ കാര്യങ്ങള്‍ കൂസലില്ലാതെ പറഞ്ഞു കൊണ്ടിരുന്നു.  ഒരു വ്യക്തിക്ക് ഇത്രയധികം ഫോണ്‍ കോളുകളോ?! ഒരു പക്ഷേ ഒറ്റത്തടിയായി ജീവിക്കുന്ന തനിക്ക് മാത്രം ആവണം ഫോണ്‍ ഒരു നിരന്തര ശല്യം ആവാത്തത്.

ബസ്സില്‍ ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. പല ഭാഷ സംസാരിക്കുന്നവര്‍, പല നാടുകളില്‍ നിന്ന് വന്നവര്‍ പല രൂപഭാവങ്ങളോടു കൂടിയവര്‍. നഗരജീവിതം എന്നും ഒരു അത്ഭുതം ആണ്. ഗ്രാമജീവിതത്തെ ഒരുതരം ഗൃഹാതുരത്വം കുത്തിനിറച്ച വര്‍ണ്ണനകളില്‍ നാം പുകഴ്ത്തുമ്പോള്‍ നഗരത്തിന്‍റെ ചില നന്മകളെ നാം മനപ്പൂര്‍വം മറക്കുന്നുണ്ട്. ഇവിടെ കഴിയുന്ന പല തട്ടില്‍ ഉള്ള മനുഷ്യരേയും അവരുടെ എല്ലാ വ്യത്യാസങ്ങളെയും നിത്യവൃത്തിയ്ക്ക് വക കണ്ടെത്തല്‍ എന്ന ഒരുമയിലേക്ക് ഈ നഗരം ചേര്‍ക്കുന്നത് നാം വിസ്മരിക്കുന്നു. പല ഇടങ്ങളിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുമ്പോളും അന്നലക്ഷ്മിയുടെ അനുഗ്രഹം എന്നും ചൊരിയുന്ന നഗരത്തിലേക്ക് ഒരുമയോടെ നീങ്ങുന്നവര്‍. പൊടുന്നനെ പിന്‍ സീറ്റിലെ ശബ്ദത്തിനു കനം കുറഞ്ഞതു പോലെ തോന്നി. ഇപ്പോള്‍ സംസാരം വ്യക്തമല്ല. വളരെ പതുക്കെ ആണ് ശകുന്തള ഭട്നാഗര്‍ സംസാരിക്കുന്നത്. തന്‍റെ തൊട്ടു പുറകില്‍ ആയിട്ട് പോലും ശരിക്ക് മനസ്സിലാവുന്നില്ല. മറ്റൊരാളുടെ സ്വകാര്യം ശ്രദ്ധിക്കാനുള്ള താല്‍പ്പര്യം ഓര്‍ത്ത് ഒരല്‍പം ലജ്ജ തോന്നിയെങ്കിലും അവരുടെ സംസാരത്തില്‍ മാത്രമേ ശ്രദ്ധ നില്‍ക്കുന്നുള്ളൂ.

“ബട്ട്‌ യു ഡോണ്ട് അണ്ടര്‍സ്റ്റാന്റ്. വാട്ട് എബൌട്ട്‌ മൈ ഫീലിങ്ങ്സ്‌?”. ഇത് നേരത്തെ കേട്ടത് പോലെയല്ല. സ്വകാര്യം തന്നെ. അവരുടെ വാക്കുകളില്‍ വിരഹമോ നിരാശയോ ദേഷ്യമോ എന്ന് മനസ്സിലാവാത്ത ഒരു ഭാവം. “സൊ വെന്‍ ദേ സേ സൊ, ഇട്സ് ഓക്കേ ഫോര്‍ യു? ഐ ജസ്റ്റ്‌ ഡോണ്ട് ഗെറ്റ് ഇറ്റ്‌”. സ്വരത്തിന് വീണ്ടും ശക്തി വന്നിരിക്കുന്നു. കണ്ടക്ടര്‍ ടിക്കറ്റ്‌ ചോദിച്ച് വന്നു. അവര്‍ ശബ്ദം താഴ്ത്തി. രണ്ടു സീറ്റ് മുന്നില്‍ മറുവശത്ത് ഇരിക്കുന്ന ചെറുപ്പക്കാരന്‍ ഒന്ന് തിരിഞ്ഞു നോക്കി. എന്നിട്ട് പെട്ടെന്ന് തല വെട്ടിച്ചു. തന്‍റെ മാത്രം അല്ല, ബസില്‍ പലരുടെയും ശ്രദ്ധ ഈ സംസാരം തന്നെ. പക്ഷേ ശകുന്തള ഭട്നാഗറിന് അതിലൊന്നും ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. അവര്‍ ഫോണില്‍ സംഭാഷണം തുടര്‍ന്നു. ഇറങ്ങേണ്ട സ്ഥലം എത്താറായി. ഇനി ഒന്നോ രണ്ടോ സ്റ്റോപ്പ്‌ മാത്രം. എഴുന്നേറ്റ് മുന്നില്‍ ചെന്നിട്ട് തിരിഞ്ഞു നോക്കിയാല്‍ അവരുടെ മുഖം കാണാം. പക്ഷേ, സംസാരം ശ്രവിക്കാന്‍ ഉള്ള ചോദന തന്നെ ഇവിടെ പിടിച്ചിരുത്തുന്നു. ചിലത് തെറ്റാണെന്ന് മനസ്സിലാക്കിയാലും നമ്മള്‍ ആ തെറ്റ് തുടരുന്ന ബലഹീനത. “ദിസ്‌ ടൈം പ്ലീസ് ബി വിത്ത്‌ മി ഇന്‍ പാരിസ്. ലെട്സ് ഹാവ് ഒണ്‍ലി അസ്‌ ആന്‍ഡ്‌ ഫോര്‍ഗെറ്റ്‌ ദേം”. കണ്ടക്ടര്‍ ഇറങ്ങേണ്ട സ്ടോപ്പിന്റെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. എഴുന്നെല്കാന്‍ മനസ്സ് വരുന്നില്ല. “ബേബി ഐ നീഡ്‌ യു. ഐ കാണ്ട് ബി വിത്തൌട്ട് യു”, ശകുന്തളയുടെ തേങ്ങല്‍, അല്ല കരച്ചില്‍ തന്നെ.

സ്റ്റോപ്പെത്താറായിരിക്കുന്നു. അയാള്‍ സീറ്റില്‍ നിന്ന് പതുക്കെ എഴുന്നേറ്റ്  മുന്നോട്ട് നടന്നു. ബസില്‍ ആരൊക്കെയോ അടക്കിയ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കുന്നുണ്ട്. ഇറങ്ങുന്നതിനു മുന്നേ തല തിരിച്ചൊന്നു നോക്കി. ശകുന്തള ഭട്നാഗര്‍ തല കുനിച്ച് താനിരുന്ന സീറ്റിന് പിന്നില്‍ തല മുട്ടിച്ച് ഇരിക്കുന്നു. പിറകില്‍ അലസമായി കെട്ടിവച്ച മുടി മാത്രം കാണാം. ബസ് കടന്നു പോയി. മനസ്സില്‍ നിന്ന് വിട്ട് പോകാതെ, മുഖമറിയാത്ത ശകുന്തള. റോഡിലെ വാഹനങ്ങളുടെ ശബ്ദത്തിലും തന്നെ വിടാതെ പിന്‍തുടരുന്നത്, ആ ഉറച്ച ശബ്ദമോ അതോ നിറഞ്ഞ തേങ്ങലോ? ഇവളേത് ശകുന്തള, വ്യാസന്റെയോ കാളിദാസന്റെയോ? തീര്‍ച്ചയില്ല. ഒരുത്തരത്തിന്‍റെ സ്വാസ്ഥ്യം തേടുന്ന മനസ്സ് വെറുതെ ശ്രമിച്ചു, ഒരു പക്ഷേ വ്യാസനും കാളിദാസനും പറഞ്ഞ രൂപങ്ങളില്‍  കാലം നടത്തുന്ന കൂട്ടിക്കലർപ്പ്. അല്ലെങ്കിൽ ഇനിയും പൂർണമാകാത്ത ഒരു കഥ, ശകുന്തള!

Saturday, December 7, 2019

ചരിത്രപഠനത്തിന്‍റെ ചരിത്രം


കൊല്ലം 2001, മാര്‍ച്ച്‌ മാസം, ഒരു ബുധനാഴ്ച ഉച്ച സമയം പന്ത്രണ്ടു മണി. “ഹാവൂ, ഇനി ഈ പരിപാടി വേണ്ടല്ലോ” എന്ന് സമാധാനിച്ച് ഒരു പത്താം ക്ലാസ്സുകാരന്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്തിറങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്‍റെ ജീവിതത്തെ വളരെ അധികം ശല്യപ്പെടുത്തിയ ഒരു വിഷയത്തോട്, ഹിസ്റ്ററിയോട്‌, വിട പറഞ്ഞതിന്‍റെ സന്തോഷവുമായി അയാള്‍ വീട്ടിലേക്ക് നടന്നു. വിദ്യാലയങ്ങളിലെ ചരിത്രപഠനത്തിന്‍റെ ചരിത്രം അറിയുന്ന, വരും നാളുകളുടെ രേഖകളറിയുന്ന കാലം ചിരിച്ചു, “ഇതല്ല ചരിത്രം പത്താംക്ലാസ്സുകാരാ. ചരിത്രത്തിന്‍റെ  കറുപ്പും വെളുപ്പും കലര്‍ന്നു നരച്ച വഴിനീളങ്ങള്‍ മനസ്സിലാക്കാന്‍ ഒരു നാള്‍ നീ തിരിച്ചു വരും. ആ വഴികളിലേക്ക് നീ എത്തുന്ന കാലത്ത് ഈ നിമിഷം നീ ഓര്‍ക്കാന്‍ ഇടവരട്ടെ. നിനക്ക് മംഗളം”.

പരീക്ഷാക്കാലവും അവധിക്കാലവും കഴിഞ്ഞ് റിസള്‍ട്ട്‌ വന്നു. ഏറ്റവും കുറവ് മാര്‍ക്ക്‌ മലയാളത്തിന്. അന്‍പതില്‍ നാല്‍പ്പത്തിമൂന്നു മാര്‍ക്ക്‌. രണ്ടാം സ്ഥാനം ഹിസ്റ്ററിക്ക് നാല്‍പ്പത്തിയഞ്ച് മാര്‍ക്ക്. പ്രിയ വിഷയങ്ങളായ കണക്കിനും ഫിസിക്സിനും കെമിസ്ട്ട്രിക്കും മുഴുവന്‍ മാര്‍ക്ക്. പത്താം ക്ലാസുകാരന്‍ അഭിമാനിച്ചു. “ലോകമേ നീ കാണ്. ഇതാ ഒരുവന്‍. മനുഷ്യന് ആവശ്യം ഉള്ള വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്ക് മേടിച്ച ഒരു മിടുക്കന്‍.”. ആ ദുരഭിമാനം അധികം നീണ്ടു നിന്നില്ല. പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഒന്നാമത്തെ അധ്യായത്തിന്‍റെ രൂപത്തില്‍ സത്യം പ്രത്യക്ഷപ്പെട്ടു. നോട്ടുബുക്കില്‍ വീണ കണ്ണീരില്‍ ദുരഭിമാനം ഒഴിഞ്ഞു. ഇടറിയ സ്വരത്തില്‍ അമ്മയോട് പറഞ്ഞു “ഇത് എനിക്ക് പറ്റുംന്നു തോനുന്നില്ല.” മലയാളമോ ഹിസ്റ്ററിയോ എടുക്കാം എന്നൊരു ചിന്ത ഉണ്ടായി. അവ ഏതോ രണ്ടാം തരം വിഷയങ്ങള്‍ ആണെന്നൊരു ബോധ്യത്തോടെ. എങ്കിലും ദിനങ്ങള്‍ പോകേ വീണ്ടും കണക്കും സയന്‍സും വഴങ്ങി തുടങ്ങി. ആ വഴി പഠനം തുടര്‍ന്നു. എഞ്ചിനീയറിംഗ് നാളുകളില്‍ എപ്പോളോ ഒരല്‍പ്പം വായനാശീലം കൂടെ കൂടി.

ജോലി ചെയ്യാന്‍ ബാംഗളൂരില്‍ എത്തിയ കാലത്ത്, പ്രസിദ്ധമായ ബ്ലോസംസ് ബുക്ക്‌ ഹൌസില്‍ പുസ്തകങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ രാമചന്ദ്ര ഗുഹയുടെ “ഇന്ത്യ ആഫ്ടര്‍ ഗാന്ധി” എന്ന പുസ്തകം കണ്ണില്‍ പെട്ടു. വെറുതെ ഒന്നെടുത്ത് ആമുഖം വായിച്ചു. ‘മഹാത്മാഗാന്ധി മരിക്കുന്നിടത്ത് നമ്മുടെ കുട്ടികളുടെ ചരിത്രപഠനം അവസാനിക്കുന്നു. ഗാന്ധി മരിച്ചതിനു ശേഷം ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ നമ്മുടെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നില്ല. ആ വിപുലമായ സംഭവങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം’. എന്തോ ആ വാക്യത്തില്‍ തോന്നിയ ഒരു കൌതുകത്തിന്‍റെ പുറത്ത് പുസ്തകം വാങ്ങി. പുസ്തകം വായിക്കും തോറും അത്ഭുതം കൂടി. ഇത് സ്കൂളില്‍ പഠിച്ച വര്‍ഷങ്ങളും യുദ്ധങ്ങളും പേരുകളും കൊണ്ടുള്ള കസ്രത്ത് അല്ല. ഈ മഹാരാജ്യത്തെ പ്രശ്നങ്ങള്‍, അവയുടെ വൈവിധ്യം, അവ തീര്‍ക്കാന്‍ പല തരത്തില്‍ പല വഴികളില്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന, പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍. അതില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍, സാഹചര്യങ്ങള്‍. അവയില്‍ നല്ലതെന്നും ചീത്തയെന്നും ഉറപ്പിച്ചു പറയാന്‍ ആവാത്ത സംഭവങ്ങള്‍, നിലപാടുകള്‍. മനസ്സ് കുഴങ്ങി. എന്തുകൊണ്ട് സ്കൂളില്‍ പഠിച്ച ചരിത്രപുസ്തകങ്ങള്‍ ഇത് പോലെ ആയിരുന്നില്ല?!

വായിക്കാന്‍ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളില്‍ ചരിത്ര പുസ്തകങ്ങളും ഇടം പിടിക്കാന്‍ തുടങ്ങി. പതിയെ നല്ലതെന്ന് മാത്രം സ്കൂളില്‍ പഠിച്ച പല ചരിത്ര കഥാപാത്രങ്ങള്‍ക്കും നാം അറിയാതെ പോയ ചില വശങ്ങള്‍ ഉണ്ടെന്നും, ക്രൂരത മാത്രം ചേര്‍ക്കപ്പെട്ട മുഖങ്ങള്‍ക്ക് നന്മയുടെ ഏടുകള്‍ പകരാനുള്ള ചരിത്രം ഉണ്ടെന്നും തിരിച്ചറിഞ്ഞു. സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ ശൈലിയില്‍ മനസ്സ് പറഞ്ഞു, “ചതിച്ചാശാനെ, ചരിത്ര പാഠപുസ്തകങ്ങള്‍ എന്നെ ചതിച്ചാശാനേ!”. പതിയെ ഒരു പാഠം പഠിച്ചു. സ്കൂളില്‍ ആരും പഠിപ്പിക്കാതിരുന്ന പാഠം. ചരിത്രത്തില്‍ നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും തിരയാതിരിക്കുക. മനുഷ്യര്‍ അന്നും ഇന്നും നല്ലതും ചീത്തയും കലര്‍ന്നവരാണ്. ചരിത്രസംഭവങ്ങളില്‍ കാലം നന്മയും തിന്മയും ചേര്‍ക്കുന്നു, അതും കാലാകാലങ്ങളില്‍ മാറി വരുന്നു. പുസ്തകം വായന തുടങ്ങിയ നാളുകളില്‍ വായിച്ച, ഏറെ പ്രിയപ്പെട്ട ‘ടു കില്‍ എ മോക്കിംഗ്ബേര്‍ഡ്’ എന്ന പുസ്തകത്തിലെ ഒരു രംഗത്തിന് ഇപ്പോള്‍ കൂടുതല്‍ തെളിച്ചം. ഹിറ്റ്ലറെ വെറുക്കുന്നതിനു കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്ന മകളോട് ആറ്റിക്കസ് പറയുന്ന മറുപടി “ആരെയും വെറുക്കുന്നത് ശരിയല്ല” എന്നാണ്.

ഈയിടെ ഒരു പോഡ്കാസ്റ്റ് കേള്‍ക്കുകയായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കിയ പാര്‍വതി ശര്‍മ എന്ന എഴുത്തുകാരി അവരുടെ അനുഭവം വിവരിക്കുന്നു. ജഹാംഗീര്‍ എന്ന പല മുഖങ്ങള്‍ ഉള്ള ഒരു മനുഷ്യനെ കുറിച്ച് അവര്‍ സംസാരിച്ചു. ക്രൂരതയ്ക്കും ബാലിശമായ കൌതുകങ്ങള്‍ക്കും ഇടയില്‍ ഒട്ടനവധി മനുഷ്യവികാരങ്ങള്‍ ഇടകലര്‍ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു മനുഷ്യനെ കുറിച്ച്. അതില്‍ അവരും പറഞ്ഞത് സ്കൂളില്‍ അവര്‍ ഹിസ്റ്ററി പാഠങ്ങള്‍ വെറുത്തിരുന്നു എന്നാണ്. ഈ വാചകം പഴയ പത്താംക്ലാസ്സുകാരന്‍ ഹിസ്റ്ററിയോട് വിട പറഞ്ഞ സംഭവം വീണ്ടും ഓര്‍മിപ്പിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും മാര്‍ക്ക് കുറഞ്ഞ, മതിപ്പില്ലാതെ അവഗണിച്ച വിഷയങ്ങളെ ഹൃദയത്തിന്‍റെ ഏറ്റവും അടുത്ത് കൊണ്ടു നിര്‍ത്തിയ കാലമേ, നിനക്ക് നന്ദി. നീ കണ്ട ചരിത്രപഥങ്ങള്‍ നീ ഇനിയും എനിക്ക് നീട്ടുക!

Saturday, September 21, 2019

ഒരു രാജ്യം ഒരു ഭാഷ

നല്ല ജോലി തിരക്കുള്ള സമയം. ഓഫീസില്‍ നിന്ന് വൈകീട്ട് വീട്ടില്‍ വന്നിട്ടും പങ്കെടുക്കേണ്ട വിരസമായ ഒരു ഫോണ്‍ മീറ്റിംഗ് ഒരു പകുതി ശ്രദ്ധയില്‍ കേട്ടുകൊണ്ടിരുന്നു. എനിക്ക് കാര്യമായി ഒന്നും സംസാരിക്കാന്‍ ഇല്ല. ഗൂഗിള്‍ ന്യൂസ്‌ വെറുതെ ഒന്ന് ഓടിച്ചു നോക്കി. ‘ഏകഭാഷാ നാടകം തുടരന്‍’ ആണ് പ്രധാന വാര്‍ത്ത. എല്ലാവരും ഹിന്ദി പഠിക്കണം. ഒരു രാജ്യത്തിന്‌ ഒരു ഭാഷ വേണമത്രേ. പേജിനെ താഴേക്ക് ഓടിച്ചു. അതാ അടുത്ത വാര്‍ത്ത. കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റൊരു കൂട്ടര്‍ പോയി ഹിന്ദി ബോര്‍ഡ് കരി ഓയില്‍ അടിച്ചു. ചിരി വന്നു. മീറ്റിംഗ് തീരാന്‍ കാത്ത് ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു. ഒരു വാട്ട്‌സാപ്പ് മെസ്സേജ്. ജസ്റ്റിസ് സോമാനി. ഞങ്ങള്‍ ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ. അദ്ദേഹം ഇടക്ക് മെസ്സേജ് ചെയ്യും.

  മനസ്സ് ഒരു വര്‍ഷം പുറകിലേക്ക് പോയി. ലക്ഷദ്വീപിലെ ബംഗാരത്തെ ഒരു സായന്തനം. ചായ കഴിഞ്ഞ് തിന്നക്കര എന്ന ചെറു ദ്വീപ്‌ കാണാന്‍ പോവാന്‍ നാല് മണിക്ക് ഞങ്ങള്‍ എത്തി. ബോട്ട് റെഡി ആണ്. അല്പം പ്രായമായ ദമ്പതികള്‍ കൂടെ ഉണ്ട് യാത്രക്ക്. അവരോടൊത്ത് ബോട്ടില്‍ കയറി യാത്ര തുടങ്ങി. സംസാരിച്ചപ്പോള്‍ അദ്ദേഹം രാജസ്ഥാനിലെ ഹൈക്കോടതിയില്‍ ജഡ്ജി ആണ്. അദ്ദേഹം ഇംഗ്ലീഷിലും ഭാര്യ ഹിന്ദിയിലും ആണ് സംസാരം. ഞങ്ങള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നു. ഇടക്ക് അവര്‍ പാറുവിനോട് ‘ആപ്കാ നാം ക്യാ ഹേ’ എന്ന് ചോദിച്ചു. ഇതെന്ത് ഭാഷ എന്ന് മിഴിച്ചു നില്‍ക്കുന്ന നാല് വയസ്സുകാരിക്ക് ഞാന്‍ തര്‍ജ്ജമ ചെയ്തു കൊടുത്തു, “പേര് പറയു, പേരാ ചോദിക്കണേ’. അല്പം മടിച്ച് ഏതോ അങ്കലാപ്പോടെ പാറു പറഞ്ഞു, “പ്രാര്‍ത്ഥന”. അവര്‍ വാത്സല്യത്തോടെ പാറുവിന്‍റെ കവിളില്‍ തലോടി.

 യാത്ര മുഴുവന്‍ ഞങ്ങള്‍ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ കേരളത്തില്‍ മുന്പ് വന്നിടുണ്ട്. കേരളത്തെക്കുറിച്ച് വളരെ മതിപ്പോടെ സംസാരിച്ചു. തിന്നക്കരയില്‍ ലക്ഷദ്വീപിന്റെ ചുമതല ഉള്ള ലക്ഷദ്വീപുകാരനായ ഒരു ജഡ്ജിയെയും യദൃശ്ച്യാ കണ്ടു മുട്ടി. ജസ്റ്റിസ് സോമാനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാം. ഞങ്ങളും ഹിന്ദിക്കാര്‍ ആണെന്ന് കരുതി അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. മലയാളികള്‍ ആണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. അദ്ദേഹം പഠിച്ചത് കോഴിക്കോടോ മറ്റോ ആണ്. ലക്ഷദ്വീപിലെ ഭാഷ ‘ജസരി’ക്ക് മലയാളവുമായി നല്ല സാമ്യം ഉണ്ട്. നമുക്ക് മുഴുവന്‍ മനസ്സിലാവില്ല എങ്കിലും. ജഡ്ജിമാര്‍ അവരുടെ എന്തോ കാര്യങ്ങള്‍ സംസാരിച്ച് നടന്നു.

 മിസിസ് സോമാനി പാറുവിന്റെ കടല്‍ക്കുളി കണ്ടു ചിരിച്ച് കൊണ്ടിരുന്നു. ഇടക്ക് മുറി ഇംഗ്ലീഷില്‍ പാറുവിനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്. പാറുവിനു കാര്യമായി ഇംഗ്ലീഷും അറിയില്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ. പാറുവിനെ കാണുമ്പോള്‍ തന്‍റെ കൊച്ചു മകളെ പോലെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു. തിരിച്ചു വരാന്‍ വിളിച്ചപ്പോള്‍ പാറു ഉറക്കെ വിളിച്ചു പറഞ്ഞു “ഇത്തിരി നേരം കൂടി ഞാന്‍ വെള്ളത്തില്‍ കളിക്കട്ടെ”. ഞാന്‍ മിസിസ് സോമാനിക്ക് തര്‍ജ്ജമ ചെയ്യാന്‍ പുറപ്പെട്ടു “ഷി ഈസ്‌ സെയിംഗ് ദാറ്റ്‌..”. അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു “സമഝ് ഗയ. ഉസ്കോ നഹി ആനാ ഹേ നാ. ബച്ചെ ഐസേ ഹി ഹോതേ ഹേ”. തിരികെ വരുമ്പോള്‍ പാറു ഒരു പരിചയക്കേടും ഇല്ലാതെ മിസിസ് സോമാനിയുടെ അടുത്ത് അവര്‍ പറയുന്ന ഹിന്ദിയും കേട്ട് സുഖമായി ഇരിക്കുന്നു. ഈ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒരു ഭാഷയൊന്നും വേണ്ടെന്നേ, ഹൃദയത്തിന്റെ ഭാഷ ഇപ്പോളേ ഒന്നല്ലേ!

Sunday, November 4, 2018

ആത്മീയ വിചാരം അഥവാ സ്വയം ഒരു അഭിമുഖം


എന്തുകൊണ്ട് ഇങ്ങനെ ഒരു വിഷയം ഇപ്പോള്‍?

ഒരു ദിവസം എനിക്ക് ‘ഞാന്‍’ എന്ന വ്യക്തിയുടെ വിശ്വാസത്തിന്റെ രണ്ട് വശങ്ങള്‍ അനുഭവിക്കാന്‍ അവസരം ലഭിച്ചു. അതിനെ കുറിച്ച് മനസ്സില്‍ ഉണര്‍ന്ന ചിന്തകളെ ഒന്ന് എഴുതിയാല്‍ ഒരു പക്ഷേ വായനക്കാര്‍ക്ക് ഞാന്‍ എന്ന വ്യക്തിയെ കൂടുതല്‍ മനസ്സിലാക്കാനും, പറ്റിയാല്‍ അവരുടെ അഭിപ്രായങ്ങള്‍ക്ക് എന്റെ വിശ്വാസ സഞ്ചയത്തെ കൂടുതല്‍ തെളിവായി എനിക്ക് കാണിച്ചു തരാനും സാധിക്കും എന്ന് തോന്നി.

ശരി. വിശ്വാസത്തിന്റെ വശങ്ങള്‍ വിശദീകരിക്കാമോ?

ലക്ഷദ്വീപിലെ ‘കടമത്ത്’ എന്ന ദ്വീപില്‍ നിന്നും ‘അഗത്തി’ എന്ന എയര്‍പോര്‍ട്ട് സ്ഥിതി ചെയ്യുന്ന ദ്വീപിലേക്ക് ഒരു ബോട്ടില്‍, നല്ല മഴയും കാറ്റും ഉള്ള കാലാവസ്ഥയില്‍, ആടിയുലഞ്ഞ് യാത്ര ചെയ്യുമ്പോള്‍ ഞാന്‍ ശരിക്കും പേടിച്ച് മനസ്സില്‍ ഈശ്വരനെ വിളിച്ചു കൊണ്ടിരുന്നു. ഇത് അവിടത്തുകാര്‍ക്ക്‌ അത്ര പുതുമ അല്ലെന്നും പതുക്കെ പോവുന്നത് കാരണം ഞങ്ങളുടെ ഫ്ലൈറ്റ് കിട്ടാതെ തിരികെ ഉള്ള യാത്ര മുടങ്ങുമോ എന്ന് മാത്രമേ ബോട്ടിലെ ജീവനക്കാര്‍ക്ക് സംശയം ഉള്ളൂ എന്നും എന്റെ യുക്തിബോധം എന്നെ സമാധാനിപ്പിക്കാന്‍ ശ്രമം നടത്തി എങ്കിലും, എന്റെ പ്രാര്‍ഥന ആണ് എനിക്ക് കൂടുതല്‍ സമാധാനം നല്‍കിയത്. ഒടുവില്‍ ഫ്ലൈറ്റ് വൈകുകയും ഞങ്ങള്‍ ലക്ഷദ്വീപിലെ ടൂറിസം അധികൃതരുടെയും എയര്‍ ഇന്ത്യ അധികൃതരുടെയും സഹായത്തില്‍ ഒരു വിധത്തില്‍ ഫ്ലൈറ്റില്‍ കയറുകയും ചെയ്യുമ്പോള്‍ അതില്‍ എല്ലാം ഒരു ഈശ്വര കടാക്ഷം ആണ് ഞാന്‍ കണ്ടത്, ഇതെല്ലാം തികച്ചും യാദൃശ്ചികം മാത്രം ആണെന്ന് എന്റെ യുക്തി എന്റെ വിശ്വാസത്തോട് മത്സരിച്ചെങ്കിലും!

തിരികെ വീട്ടില്‍ എത്തിയപ്പോള്‍ മുത്തശ്ശി ടി വി കാണുന്നു. സ്വന്തം വിശ്വാസസംരക്ഷണത്തിന് ഇറങ്ങിയ ആള്‍ക്കൂട്ടം പോലീസിനെ കല്ലെറിയുന്നു, സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറയുകയും അവരുടെ കാറും സാമഗ്രികളും തകര്‍ക്കുകയും ചെയ്യുന്നു. തങ്ങളുടെ ജോലിയുടെ ഭാഗമായി എത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരെ കൂവുകയും മറ്റും ചെയ്യുന്നു. അതെ, അവര്‍ ഉയര്‍ത്തുന്ന കാഹളം, “സ്വാമി ശരണം”! ഒരിക്കലേ പോയിട്ടുള്ളൂ എങ്കിലും എനിക്ക് ഏറ്റവും ദൈവീകത അനുഭവപ്പെട്ട ഒരിടത്തെ ഈ കാഴ്ച അപ്പോള്‍ എന്റെ വിശ്വാസത്തെ അല്ല എന്റെ യുക്തിയെ ആണ് സ്വാധീനിച്ചത്. ഇത് വിശ്വാസം അല്ല വെറും ആള്‍ക്കൂട്ടവെറി ആണെന്നുള്ള എന്റെ യുക്തി ബോധം ആണ് ഇവിടെ ജയിച്ചത്.

ആപത്തില്‍, അത് നിങ്ങളുടെ മനസ്സ് സങ്കല്പ്പിച്ചതാണ് എങ്കില്‍ പോലും, നിങ്ങള്‍ ഈശ്വരനെ വിളിക്കുകയും ആ ആപത്ഘട്ടം തരണം ചെയ്യുമ്പോള്‍ നിങ്ങള്‍ യുക്തിവാദം പറയുകയും ചെയ്യുന്നു എന്ന ഇരട്ടത്താപ്പല്ലേ മുകളില്‍ പറഞ്ഞത്?

അല്ലെന്നു തോനുന്നു. എന്റെ വിശ്വാസം എന്റെ മനസ്സിനും യുക്തിബോധം എന്റെ സാമൂഹ്യ ജീവിതത്തിനും ആണ് എന്ന് ഞാന്‍ കരുതുന്നു. പിന്നെ എന്റെ വിശ്വാസം ഈശ്വരനിലാണ്, ആ ഈശ്വരന് ഞാന്‍ പല അര്‍ഥങ്ങള്‍ , രൂപങ്ങള്‍ എല്ലാം സങ്കല്‍പ്പിക്കുന്നു. എന്റെ വിശ്വാസം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഈശ്വര വിശ്വാസത്തെ ഒരു കൂട്ടം ആചാരങ്ങളുടെ മാത്രം പേരിലല്ല ഞാന്‍ കാണുന്നത്, പല ആചാരങ്ങളും ഞാന്‍ പാലിക്കുന്നു എങ്കിലും. പക്ഷേ, സമൂഹം മാറുമ്പോള്‍ നമ്മള്‍ ചില ആചാരങ്ങളും മാറ്റേണ്ടി വരും, മാറ്റണം. അതിന് സാമൂഹ്യ ജീവിതത്തില്‍ എനിക്ക് തുണ ആവുന്ന യുക്തിബോധം ആണ് എന്റെ വഴികാട്ടി. കാരണം ആചാരങ്ങള്‍ സാമൂഹ്യ ജീവിതത്തിന്‍റെ സൃഷ്ടികളാണ്, അവയുടെ സൃഷ്ടിയും സ്ഥിതിയും നാം ഈശ്വരനില്‍ ആരോപിക്കുമ്പോഴും.

മുകളില്‍ പറഞ്ഞ ഉത്തരത്തില്‍ നിങ്ങളുടെ ശബരിമല വിഷയത്തിലെ നിലപാടും വ്യക്തമാണ്. നിങ്ങള്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് ‘ഞാന്‍’ മനസ്സിലാക്കുന്നു. പക്ഷേ ഒരു കോടതി ഒരു മതവിശ്വാസത്തെ പരിഷ്കരിക്കുന്നതിനെ ആണ് ഇവിടെ ജനങ്ങള്‍ ചോദ്യം ചെയ്യുന്നത്. അത് നിങ്ങള്‍ മറക്കുന്നു?

വിശ്വാസം എന്നത് യുക്തിയുടെ അളവുകോലില്‍ പലപ്പോഴും അളക്കാന്‍ പറ്റില്ല എന്ന് ഞാന്‍ നേരത്തേ സമ്മതിച്ചതാണ്. പക്ഷേ , ആചാരം എന്നത് ഒരു സാമൂഹിക വിഷയം ആവുമ്പോള്‍ കോടതിക്ക് ഇടപെടേണ്ടി വന്നേക്കാം. ഈ വിഷയത്തില്‍ കോടതി നോക്കുന്നത് സാമൂഹികമായി ഒരു വിശ്വാസം അനാചാരം ആണോ എന്നതാണ്. അതിനെ മാനിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇനി നിങ്ങള്‍ കോടതി മതവിശ്വാസങ്ങളില്‍ ഇടപെടരുത് എന്നാണ് വാദിക്കുന്നത് എങ്കില്‍, നിങ്ങള്‍ ഒരു പിടി അനാചാരങ്ങള്‍ക് വഴി തുറന്നു കൊടുക്കുക ആണ്. എന്ത് തോന്നിവാസത്തെയും നിങ്ങള്‍ക്ക് ‘വിശ്വാസത്തിന്റെ’ വാലില്‍ കെട്ടി ന്യായീകരിക്കാം.

‘വ്യക്തിപരമായി, ഇനിയും മനുഷ്യരെ അങ്ങോട്ട്‌ വിടരുത് എന്നാണ് ഈ വിഷയത്തില്‍ എന്റെ നിലപാട്. അവിടുത്തെ പ്രകൃതി നാം ഇപ്പോള്‍ തന്നെ ആവശ്യത്തിനു നശിപ്പിച്ചു കഴിഞ്ഞു. എന്തെങ്കിലും ഒരു ക്രമം ഇക്കാര്യത്തില്‍ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം.

അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കകള്‍ ഒന്നും ഇല്ല എന്ന് കരുതാമോ? നിങ്ങളുടെ മതത്തെ തകര്‍ക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് നിങ്ങള്‍ കൂട്ട് നില്‍ക്കുമോ?

ആചാരം ആണ് നിങ്ങള്‍ മതം എന്ന് പറഞ്ഞതെങ്കില്‍, അതിനെ നിലനിര്‍ത്തേണ്ട യുക്തി ഞാന്‍ കാണുന്നില്ലെങ്കില്‍, ആ മതവിചാരത്തെ നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കില്ല. വിശ്വാസം ആണ് നിങ്ങള്‍ മതം എന്ന് അര്‍ഥം ആക്കുന്നതെങ്കില്‍ ഞാന്‍ എന്റെ ഈശ്വരനില്‍ പൂര്‍ണ വിശ്വാസി ആണ്. എന്റെ ഒരു ‘സംരക്ഷണം’ ഈശ്വരന് വേണം എന്ന് കരുതാന്‍ മാത്രം അവിശ്വാസി അല്ല ഞാന്‍. കാര്യമായി സംഘടന ഇല്ലാതെ, കര്‍ക്കശമായ ലിഖിത നിയമങ്ങള്‍ ഇല്ലാതെ, ഇത്രയും കാലം ഈ ആശയസഞ്ചയം നിലനിന്നെങ്കില്‍ ഇനി അങ്ങോട്ടും നിലനില്‍ക്കും എന്ന് എനിക്ക് സംശയം ഒന്നും ഇല്ല. പല തരത്തില്‍ ഉള്ള ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂട്ടി നിര്‍ത്തിയ ഭാരതീയ ചിന്തയില്‍, അതിനെ പാശ്ചാത്യര്‍ വിളിച്ച ഹിന്ദു മതം എന്ന ഒറ്റപ്പേരില്‍, ഞാന്‍ പൂര്‍ണമായും തൃപ്തനാണ്. അക്കൂട്ടത്തില്‍ ഞാന്‍ വായിക്കുന്നതും എനിക്ക് ശരി എന്ന് തോന്നുന്നതും ആയ ആശയങ്ങളെ ഞാന്‍ എന്റെ മതവിശ്വാസമായി മുറുകെ പിടിക്കുന്നു. ഈ ആശയപ്രപഞ്ചത്തെ ഒന്നിച്ചു നിര്‍ത്താന്‍ ആരും യത്നിക്കണം എന്ന് തോനുന്നില്ല. അത് തനിയേ നിന്നോളും. മറിച്ച്, ഒരേ ഒരു ശരിയെ ഉള്ളൂ എന്ന മട്ടില്‍ ഈ മതത്തെ മാറ്റി എടുക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഈ സംസ്കാരത്തിന്റെ അന്ത്യം കുറിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

എന്താണ്  നിങ്ങള്‍ക്ക് ശരി എന്ന് തോനുന്ന ഈ മതത്തിന്റെ ആശയങ്ങള്‍?

എല്ലാ വിശ്വാസങ്ങളും ഈശ്വരന്‍ എന്ന സാഗരത്തിലേക്ക് ഒഴുകുന്ന പുഴകളെ പോലെ ആണ് എന്ന വിവേകാനന്ദന്‍ പറഞ്ഞ വാക്യം. നന്മയിലേക്ക് നിങ്ങളുടെ കര്‍മ്മത്തെ നയിക്കുക അങ്ങിനെ തിന്മ നിങ്ങളുടെ സ്വഭാവത്ത്തില്‍ നിന്ന് മായട്ടെ എന്ന് അദ്ദേഹം പറഞ്ഞ കര്‍മയോഗം. ‘പലമതസാരവുമേകം’ എന്ന് പറഞ്ഞ, സഹോദരന്‍ അയ്യപ്പന്‍റെ അവിശ്വാസം പോലും ശരിയെന്നു കണ്ട, കരുണയില്‍ ദൈവത്തെ കണ്ട നാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍. ജീവിതത്തിന്‍റെ, ബന്ധങ്ങളുടെ, ധര്‍മ്മത്തിന്റെ സന്ദിഗ്ധതകള്‍ വരച്ചിട്ട മഹാഭാരത ദര്‍ശനങ്ങള്‍. ‘യത്ര വിശ്വം ഭവത്യേകനീഡം’ എന്ന ഉപനിഷദ് വാക്യം. ടാഗോര്‍ ലേഖനങ്ങള്‍ വിവരിച്ച നാനാത്വത്തിലെ ഏകത്വം. ‘വിമ്ര്ശ്യയ്തത് അശേഷേണ യഥേഛസി തഥാ കുരു’ ( ച്ചാല്‍, ഞാന്‍ ഈ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങാതെ നല്ലവണ്ണം ആലോചിച്ച് നിന്റെ ബുദ്ധിക്ക് ശരി എന്ന് തോന്നുന്നത് നീ ചെയ്യ് ) എന്ന് കൃഷ്ണന്‍ അര്‍ജുനനോടു പറഞ്ഞ ഗീതാ വാക്യം. ഞാന്‍ ഇത് വരെ വായിച്ചത് വെച്ച്  ഇങ്ങനെ പലതും. ഒരുപാട് ആശയ സംഹിതകള്‍ ഉള്ള ഭാരതീയ ദര്‍ശനം ഇനിയും ഇത് പോലെ എന്റെ ബുദ്ധിയെ സ്വാധീനിക്കും എന്നും ഞാന്‍ കരുതുന്നു.

നിങ്ങളുടെ ആശയം ശരി എന്ന് സമര്‍ഥിക്കാന്‍ നിങ്ങള്‍ ചിലതിനെ മാത്രം എടുത്ത് കാട്ടുക അല്ലേ?

അതെ. പൊതുവില്‍ എല്ലാവരും അത് തന്നെ ആണ് ചെയ്യുന്നത്. ഞാന്‍ വായിച്ചതില്‍ ഞാന്‍ ഉപേക്ഷിച്ച പല ആശയങ്ങളും ഉണ്ട്. ഞാന്‍ മേല്‍പ്പറഞ്ഞ ആശയങ്ങള്‍ ഒന്നും മറ്റൊരാളെ ഉപദ്രവിക്കാന്‍ ഉപയോഗിക്കാന്‍ പറ്റില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ആ ഉറപ്പ് ആണ് ഞാന്‍ കൂടെ കൂട്ടുന്ന വിശ്വാസങ്ങള്‍ക്ക് ആധാരം. എന്റെ വ്യാഖ്യാനങ്ങളോട് വിയോജിപ്പ്‌ ഉണ്ടാവാം, അതിനെ ഞാന്‍ അംഗീകരിക്കുന്നു. കാരണം, ഒരു വാക്യത്തെ പല തരത്തില്‍ വ്യാഖ്യാനിക്കാന്‍ ഒരു മാതിരി എല്ലാ മതഗ്രന്ഥങ്ങളും വാക്കുകള്‍ക്കിടയില്‍ ചില വിടവുകള്‍ നിരത്തുന്നുണ്ട്. ഇത് ഞാന്‍ കാണുന്നത് എന്ന് മനസ്സിലാക്കിയാല്‍ മതി.

സമ്മതിച്ചു. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളില്‍ പല തരത്തില്‍ ഉള്ള വൈരുധ്യങ്ങള്‍ ഉണ്ട് എന്നാണ് ‘ഞാന്‍’ കാണുന്നത്. അതിനെ നിങ്ങള്‍ എങ്ങിനെ ന്യായീകരിക്കും?

പലപ്പോഴും എന്റെ വിശ്വാസവും യുക്തിയും എന്നും മനസ്സില്‍ പരസ്പരം സംഘര്‍ഷത്തില്‍ ആണ്, തങ്ങളുടേതായ ന്യായങ്ങളില്‍. അതാണ്‌ ‘ഞാന്‍’ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഞാന്‍ ജാതിവ്യവസ്ഥ തെറ്റാണ് എന്ന് മനസ്സിലാക്കുന്ന ഒരാളാണ്. ജന്മം കൊണ്ട് സവര്‍ണ്ണവിഭാഗക്കാരനായ ഞാന്‍ പൂണുനൂല്‍ ഇന്നും ധരിക്കുന്നുണ്ട്. ഇതില്‍ വ്യക്തമായ വൈരുധ്യം ഉണ്ട്. കാരണം പൊതുവില്‍ പൂണുനൂല്‍ ജാതി വ്യവസ്ഥയുടെ, വിവേചനത്തിന്റെ ചിഹ്നം ആണ്. ഇത് എന്റെ യുക്തിയും വിശ്വാസവും നേര്‍ക്കുനേര്‍ വരുന്ന ഒരു സന്ധി ആണ്. ഞാന്‍ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്നോട് “അത് അവിടെ കിടന്നോട്ടെ” എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആ മണ്മറഞ്ഞ വ്യക്തിയോട് എന്റെ ആദരവ് ആണ് ഈ നൂല്‍. ആ മനുഷ്യന്‍റെ അനുഗ്രഹത്തിന്റെ ഒരു രൂപം ആയിട്ടാണ് ഞാന്‍ ഇത് ധരിക്കുന്നത്. അത് എന്റെ വിശ്വാസം ആണ്. എന്നാല്‍ ഒരു പൂണുനൂല്‍ ഉള്ളത്കൊണ്ട് ഞാന്‍ വേറെ ഒരാളെക്കാള്‍ ഉയര്‍ന്നവനാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, ഇന്ത്യയില്‍ സവര്‍ണനായി ജനിച്ചതിനാല്‍ സാമൂഹികമായി ഒരുപാട് ആനുകൂല്യങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോളും. ഈ പറഞ്ഞത് ഒരു ന്യായം പോലും അല്ലായിരിക്കാം. പക്ഷേ എന്റെ ബുദ്ധി ഇപ്പോളും ഈ വിഷയത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്, ഒരിക്കല്‍ ഞാന്‍ ഇതിലും വ്യക്തമായ ഒരുത്തരത്തിലേക്ക് എത്തും എന്ന് ഞാന്‍ ആശിക്കുന്നു.

ഇത് പോലെ പല വൈരുധ്യങ്ങളും ഞാന്‍ എന്ന വ്യക്തിയില്‍ ഉണ്ട് എന്നത് എന്റെ യുക്തി ബോധത്തിന് തിരിച്ചറിയാനും എന്റെ വിശ്വാസത്തിനു അത് അംഗീകരിക്കാനും, ഒരു വഴി തെളിയുന്നെങ്കില്‍ തിരുത്താനും കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ചോദ്യങ്ങള്‍ ഇനിയും ഉണ്ടെങ്കിലും തല്‍ക്കാലം നിര്‍ത്താം എന്ന് ‘ഞാന്‍’ കരുതുന്നു. ഇത്രയും വായിക്കാന്‍ സന്മനസ്സു കാണിച്ച വായനക്കാരോട് ‘നിങ്ങള്‍’ എങ്ങനെ പ്രതികരിക്കുന്നു?

“എന്നോട് വിയോജിക്കാന്‍ ഉള്ള നിങ്ങുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടി തൂക്കുകയറിലേക്ക് പോവാനും ഞാന്‍ ഒരുക്കം ആണ്” എന്ന വോള്‍ട്ടയര്‍ വാക്യം എന്റെ യുക്തിബോധത്തെയും, “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്ന ദര്‍ശനം എന്റെ വിശ്വാസത്തെയും നയിക്കട്ടെ. ആശയപരമായ വിയോജിപ്പുകളിലും വിശ്വാസങ്ങളുടെ വൈപുല്യത്തിലും സൗഹൃദവും ബന്ധങ്ങളും കൂടുതല്‍ ശക്തമാവട്ടെ.

Monday, May 7, 2018

മേഘങ്ങളുടെ നാട്, വെള്ളച്ചാട്ടങ്ങളുടെയും


മേഘങ്ങള്‍ക്ക് ഇടയിലൂടെ വന്ന സൂര്യപ്രകാശവും, ഇപ്പോള്‍ വായിക്കുന്ന വേണുവിന്റെ 'സോളോ സ്റൊരീസ്'-ഉം ഈ വൈകുന്നേരം ഓര്‍മ്മകളെ ഇവിടെയാണ്‌ എത്തിച്ചത്. ചെറു ചാറ്റല്‍മഴയത്ത്, ഷില്ലോങ്ങിലേക്ക് ഉള്ള വഴിയില്‍. "ഇനി അധികം ദൂരമില്ല ഈ മോശം വഴി. ഒരു രണ്ടു കിലോമീറ്റര്‍ കൂടെ കഴിഞ്ഞാല്‍ നല്ല റോഡ്‌ ആണ്"-സാരഥി 'ഹോറി ചോന്ദ്ര ഡെ' അഥവാ ഹരി ചന്ദ്ര ഡെ പറഞ്ഞു. അധികം സംസാരിക്കാത്ത എന്നാല്‍ കാര്യങ്ങള്‍ വേണ്ട രീതിയില്‍ പറഞ്ഞു തരുന്ന ഹരി പിന്നീടുള്ള യാത്രയില്‍ കണ്ട മനുഷ്യരുടെ മാതൃക ആയിരുന്നു. ചുറ്റും പച്ചപ്പ്‌ കൂടി വന്നു, ഗ്രാമീണതയും. കാര്‍ നിറുത്തി ഹരി പറഞ്ഞു, "'ഇതാണ് ഉമിയാം തടാകം. നിങ്ങള്‍ കണ്ടു വന്നോളു. ഞാന്‍ ഇവിടെ ഉണ്ടാകും." . വലിയ തടാകത്തിന്റെ അരികില്‍ ഒരു പാര്‍ക്ക് . തടാകത്തിനോട് ചേര്‍ന്ന് മരം കൊണ്ട് ഉണ്ടാക്കിയ ഒരു പ്ലാറ്റ്ഫോം. അവിടെ നിന്ന് തടാകവും ചുറ്റും ചെറിയ മൂടല്‍ മഞ്ഞില്‍ നിരന്ന മലനിരകളും  കാണാം. യാത്രാക്ഷീണം മാറാന്‍ ആ കാഴ്ച തന്നെ ധാരാളമായിരുന്നു. ക്യാമറ എടുത്ത് കുറച്ച് ഫോട്ടോ എടുത്തു. നല്ല ഫോട്ടോക്ക് വേണ്ടിയുള്ള തത്രപ്പാടില്‍ നല്ല നിമിഷങ്ങള്‍ ആസ്വദിക്കുന്നത് കുറയുന്നു എന്ന് തോന്നി. ക്യാമറ തിരിച്ച് ബാഗില്‍ വെച്ച് പാറുവും നിളയും പുല്‍ത്തകിടിയില്‍ കളിക്കുന്നത് നോക്കി നിന്നു. ക്യാമറ ചിത്രങ്ങളേക്കാള്‍ മിഴിവോടെ ആ ചിത്രം ഇപ്പോളും മനസ്സില്‍ നിറയുന്നു. പാര്‍ക്കിലെ ചായക്കടയില്‍ നിന്ന് ഒരു ചായ പറഞ്ഞു. മേഘാലയയില്‍ പിന്നീട് എല്ലായിടത്തും കിട്ടിയതു പോലെ പാല്‍പ്പൊടി ചായ കിട്ടി.  ചായ കുടിക്കാന്‍ ഞങ്ങള്‍ക്ക് കൂട്ടും കിട്ടി, മൈനകള്‍. കേരളത്തിലും ബെന്ഗലൂരിലും കാണാത്ത പക്ഷിയെ കുട്ടികള്‍ അത്ഭുതത്തോടെ നോക്കി. മേഘാലയ യാത്രയിലെ ആദ്യ ഇടം പ്രതീക്ഷിച്ചതിലും മേലെ നിന്നു.


ഹോട്ടലില്‍ എത്തി ഒന്ന് വിശ്രമിച്ചിട്ട് പുറത്തേക്ക് ഇറങ്ങി. മണി ആറാവുമ്പോളെക്കും മേഘാലയം ഇരുളും. രാത്രി ജീവിതത്തിന് അധികം നീളം ഇല്ലെന്നു തോന്നി. പല ഹോട്ടെലുകളും ഒന്‍പതിന് പൂട്ടും എന്ന് ബോര്‍ഡ്‌ വെച്ചിരുന്നു. കുറച്ച് നടന്ന് ഒരു ഹോട്ടലില്‍ കയറി ഡിന്നര്‍ കഴിച്ചു. തിരിച്ചു നടക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചു, രാത്രിയിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകള്‍ നിരവധി ആണ് ഷില്ലോങ്ങില്‍. ഇന്ത്യയിലെ മറ്റു ഭാഗങ്ങളേക്കാള്‍ സുരക്ഷിതമാണ് ഇവിടം എന്ന് ആ കാഴ്ച പറഞ്ഞു തന്നു. തിരിച്ച് ഹോട്ടലില്‍ എത്തി വെറുതെ പുറത്തേക്ക് നോക്കി നിന്നു, അപ്പുറത്ത് ഒരു ചെറു നദിയോ തടാകമോ മറ്റോ ആണ്. പക്ഷേ കാണാന്‍ സാധിക്കുന്നില്ല. അതിനപ്പുറത്ത് നിയോണ്‍ വെളിച്ചത്തില്‍ മുങ്ങി കുറെ പഴയ കെട്ടിടങ്ങള്‍. അവയില്‍ മറ്റൊരു ദിവസത്തെ യാത്രയാക്കാന്‍ ഒരുങ്ങുന്ന മനുഷ്യര്‍. നിശ്ചയമായും സാമ്പത്തികമായി മേല്‍ത്തട്ടില്‍ നില്കാത്ത ജീവിതങ്ങള്‍ എന്ന് ആ പരിസരങ്ങള്‍ പറഞ്ഞു. ഒരു മുറിയില്‍ ഒരു ജീവിതം പടുക്കുന്ന ആ സഹജീവികളുടെ കാഴ്ച ഈ ഹോട്ടല്‍ മുറിയില്‍ സുഖവാസത്തിനു വന്ന എന്നെ ലജ്ജിപ്പിച്ചുവോ അതോ വേദനിപ്പിച്ചുവോ, തീര്‍ച്ചയില്ല. തട്ടിച്ചു നോക്കിയാല്‍ നമ്മുടെ ജീവിതം നിത്യവും സുഖവാസം ആണെന്ന് ഓര്‍മിപ്പിച്ചു ആ കാഴ്ച.


വെള്ളച്ചാട്ടങ്ങളാണ് മേഘാലയയിലെ പ്രധാന കാഴ്ചാവിഭവം. ഈ യാത്രയിലുടനീളം കണ്ടതും പല തരത്തില്‍ ഉള്ള വെള്ളച്ചാട്ടങ്ങള്‍. എലഫന്റ് ഫാള്‍സ് ആണ് ആദ്യം കണ്ടത്. പടികള്‍ ഇറങ്ങി ചെന്നാല്‍ രണ്ടു തട്ടിലായി രണ്ടു വെള്ളച്ചാട്ടങ്ങള്‍. പെയ്തിരുന്ന ചെറിയ മഴയില്‍ പാറക്കെട്ടുകളില്‍ ഒലിച്ചിറങ്ങിയ വെള്ളം ആ വെള്ളച്ചാട്ടങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നതു പോലെ. പിന്നീട് ഒരു വ്യൂ പോയിന്റ്‌ കണ്ടു. മലനിരകളും പച്ചപ്പും ചേര്‍ന്ന് കണ്ണിനെ താലോലിക്കുന്ന അനുഭവം. നേര്‍ത്ത കോടമഞ്ഞ്‌ ഒഴുകി വന്ന് ഞങ്ങളെ തഴുകി പോയി. കുറച്ച് നേരം കുട്ടികള്‍ ഓടി നടക്കട്ടെ എന്ന് കരുതി. അവിടെ ഉള്ള കുറച്ച് ചായക്കടകളും പിന്നെ കരകൌശല വസ്തുക്കളും മറ്റും വില്കുന്ന കടകളും ഉള്ളത് ഒന്ന് ചുറ്റി നടന്നു. കടല വില്‍ക്കുന്ന മേഘാലയന്‍ യുവതിയുടെ ഒരു ഫോട്ടോ എടുത്താല്‍ നന്നാകുമെന്ന് തോന്നി. ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ അവര്‍ വിലക്കി. പൊതുവില്‍ ഇന്ത്യയില്‍ ഇല്ലാത്ത ഒരു അനുഭവം. അടുത്ത് ഒരു മുത്തശ്ശനും മുത്തശ്ശിയും നടത്തുന്ന പച്ചക്കറി കട കണ്ടു. അവര്‍ തമ്മില്‍ എന്തോ ചില്ലറ പരിഭവം ഉണ്ടെന്നു തോന്നി സംസാരം കേട്ടിട്ട്, ഭാഷ മനസ്സിലായില്ലെങ്കിലും. അവിടെ വില്കാന്‍ വെച്ചിരുന്ന ഒട്ടകപ്പക്ഷിയുടെ ശില്‍പ്പങ്ങള്‍ ശരിക്കും ജീവനുള്ളത് പോലെ. മരത്തില്‍ കൊത്തി വെച്ചിരിക്കുന്ന ചിറകുകള്‍ ഇപ്പോള്‍ അടിച്ചു തുടങ്ങും എന്ന് തോന്നും. വില ചോദിച്ചില്ല. ഇത്രയും ഭാരം യാത്രയില്‍ കൊണ്ട് നടക്കാന്‍ വയ്യ. ചുറ്റി നടന്നപ്പോള്‍ ഷാള്‍ വില്‍ക്കുന്ന ഒരു കട. അവിടുത്തെ സ്ത്രീ ഫോട്ടോ എടുക്കുന്നതില്‍ പ്രശ്നം ഒന്നും പറഞ്ഞില്ല. ചിരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ വിടര്‍ന്ന ഒരു ചെറു പുഞ്ചിരിയില്‍ ഒരല്പം വിഷാദം നിഴലിച്ച പോലെ. നന്ദി പറഞ്ഞു പോകാന്‍ തിരിഞ്ഞപ്പോള്‍ വില്കാന്‍ വെച്ചിരുന്ന, ഏതോ മൃഗത്തിന്‍റെ കൊമ്പില്‍ തീര്‍ത്ത ആദിവാസിയുടെ രൂപം കണ്ടു. കാണാന്‍ നല്ല ഭംഗി. അത് മേടിച്ചാലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ മത്തായി ഒരു ബോര്‍ഡ്‌ കാണിച്ചു. അപൂര്‍വ ഇനം കാട്ടുപോത്തിന്റെ കൊമ്പിലാണ് ഈ ശില്‍പ്പങ്ങള്‍ തീര്‍ത്തിരിക്കുന്നത്. അവ വാങ്ങുമ്പോള്‍ നിങ്ങള്‍ ആ കാട്ടുപോത്തിനെ കൊല്ലുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അവ വാങ്ങരുത് . പരിപാടി ഉപേക്ഷിച്ചു!


ഉച്ച ഭക്ഷണത്തിനു ശേഷം പോയത് പാവനമായ വനം (Sacred forest) കാണുവാനാണ് . വളഞ്ഞു പുളഞ്ഞു പോവുന്ന വഴികള്‍ താണ്ടി എത്തിയത് ഒരു പുല്മേട്ടിലാണ്. വലതു വശത്ത് ഖാസി ഹെറിറ്റേജ് വില്ലേജ് എന്ന ബോര്‍ഡ്‌ കണ്ടു. കാര്‍ നിര്‍ത്തി അതിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, നിങ്ങള്‍ വനം കാണാന്‍ വന്നതാണോ?. ഇവിടെ വനം എവിടെ എന്ന് സംശയിച്ച് അതെ എന്ന് പറഞ്ഞു. അയാള്‍ താന്‍ ഗവര്‍ന്മെന്റ്റ് അംഗീകരിച്ച ഗൈഡ് ആണെന്നും വനം കാണിക്കാന്‍ എത്ര രൂപ ആകും എന്നും പറഞ്ഞു. പൈസ ഒട്ടും അധികം അല്ലാത്തതിനാല്‍ അയാളെ കൂടെ കൂട്ടി. എന്നിട്ടും ഒരു നിരയില്‍ കുറെ മരങ്ങള്‍ നില്കുന്നതല്ലാതെ വനം എവിടെ എന്നായിരുന്നു എന്റെ സംശയം. ഡോന്കിറ്റ് ലിങ്ങ്ടോ എന്ന ഗൈഡ് ഞങ്ങളെ ആ മരങ്ങളുടെ അടുത്തേക് കൊണ്ട് പോയി. ലിങ്ങ്ടോ രാജാക്കന്മാരുടെ മോപ്ലാന്ഗ് രാജവംശത്തിന്റെ കഥ പറഞ്ഞുകൊണ്ട്. മരം നട്ട് നാടുവാഴാന്‍ തുടങ്ങിയിരുന്ന, തങ്ങള്‍ കാത്തു സൂക്ഷിക്കുന്ന വനങ്ങളുടെ വലിപ്പം കൊണ്ട് പ്രതാപം അളന്നിരുന്ന പഴയ രാജാക്കന്മാരുടെ ചരിത്രം പറഞ്ഞു കൊണ്ട്. നമ്മള്‍ കാട്ടിലേക്ക് കയറുന്നു എന്ന് പറഞ്ഞു ആ മരങ്ങള്‍ക്കിടയില്‍ ഉള്ള ഒരു ചെറിയ വിടവിലൂടെ ഡോന്കിറ്റ് നടന്നു, കൂടെ ഞങ്ങളും. കണ്ട കാഴ്ച ഞാന്‍ തീരെ പ്രതീക്ഷിച്ചതല്ല. ചുറ്റും ഇടതൂര്‍ന്ന് മരങ്ങള്‍. ഒരു ഇരുപത് അടിക്കപ്പുറം കാണാന്‍ പറ്റാതെ കനത്ത കാട്. ചീവീടുകളുടെ വലിയ ശബ്ദം. ഇതൊന്നും പത്തടി അപ്പുറത്ത് നിന്നപ്പോള്‍ അറിഞ്ഞില്ല! പണ്ട് ഈ കാട് പുല്മെട്ടിലെക് വളരാന്‍ തുടങ്ങിയപ്പോള്‍ മോപ്ലാന്ഗ് ഗ്രാമത്തിലെ രാജാവ് കാട്ടിലെ ദൈവങ്ങളോട് അപേക്ഷിച്ചു, തങ്ങളുടെ കളി സ്ഥലം കവരരുതെ എന്ന്. അന്ന് മുതല്‍ കാട് ആ പുല്മേട്ടിലെക് വളര്‍ന്നിട്ടില്ല എന്നാണ് ഐതിഹ്യം. ഇപ്പോളും മറുവശത്ത്‌ കാട് വളരുന്നുണ്ടത്രേ! ഒരു നിമിഷം ഞാന്‍ കൊടുങ്ങല്ലൂര്‍ എത്തി. ഞങ്ങളുടെ കളിസ്ഥലം കവര്‍ന്നത് കാടല്ലല്ലോ, സിമെന്റും കമ്പിയും ആണല്ലോ എന്ന് സങ്കടപ്പെട്ടു.


മഴ പെയ്തെങ്കിലും മരങ്ങളില്‍ തങ്ങി വെള്ളം ഞങ്ങളുടെ മേലേക്ക് അധികം വീണില്ല. ഞങ്ങള്‍ നടത്തം തുടര്‍ന്നു. മോപ്ലന്ഗ് ഗ്രാമീണര്‍ തങ്ങളുടെ രാജാവിനെ തിരഞ്ഞെടുക്കുകയായിരുന്നു പതിവ്. രാജാവായി അധികാരമേറ്റ ശേഷം അവര്‍ കാടിനെ കാത്തുകൊള്ളാം എന്ന് പ്രതിജ്ഞ എടുത്തിരുന്ന കല്ലും, മൃഗബലി നടത്തിയിരുന്ന പീഠവും കണ്ടു നടക്കുമ്പോള്‍ നിലത്ത് നിന്ന് ഒരു രുദ്രാക്ഷം എടുത്തു കാട്ടിത്തന്നിട്ട് ഡോന്കിറ്റ് പറഞ്ഞു  ഈ പഞ്ചമുഖി രുദ്രാക്ഷം പുറത്ത് നല്ല വില കിട്ടുന്നതാണ്. പക്ഷേ ഞങ്ങള്‍ എടുക്കാറില്ല. ഈ കാട്ടില്‍ കഴിയാന്‍ എന്തും എടുക്കാം, പക്ഷേ ഒന്നും കാടിന് പുറത്തേക്ക് കൊണ്ട് പോവരുത് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഇന്നത്തെ ലോകത്തും അങ്ങനെ ചിന്തിക്കാന്‍ പറ്റുന്ന ചെറിയ ഒരു ജനത ഉണ്ട് എന്ന് അറിഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു. അവരുടെ വലിയ മനസ്സിനെ മനസ്സില്‍ തൊഴുതു. ഈ പ്രദേശം ഗ്രാമീണര്‍ തന്നെ ആണ് ഇന്നും വൃത്തിയായി സൂക്ഷിക്കുന്നത്. അതിനായി നിങ്ങള്‍ സംഭാവന വല്ലതും നല്‍കിയാല്‍ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇല്ലെങ്കിലും ഞങ്ങള്‍ക്ക് സന്തോഷം തന്നെ., തിരികെ നടക്കുമ്പോള്‍ ഡോന്കിറ്റ് പറഞ്ഞു. ഒരു കടലാസോ പ്ലാസ്റ്റിക്കോ കാണാത്ത ആ പ്രദേശം തന്നെ ആയിരുന്നു ആ വാക്കുകളുടെ സാക്ഷ്യം. കുറച്ച് പൈസ അധികം കൊടുത്ത് ഡോന്കിട്ടിനോട് യാത്ര പറഞ്ഞ് ആദ്യം കണ്ട ഖാസി ഗ്രാമത്തിന്റെ മാതൃക കാണാന്‍ ചുറ്റി നടക്കുമ്പോള്‍ മനസ്സില്‍ മുഴുവന്‍ ആ പഴയ രാജാക്കന്മാരായിരുന്നു. കാടിനെ സ്വത്തായി കണ്ടവര്‍, കാടിനോട് അപേക്ഷകള്‍ നടത്തിയവര്‍, കാക്കുന്ന കാടിന്‍റെ വലിപ്പത്തില്‍ പ്രതാപം കണ്ടവര്‍. നിറയുന്ന കീശയിലും വളരുന്ന സൌധങ്ങളിലും വികസനം കാണുന്ന നാം പുരോഗമിച്ചെന്നു വെറുതെ മേനി നടിക്കുന്നു.


ചിറാപ്പുന്ജി ആയിരുന്നു അടുത്ത ലക്ഷ്യം. പൂരിയും മസാലയും കഴിച്ച് കാറില്‍ കയറി. പോവുന്ന വഴിയില്‍ ലേഡി ഹൈദരി  പാര്‍ക്ക്‌ എന്നൊരു പാര്‍ക്കില്‍ ഹരി കാര്‍ നിര്‍ത്തി. മറ്റെവിടെയും കാണുന്ന പോലെ ഒരു സാധാരണ മൃഗശാലയും അതിനോട് ചേര്‍ന്ന ഒരു പാര്‍ക്കും മാത്രമേ ഉള്ളൂ ഇവിടം. ഞങ്ങള്‍ ചെന്ന നേരം മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന സമയം ആയിരുന്നു. ഞങ്ങള്‍ എന്തോ ഭക്ഷണവുമായി വരുന്നു എന്ന് ധരിച്ച് ഒരു കുഞ്ഞു തത്ത കൂടിനുള്ളില്‍ ഞങ്ങള്‍ നടക്കുന്ന ദിക്കിലേക്ക് പറന്നത് ഒരു കൌതുക കാഴ്ചയായി. പാവം, അതിനു വിശന്നിരിക്കണം. കുട്ടിക്കുരങ്ങന്മാരെ കണ്ട പാറു പല സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കുരങ്ങന്മാര്‍ പതുക്കെ പതുക്കെ മാറി മാറി ആണ് മനുഷ്യന്‍ ഉണ്ടായത് എന്ന എന്റെ സയന്‍സ് പാഠം കേട്ടിട്ട് മൂന്നു വയസ്സുകാരി മിഴിച്ച് നിന്നു. ഇത്ര ചെറിയ കുട്ടിയോട് പരിണാമ സിദ്ധാന്തം പറയുന്ന താനൊക്കെ എങ്ങോട്ടാടോ പരിണമിച്ചത് എന്ന് ചോദിക്കുന്ന പോലെ അടുത്ത കൂട്ടിലെ പിതാമഹന്‍ ഒന്ന് ചീറി. പാഠം ഉടനെ നിര്‍ത്തി നടന്നെത്തിയത്‌ പെലിക്കന്‍ കൊക്കുകള്‍ ഒഴുകി നടക്കുന്ന ഒരു ചെറിയ കുളത്തിന്റെ അടുത്താണ്. ഞങ്ങളെ കണ്ട പക്ഷികള്‍ ഉടനെ മറ്റേ ദിശയിലേക്ക് നീന്തി. പോയ സ്പീഡില്‍ തിരിച്ചു വരുന്നത് എന്തിനെന്ന് ആദ്യം മനസ്സിലായില്ല. പക്ഷേ കുളത്തിനടുത്ത് കൂടി മീന്‍ കുട്ടയുമായി വരുന്ന മനുഷ്യനെ കണ്ടിട്ടാണ് അവയുടെ വരവ്. അവയുടെ തീറ്റ നോക്കി കുറച്ച് നേരം നിന്നു.

ഷില്ലോങ്ങില്‍ നിന്ന് രണ്ടു മണിക്കൂറോളം മാറി ആണ്, ലോകത്ത് ഏറ്റവും മഴ ലഭിക്കുന്നു എന്ന് സ്കൂളില്‍ പഠിച്ച ചിറാപ്പുന്ജി. പക്ഷേ ഇപ്പോള്‍ അവിടെ നിന്ന് അറുപതു കിലോമീറ്റര്‍ അകലെ മോസിന്രം-നാണ്  ആ ഖ്യാതി എന്ന് അവിടെ ചെന്നിട്ടേ അറിഞ്ഞുള്ളു. പോവുന്ന വഴിയില്‍ വീണ്ടും തലേന്ന് ഭക്ഷണം കഴിച്ച ഹോട്ടലില്‍ കയറി നല്ല റൊട്ടി കഴിച്ചു. നേരം ഇരുണ്ടു തുടങ്ങിയപ്പോള്‍ ഹരി ഒരിടത്ത് വണ്ടി നിര്‍ത്തി. വാഹ്കബ എന്ന വെള്ളച്ചാട്ടം.പടികള്‍ ഇറങ്ങി ചെന്നാല്‍ നേരെ വെള്ളച്ചാട്ടത്തിനു മുകളില്‍ എത്താം. ചുറ്റും ചീവീടുകളുടെ ശബ്ദം മാത്രം. വെള്ളത്തിനു നല്ല തണുപ്പും. തിരികെ നടക്കുമ്പോള്‍ മുകളില്‍ അസ്തമയ സൂര്യന്റെ നേര്‍ത്ത പ്രകാശം ആ പ്രദേശത്തിന് ഒരു അലൌകിക പരിവേഷം നല്‍കുന്നത് പോലെ അനുഭവപ്പെട്ടു. പടി കയറി മുകളില്‍ എത്തി അടുത്തുള്ള ചായക്കടയില്‍ നിന്നും കട്ടന്‍ ചായ കുടിച്ചു. ശാന്തമായ ആ പ്രദേശത്തു നിന്നും പോവാന്‍ തോന്നിയില്ല. ഇതേ സ്ഥലം തിരികെ ഉള്ള യാത്രയില്‍ കണ്ടപ്പോള്‍ ആ വൈകുന്നേരം അവിടെ നിര്‍ത്തിയതിന് ഹരിയോട് മനസ്സില്‍ നന്ദി പറഞ്ഞു. ശാന്തമായിരുന്ന ആ പ്രദേശം സന്ദര്‍ശകരെ കൊണ്ട് നിറഞ്ഞിരുന്നു അപ്പോള്‍. ഒരു കിലോമീറ്റര്‍ ദൂരത്തോളം റോഡിനിരുവശവും നിര്‍ത്തിയിട്ട വാഹനങ്ങള്‍! രാത്രി ആയതിനാല്‍ ഹോട്ടല്‍ കണ്ടു പിടിക്കാന്‍ ഒരല്പം ബുദ്ധിമുട്ടി. ഗൂഗിള്‍ പറഞ്ഞ വഴി ഹോട്ടലിന്റെ പിറകില്‍ എവിടെയോ ആണ് ആദ്യം എത്തിച്ചത്. ഹോട്ടല്‍ എന്ന് പറയുന്നതിനെക്കാളും അതൊരു വീടായിരുന്നു എന്ന് പറയുന്നതാവും ശരി. അധികം സൌകര്യങ്ങള്‍ ഒന്നും ഇല്ല. പക്ഷേ നല്ല പെരുമാറ്റം കൊണ്ട് സൌകര്യങ്ങളിലെ കുറവുകളെ വിസ്മരിപ്പിച്ച കുറച്ച് ജീവനക്കാര്‍ അവിടുത്തെ താമസം സുഖകരമാക്കി.

ചിറാപ്പുന്ജിയില്‍ കാണാന്‍ പ്രധാനമായും ഉള്ളത് Living root bridges എന്ന വളരുന്ന വേരുകള്‍ കൊണ്ട് പണിത പാലങ്ങളാണ്. മനുഷ്യ നിര്‍മിതമായ ഇത്തരം പാലങ്ങള്‍ ഇന്ത്യയില്‍ മേഘലയയില്‍ മാത്രമേ ഉള്ളൂ എന്ന് യാത്ര മുഴുവന്‍ പ്ലാന്‍ ചെയ്ത രോഹിണി പറഞ്ഞു. അത് കൊണ്ട് ഞങ്ങള്‍ക്ക് അത് കണ്ടേ പറ്റൂ എന്ന് ഞങ്ങളും ഏറ്റു പറഞ്ഞു. കുട്ടികളെയും കൊണ്ട് ആ യാത്ര ബുദ്ധിമുട്ടാവും എന്ന ഹോട്ടല്‍ ജീവനക്കാരുടെ മുന്നറിയിപ്പിനെ അവഗണിച്ച് രാവിലെ തന്നെ പുറപ്പെട്ടു. ഒന്പതിനോടടുത്ത് ഞങ്ങള്‍ അവിടെ എത്തി. ഗൈഡ് ഇല്ലാതെ പോവാന്‍ വിഷമം ആണെന്നുള്ള ഹരിയുടെ മുന്നറിയിപ്പ് മാനിച്ച് ഞങ്ങള്‍ ഗൈഡിനെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് ചുറ്റും കൂടിയ ഗ്രാമീണരില്‍ ഒരാളെ കൂടെ കൂട്ടി. വടി വേണമോ നടക്കാന്‍ എന്ന് ചോദിച്ച് വന്ന കുട്ടികളെ ഇതൊക്കെ എന്ത്! എന്ന സലിംകുമാര്‍ ഭാവം കാട്ടി തിരിച്ചയച്ചു. ഒന്നര മണിക്കൂറോളം പടികള്‍ ഇറങ്ങണം, ആകെ അയ്യായിരം പടികള്‍ ആണ് അവിടെ എത്താന്‍. നിങ്ങള്‍ കുട്ടികളെയും കൂട്ടി വരുന്നതിനാല്‍ കുറച്ച് കൂടെ സമയം എടുത്തേക്കും നൈറ്റ്‌സ്റ്റാര്‍ എന്ന് പേരുള്ള ഞങ്ങളുടെ ഗൈഡ് പറഞ്ഞു. തുടക്കത്തില്‍ പടികള്‍ക്ക് ഇരുവശവും കുറച്ച് വീടുകള്‍ കണ്ടു, ക്രമേണ ചുറ്റും കാട് മാത്രം ആയി. ഇടക്ക് പാറുവിനെ നടത്തിയും മാറി മാറി എടുത്തും ഞാനും രോഹിണിയും നടന്നു തുടങ്ങി. വെയിലിനു കാഠിന്യം ഉണ്ടെങ്കിലും മരങ്ങളുടെ മറ അധികം ഉഷ്ണം ഇല്ലാതെ കാത്തു. കാലുകള്‍ കഴച്ചു തുടങ്ങി എങ്കിലും കണ്ടേ അടങ്ങൂ എന്ന വാശിയില്‍ നടന്നു. മുന്നില്‍ നടക്കുന്ന നൈറ്റ്സ്റ്റാര്‍ ഇടയ്ക്കിടെ ഇനി ഉള്ള പടികളുടെ എണ്ണം പറഞ്ഞു തന്നു, ഇനി നാലായിരത്തി അഞ്ഞൂറ് , ഇനി നാലായിരത്തി ഇരുനൂറ്. വിചാരിച്ചതിലും പതുക്കെ ആണ് നടത്തം എന്നും യാത്ര ഒരല്പം ബുദ്ധിമുട്ടാണ് എന്ന ബോധ്യവും വന്നു തുടങ്ങി. ഒരു മണിക്കൂറോളം നടന്നപ്പോള്‍ ഗൈഡ് പറഞ്ഞു, നമ്മള്‍ ഒരു നില ഉള്ള പാലത്തിന്റെ അടുത്ത് എത്തി. വഴിയില്‍ നിന്ന് മാറി വലത്തോട്ട് നടന്ന് ഒരു വീടിന്റെ മുന്നില്‍ എത്തി. അവിടെ നിന്നും ടിക്കറ്റും കുറച്ച് വെള്ളവും മേടിച്ചു. ടിക്കറ്റ്‌ തന്ന പ്രായമായ സ്ത്രീ മോശമില്ലാതെ ഇംഗ്ലീഷ് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. യോദ്ധ സിനിമയില്‍ ജഗതി ചെന്ന് പെടുന്ന ഗ്രാമീണരേപ്പോലെ ആണ് ഈ വഴിയില്‍ ഉള്ള ആളുകളുടെ രൂപവും ഭാവവും (ജഗതിയെ പോലെ ഞങ്ങളും). എന്നിട്ടും അവര്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ എന്ന് ശ്രുതി പറഞ്ഞു. കുറച്ച് നടന്നപ്പോള്‍ ആദ്യത്തെ പാലം പ്രത്യക്ഷപ്പെട്ടു. ഒരു ചെറിയ ചാലിന് കുറുകെ ഉയരത്തില്‍ രണ്ടു മരങ്ങളുടെ വേരുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പിണച്ച് ഒരു പാലം! മറുകരയിലേക്ക് വലിച്ചിട്ട  വേരുകള്‍ മറുപുറത്ത് വീണ്ടും വളരുന്നു. അങ്ങനെ പാലം ജീവിക്കുന്നു. ആ പ്രദേശത്ത് അപ്പോള്‍ ഞങ്ങള്‍ മാത്രം. ആദ്യം ഞാന്‍ കയറി കുറച്ച് ഫോട്ടോ എടുത്തു. താഴെ അരുവി നല്ല തെളിഞ്ഞ് ഒഴുകുന്നു. പത്ത് മിനിറ്റ് അവിടെ നിന്നപ്പോള്‍ യാത്രാക്ഷീണം മുഴുവന്‍ മാറി. ഇതിലും ഭംഗി ഡബിള്‍ ഡക്കര്‍ എന്ന് വിളിക്കുന്ന ഇരട്ട പാലങ്ങള്‍ക്ക് ഉണ്ട് എന്ന് നൈറ്റ്സ്റ്റാര്‍ പറഞ്ഞപ്പോള്‍ ക്ഷീണം മറന്ന് നടക്കാന്‍ തുടങ്ങി.


കുത്തനെ കുറേ പടികള്‍ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഏറുമാടം പോലെ മലഞ്ചെരുവില്‍ ഒരു കട കണ്ടു. അവിടെ കുറച്ച് വിശ്രമിക്കുമ്പോള്‍ നൈറ്റ്സ്റ്റാര്‍ അകലെ അടുത്ത മലയില്‍ കണ്ട ഒരു തുറസ്സിലേക്ക് കൈ ചൂണ്ടി പറഞ്ഞു അവിടെ ആണ് നമ്മള്‍ക്ക് എത്തേണ്ടത്. ഞങ്ങളുടെ പോക്കില്‍ എനിക്ക് ചെറിയ സംശയം തോന്നി തുടങ്ങി. പക്ഷേ സഹയാത്രികര്‍ക്ക് വല്യ പ്രശ്നം ഒന്നും കണ്ടില്ല. വീണ്ടും നടന്നു. അതാ മുന്നില്‍ ഒരു തൂക്കുപാലം. ഒറ്റയ്ക്ക് കേറാന്‍ തന്നെ പേടിയായത് കൊണ്ട് രോഹിണി പാറുവിനെ എന്നെ ഏല്‍പ്പിച്ചു. എന്നിട്ട് പതുക്കെ പാലത്തില്‍ കയറി അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ നടക്കാന്‍ തുടങ്ങി. പാറുവിനെ ഒരു കയ്യില്‍ പിടിച്ച് ഞാനും പതുക്കെ പാലത്തിലേക്ക് കയറി. താഴെ നീലജലം ഒഴുകുന്ന, വെള്ളാരം കല്ലുപോലെ പാറകള്‍ നിറഞ്ഞ ഒരു പുഴ. ആ ദൃശ്യത്തിന്റെ മനോഹാരിത വരും വഴി ക്യാമറയില്‍ പകര്‍ത്തണം എന്ന് തീരുമാനിക്കുമ്പോളെക്കും ഒരു ചെറിയ കുലുക്കം. ഞാന്‍ ഏതാണ്ട് നടുക്ക് എത്തിയിരിക്കുന്നു! ഓരോ അടി വെക്കുമ്പോളും കുലുക്കം കൂടി. ഒരു കയ്യില്‍ പാറുവിനെ പിടിച്ച് നില്‍കുന്ന ഞാന്‍ ശരിക്കും പേടിച്ചു. പാറുവിനെ നിലത്ത് നിര്‍ത്തി നടത്താന്‍ പറ്റില്ല. വശത്തെ കമ്പികള്‍ക്കിടയില്‍ നല്ല വ്യത്യാസം ഉണ്ട്. പാറുവിനെ പോലെ ഒരു ചെറിയ കുട്ടി അതിനിടയിലൂടെ താഴേക്ക് വീഴും. കുലുക്കത്തില്‍ പാറു പേടിച്ചാല്‍ അതിനുള്ള സാധ്യത കൂടുതല്‍ ആണ്. അക്കരെ എത്താതെ പറ്റില്ല, തിരിച്ചു നടക്കാവുന്ന ദൂരം കഴിഞ്ഞിരിക്കുന്നു. ഉറക്കെ നൈറ്റ്സ്റ്റാറിനെ വിളിച്ചു. അയാള്‍ നടന്ന് അടുത്തെത്തിയപ്പോള്‍ ഒരു സമാധാനം. പാറുവിനെ പിടിച്ച കൈ കഴക്കുന്നുണ്ടെങ്കിലും പതുക്കെ നൈറ്റ്സ്റ്റാര്‍നൊപ്പം നടന്നു. ഒരു പത്ത് അടി കൂടെ പോയപ്പോള്‍ കുലുക്കം കുറഞ്ഞു. മനസിന്റെ വെപ്രാളവും! നീയ് പടച്ചോനെ കണ്ടിട്ട്ണ്ടാ. ഞമ്മള് കണ്ടിട്ട്ണ്ട് എന്ന ചന്ദ്രലേഖ സിനിമയിലെ ശ്രീനിവാസന്‍റെ ഡയലോഗ് ആണ് മനസ്സില്‍ വന്നത്. ആപത്തില്‍ നിലവിളിക്കുമ്പോള്‍ എത്തുന്ന ഓരോ മനുഷ്യനിലും ഈശ്വരന്‍ പ്രത്യക്ഷപ്പെടുന്നതാവാം, അല്ല മനുഷ്യന്‍റെ നന്മയുടെ ചെറിയ ചെയ്തികള്‍ ഈശ്വരനോളം വളര്‍ന്ന അദ്വൈതവും ആവാം. ഇനി ഇതൊന്നുമല്ല ഞാന്‍ ഈ യാത്രാ വിവരണത്തില്‍ തത്വചിന്ത ഉണ്ട് എന്ന് കാണിക്കാന്‍ അനാവശ്യമായി ശ്രമിക്കലും ആവാം!


എന്റെ ശരീരത്തിന്റെ ശക്തി കുറഞ്ഞു വരുന്നത് എനിക്ക് ശരിക്കും അനുഭവപ്പെട്ടു തുടങ്ങി. വിയര്‍ത്ത് ഇട്ടിരുന്ന ഷര്‍ട്ട്‌ വെള്ളത്തില്‍ മുക്കിയ മാതിരി ആയി. മരം കൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചു ചായക്കട കണ്ടു. അവിടെ കയറി കട്ടന്‍ ചായ കുടിച്ചു. ഒന്ന് രണ്ടു ബിസ്കറ്റും തിന്നു. എന്നിട്ടും ക്ഷീണത്തിന് ഒരു കുറവും ഇല്ല. ഞാന്‍ ചായക്കടയിലെ ബഞ്ചില്‍ നിവര്‍ന്നു കിടന്നു. മനസ്സ് മടുത്തിരിക്കുന്നു. എനിക്ക് ഇനി മുന്നോട്ട് നടക്കാന്‍ വയ്യ എന്ന് സഹായത്രികരോട് പറഞ്ഞു. ഇനി അധികം ദൂരം ഇല്ല, ഒരു അര മണിക്കൂറിനുള്ളില്‍ എത്തും എന്ന നൈറ്റ്സ്റാരിന്റെ പ്രോത്സാഹനത്തിലും സഹയാത്രികരുടെ നിര്‍ബന്ധത്തിലും ഒരു വിധം ശരീരത്തെ പൊക്കി നടന്നു തുടങ്ങി. വെയില്‍ നല്ലവണ്ണം ശക്തിയായി വന്നു. കുറെ നടന്നതിനു ശേഷം മുന്നില്‍ കുത്തനെ കുറെ പടികള്‍. കുറച്ച് മുകളില്‍ ഒന്ന് രണ്ടു വീടുകള്‍. അത് ചൂണ്ടി ഗൈഡ് പറഞ്ഞു, അതാണ്‌ നമ്മുടെ സ്ഥലം. മനസ്സിന് വീണ്ടും ശക്തി വെച്ചു. കയറി ചെന്ന് നോക്കുമ്പോള്‍, പല മടക്കുകളായി ഒഴുകുന്ന ഒരു അരുവിക്ക് കുറുകെ ഒന്നിനു മുകളില്‍ ഒന്നായി വേരുകൊണ്ട് നിര്‍മിച്ച രണ്ടു പാലങ്ങള്‍. നേരത്തേ കണ്ടതിനേക്കാള്‍ വലിപ്പവും ഉയരവും കൂടുതല്‍. താഴെ പുഴയില്‍ ഇറങ്ങി മുഖം കഴുകിയപ്പോള്‍ കുറച്ച് മുന്‍പ് യാത്ര അവസാനിപ്പിക്കാന്‍ പുറപ്പെട്ട ഞാന്‍ എങ്ങോ മറഞ്ഞിരുന്നു. നല്ല തണുത്ത തെളിനീരില്‍ കുട്ടികള്‍ ആസ്വദിച്ച് കുളിച്ചു. കാലില്‍ കുഞ്ഞു മീനുകള്‍ കൊത്തുന്നു. നല്ല സുഖം, പ്രകൃതിയുടെ ഫിഷ്‌ സ്പാ അനുഭവം. പാലങ്ങള്‍ക്ക് മുകളില്‍ കയറി ഫോട്ടോ എടുത്ത് കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ചു, കാഴ്ചക്കാര്‍ അധികം ഇല്ല. സമയം ഉച്ചയോട് അടുക്കുന്നു. ഇനി ഈ വഴി മുഴുവന്‍ തിരിച്ചു കയറണം എന്ന ചിന്ത പതുക്കെ മനസ്സില്‍ വന്നു.


തിരികെ പോവാന്‍ തുടങ്ങുമ്പോള്‍ വഴിയില്‍ പഴം വില്കുന്ന സ്ത്രീയില്‍ നിന്നും കുറച്ച് പഴം വാങ്ങി കയ്യില്‍ കരുതി. മടക്കയാത്ര വന്നതിനേക്കാള്‍ കഠിനമായി തോന്നി. തൂക്കുപാലത്തില്‍ കയറുമ്പോള്‍ പാറുവിനെ നൈറ്റ്സ്റ്റാറിന്റെ കയ്യില്‍ ഏല്പിച്ചു. സ്ഥിരം ആ വഴി പോവുന്ന അയാള്‍ക്ക് ആ പാലത്തിലൂടെ കൈ പിടിക്കാതെ പോവാന്‍ അറിയാം. എന്‍റെ ക്ഷീണം കണ്ടിട്ടാവണം പാറു വേഗം നൈറ്റ് സ്റാരിന്റെ കൂടെ പോയി. പാലത്തിനു മുകളില്‍ നിന്ന് ഫോട്ടോ എടുക്കണം എന്ന് തീരുമാനിച്ചതൊക്കെ മറന്നിരുന്നു. മനസ്സില്‍ ഇനി നടക്കാന്‍ ഉള്ള വഴി മാത്രം. അത് ഉണര്‍ത്തുന്ന ഭയം കലര്‍ന്ന മടുപ്പ് മാത്രം. വഴികളുടെ നീളം കാലില്‍ മാത്രം അല്ല മനസ്സിലും നാം താണ്ടുന്നുണ്ട്. പാറു എന്റെ മേത്ത് കിടന്ന് ഉറങ്ങിയിരിക്കുന്നു. കാലുകള്‍ ഇടയ്ക്ക് ഇളകുന്ന പോലെ തോനുന്നു. ഇരുന്നും നടന്നും പതുക്കെ പടികള്‍ കയറി. മുന്നില്‍ ശ്രുതി നിളക്കുട്ടിയേയും എടുത്ത് നടക്കുന്നു. പിന്നില്‍ മത്തായിയും രോഹിണിയും പതുക്കെ കയറി വരുന്നു. ക്ഷീണിച്ച് പടികള്‍ ഓരോന്നായി കയറി.  പാറു ഉണര്‍ന്ന് ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഉത്തരം പറയാന്‍ ഉള്ള ശക്തി പോലും എനിക്ക് ഇല്ലാത്ത പോലെ. പാറുവിന്റെ ഓരോ ചലനവും എന്റെ ബാലന്‍സ് തെറ്റിക്കാന്‍ പോവുന്ന പോലെ. അത് പാറുവിനോട് പറഞ്ഞപ്പോള്‍ പാറു കെട്ടിപ്പിടിച്ച് മിണ്ടാതെ ഇരിക്കാന്‍ തുടങ്ങി. പാവം. ഞങ്ങളുടെ അവസ്ഥ കണ്ട നൈറ്റ്സ്റ്റാര്‍ രോഹിണിയുടെയും ശ്രുതിയുടെയും ബാഗുകള്‍ വാങ്ങി പിടിച്ചു. ഇടക്ക് പാറുവിനെ എന്റെ കയ്യില്‍ നിന്ന് മേടിച്ച് അയാള്‍ പടി കയറി. ദൈവത്തിന് ഇന്ന് ഈ മനുഷ്യന്‍റെ മുഖമാണ്. ഇരുട്ടില്‍ വഴി കാട്ടുന്ന രാത്രിനക്ഷത്രത്തിന്‍റെ മുഖം.


കുത്തനെ ഉള്ള കുറെ പടവുകള്‍ കയറി നൈറ്റ് സ്റ്റാര്‍ നിന്നു. നോക്കുമ്പോള്‍ രാവിലെ കണ്ട ഏറുമാടം പോലുള്ള കട. ഞങ്ങള്‍ ഒരു മല പിന്നിട്ടിരിക്കുന്നു! മനസ്സിന് കുറച്ച് സമാധാനമായി. ശരീരത്തിനും കൂടുതല്‍ ഊര്‍ജം കിട്ടിയ പോലെ. അവിടെ ഞങ്ങള്‍ ഇടയ്ക്കിടെ വഴിയില്‍ കണ്ടിരുന്ന ബംഗാളി യുവ മിഥുനങ്ങളെ പരിചയപ്പെട്ടു. യുവതി നിത്യവും ഈ വഴി വരുന്ന മാതിരി ഒരു ക്ഷീണവും ഇല്ലാതെ കയറുന്നു. ഭര്‍ത്താവിന്റെ രൂപം ഞങ്ങളെക്കാള്‍ ക്ഷീണിച്ച മട്ടില്‍ ആയിരുന്നു. അയാള്‍ ഇംഗ്ലീഷില്‍ ഈ യാത്രയെ പഴിച്ചു കൊണ്ടിരുന്നു. യുവതി ചിരിച്ചു കൊണ്ട് പറഞ്ഞു, ഈ സ്ഥലം കണ്ടേ തീരൂ എന്ന വാശി അയാള്‍ക്കായിരുന്നത്രേ! കുറച്ച് വിശ്രമിച്ച് വീണ്ടും കയറ്റം തുടങ്ങി. ഇപ്പോള്‍ നേരത്തേതു പോലെ ക്ഷീണം തോനുന്നില്ല. ഇനി ഒരു ആയിരം പടികള്‍ കൂടി, ഗൈഡ് പറഞ്ഞു. മനസ്സിന്റെ ഊര്‍ജം കൂടി വന്നു. ഞങ്ങളുടെ യാത്ര അവസാനിക്കാറായി. ഇടക്ക് ഒരു കുഞ്ഞു മഴ ഞങ്ങളെ തഴുകി പോയി. പാറുവിനോട് വര്‍ത്തമാനം പറഞ്ഞു നടന്നു. മൂന്നു വയസ്സുകാരി കാണുന്ന കാഴ്ചകള്‍ പലതും ഞാന്‍ കണ്ടില്ല എന്ന് തോന്നി. ഒരു ബിയര്‍ കാന്‍ വഴിവക്കില്‍ കിടക്കുന്നത് കണ്ടു. ഇപ്പോള്‍ ഉപേക്ഷിച്ച പോലെ ഉണ്ട്. ഈ വഴിയില്‍ ഉടനീളം ഞങ്ങള്‍ വേറെ ചപ്പുചവറുകളും പ്ലാസ്ടികും കണ്ടില്ല എന്ന് പെട്ടെന്ന് ഓര്‍ത്തു. ഈ കുഞ്ഞു സംസ്ഥാനം വൃത്തിയുടെ കാര്യത്തില്‍ ഈ വലിയ രാജ്യത്തിന്‌ ഒരു പാഠം ആണ്. നടന്നു മുകളില്‍ എത്തി . അവിടെ പൈനാപ്പിള്‍ വിറ്റിരുന്ന കുട്ടിയുടെ കയ്യില്‍ നിന്ന് കുറച്ച് പൈനാപ്പിള്‍ വാങ്ങി കഴിച്ചു. നൈറ്റ് സ്ടാറിന് പറഞ്ഞതിനേക്കാള്‍ പൈസ കൊടുത്തു. അയാള്‍ സന്തോഷത്തോടെ വാങ്ങി, നന്ദി പറഞ്ഞു. തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെ നല്ല മഴ ആയിരുന്നെന്നും ഞങ്ങളെ കുറിച്ച് അവര്‍ ആകുലരായി ഇരിക്കുകയായിരുന്നു എന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു. ഞങ്ങള്‍ക്ക് മഴയേ കിട്ടിയില്ല എന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് അത്ഭുതം.


മഴ അന്ന് വൈകീട്ടും പെയ്തു. ചിറാപ്പുന്ജിയില്‍ വന്നിട്ട് നല്ല മഴ കണ്ടില്ല എന്ന പരാതി തീര്‍ന്നു. ശാന്തമായ സായാഹ്നത്തില്‍ ആ മഴ യാത്രയുടെ ക്ഷീണം ഒന്ന് കുറച്ചതു പോലെ. പക്ഷേ, പിറ്റേന്നു കാലത്ത് എണീറ്റപ്പോള്‍ തലേന്നത്തെ നടത്തത്തിന്റെ പരിണത ഫലങ്ങള്‍ ശരിക്കും അറിഞ്ഞു. എല്ലാവര്ക്കും കാലിനു നല്ല വേദന, പടി കയറുമ്പോള്‍ പ്രത്യേകിച്ചും. വേച്ച് വേച്ച് നടക്കണം. നേരത്തെ ഉണര്‍ന്നത് കാരണം ഞാനും രോഹിണിയും പാറുവും ഹോട്ടലിനു മുന്നിലെ ചെറിയ പൂന്തോട്ടത്തില്‍ പോയി ഇരുന്നു. ആറര ആയപ്പോളേക്കും വെയില്‍ നാട്ടിലെ ഒന്‍പതു മണി പോലെ തോന്നി. കൂട്ടത്തില്‍ അനങ്ങാന്‍ ശേഷി ഉള്ള പാറു ഓടി നടക്കുന്നത് നോക്കി ഇരുന്നു. ഹോട്ടലിനു മുന്നിലെ വഴിയിലൂടെ ഒരു ജീവനക്കാരി നടന്നു വരുന്നത് ശ്രദ്ധിച്ചു. വരുന്ന വഴി നിലത്ത് കിടക്കുന്ന ഒരു ഐസ് ക്രീമിന്റെ കവര്‍ അവര്‍ നിലത്തു നിന്നും എടുത്ത് അടുത്തുള്ള ചവറ്റുകുട്ടയില്‍ ഇട്ടു. അത് നടത്തത്തിന്റെ ഒരു ഭാഗം എന്ന പോലെ. കോണ്‍ രൂപത്തില്‍ ഉള്ള ഈ കുട്ടകള്‍ മേഘാലയയില്‍ എങ്ങും കണ്ടിരുന്നു. വൃത്തി ഈ മനുഷ്യര്‍ക്ക്‌ ഒരു സ്വഭാവം ആണെന്ന് തോന്നി. അല്ലാതെ ഇങ്ങനെ എല്ലാ ഇടവും ചപ്പു ചവറുകള്‍ ഇല്ലാതെ കിടക്കില്ല. തങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഈ ജനത പ്രകടിപ്പിക്കുന്നത് ഇങ്ങനെ ആണ്. അതിലും ഉയര്‍ന്ന വിദ്യാഭ്യാസം അവകാശപ്പെടുന്ന മലയാളികള്‍ക്ക് ഇത് ഒരു മാതൃക ആക്കാവുന്നതാണ്.


പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചിറാപ്പുന്ജിയില്‍ നിന്ന് തിരിച്ചു. വഴിയില്‍ പിന്നെയും രണ്ടു വെള്ള ചാട്ടങ്ങള്‍ കണ്ടു. ഓരോ വെള്ളച്ചാട്ടവും ഓരോ അനുഭവം ആണ് തരുന്നത്. എല്ലാം ഒന്നിനൊന്നു വ്യത്യസ്തം. യാത്രയില്‍ അതല്ലാതെയും പലതും കണ്ടു. മ്യുസിയങ്ങള്‍, പള്ളികള്‍, ചെറിയ കമ്പോളങ്ങള്‍, ഗുവഹട്ടിയിലെ പ്രസിദ്ധമായ കാമാഖ്യാ ദേവിക്ഷേത്രം, കുത്തി ഒഴുകുന്ന ബ്രഹ്മപുത്ര അങ്ങനെ പലതും. പക്ഷേ അവയൊക്കെ മറ്റിടങ്ങളിലും കാണുന്ന കാഴ്ചകള്‍ പോലെ തോന്നി. അവയൊന്നും മനസ്സില്‍ കുളിര്‍ മഴ പെയ്യുന്ന ഓര്‍മ്മകള്‍ ആവുന്നില്ല. വെള്ളവും പാറകളും നിത്യമായി രമിക്കുന്ന ആ നാടും, നന്മ വെച്ചു നീട്ടുന്ന നാട്ടുകാരും ഇങ്ങനെ തന്നെ അനന്ത കാലം നില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. ഒരിക്കല്‍ കൂടി യാത്രയില്‍ എടുത്ത ഫോട്ടോകള്‍ എടുത്തു നോക്കി. ഇല്ല, മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളുടെ തെളിച്ചമില്ല ഈ ക്യാമറച്ചിത്രങ്ങള്‍ക്ക്. നന്ദി! ആ വഴികളില്‍ എന്നെ നടത്തിച്ച കാലത്തിന്...