Sunday, July 26, 2009

ഒരു ട്രെയിൻ യാത്ര

ട്രെയിൻ യാത്രകൾ എനിക്ക് എന്നും ഇഷ്ടമാണ്. ഓരോ തവണത്തേയും യാത്ര ഓരോ പുതിയ അനുഭവങ്ങളും ഓരോ പുതിയ കാഴ്ചകളും തരുന്നു. അവ സമ്മാനിക്കുന്ന കൊച്ചു കൊച്ചു സൌഹൃദങ്ങൾ ഒരു സുഖാനുഭവമാണ്. ട്രെയിനിൽ ഇരുന്നു കാപ്പി കുടിക്കുക, പുസ്തകം വായിക്കുക, ജനലിലൂടെ പുറത്തെ മഴ കാണുക, ഇവയൊക്കെ എന്റെ നുറുങ്ങ് ഇഷ്ടങളാണ്. അപൂർവ്വം ചില സുഖകരമല്ലാത്ത ഓർമ്മകളും ഈ യാത്രകൾ സമ്മാനിക്കും. ചിലത് നാം ചോദിച്ചു മേടിക്കും!!

കഥ തുടങ്ങുന്നത് കഴിഞ്ഞ ഡിസംബറിൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം എഴുമണിക്കടുത്ത്. ഒരു ആന്റമാൻ വിനോദയാത്ര കഴിഞ്ഞ് ഏറെ സുഖകരമായ കുറെ ഓർമ്മകളും വിശേഷങ്ങളും മനസ്സിൽ ഓർത്തു കൊണ്ടാണ് ഞാനും സുഹൃത്തുക്കളും നാട്ടിലേക്ക് പോവാനായി സ്റ്റേഷനിൽ എത്തിയത്. യാത്രയാക്കാൻ ചെന്നൈയിൽ ജോലിക്കാരായ മറ്റു സുഹൃത്തുക്കളും എത്തിയിരുന്നു. ആകെ ഉല്ലാസഭരിതമായ ഒരു സുന്ദര സായഹ്നം. തമാശകളും വിശേഷങ്ങളും പറഞ്ഞു തീരുന്നതിനു മുൻപേ ട്രെയിനും വന്നു. കമ്പാർട്ടുമെന്റ് നോക്കി സീറ്റ് നമ്പർ നോക്കി ചെല്ലുമ്പോൾ വേറെ ആരൊക്കെയോ സീറ്റിൽ ഇരിക്കുന്നു. ഒരുപാട് തർക്കിക്കാതെ തന്നെ പിടികിട്ടി സീറ്റ് നമ്പരുകൾ ആകെ തെറ്റിയാണു കിടക്കുന്നത്!

പെട്ടിയും ബാഗുകളും കൊണ്ടു തരാൻ കയറിയ സുഹൃത്തുക്കൾ പറഞ്ഞു
“നിങ്ങൾ ഇവിടെ ഇരിക്ക്. ഞങ്ങൾ പോയി അന്വേഷിച്ചിട്ടു വരാം”.
ട്രെയിൻ വിടാൻ ഇനി അധികം സമയം ബാക്കി ഇല്ല. വൈകാതെ തന്നെ സുഹൃത്തുക്കൾ ആ സന്തോഷ വാർത്തയുമായി എത്തി.
“എടാ, നിങ്ങളുടെ ബെർത്ത് പ്രമോട്ട് ചെയ്ത് സെക്കന്റ് എസി കോച്ചിലേക്ക് മാറ്റി!!“.
അന്നം മുടങ്ങിയോ എന്നു സംശയിച്ചു നിന്നവനു നാലു തരം പ്രഥമനും കൂട്ടി സദ്യ ആണെന്ന അറിവു കിട്ടിയ പോലെ ആയി ഞങ്ങളുടെ സന്തോഷം. ‘ട്രെയിൻ യാത്രയുടെ ഭാഗമായി മറ്റൊരു സുഖാനുഭവം കൂടി!‘ ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും ട്രെയിൻ വിടറായി. മറ്റു സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് ഞങ്ങൾ (ഞാനും പൈ-ഉം മാത്ത്യൂസും) അടുത്ത കോച്ചിലേക്ക് നടന്നു.കാലിൽ ഒരു ചെറിയ മുറിവുള്ളത് കാരണം പൈയുടെ ചില ബാഗുകൾ ഞ്ങ്ങളാണ് പിടിക്കുന്നത്.

“പുതിയ കോച്ചിൽ നമ്മൾ മൂന്നു പേരെ കൂടാതെ ആരായിരിക്കും? 21 വയസ്സുള്ള ഒരു സുന്ദരി ആയിരിക്കുമോ?” മാത്ത്യൂസ് എന്ന ഞങ്ങളുടെ സ്വന്തം “മത്തായി“ ചോദിച്ചു.
“പറയാൻ പറ്റില്ല ചിലപ്പൊ ആണെങ്കിലോ!!“ .ഉടൻ വന്നു പൈ-യുടെ മറുപടി.
“ഒന്നു പോടൊ,ഇത് ചെന്നൈ ആണ്. എനിക്ക് വല്യ പ്രതീക്ഷ ഇല്ല”. സ്ഥിരം pessimist ആയ ഞാൻ പറഞ്ഞു.
“അല്ല നാട്ടിലേക്ക് പോവുന്ന ഒരു സുന്ദരിയായ മലയാളി പെൺകുട്ടി ആവാമല്ലോ? Hope for the best എന്നല്ലെ” മത്തായി പറഞ്ഞവസാനിപ്പിച്ചു.

ഒരു പാടു വൈകാതെ ആ ദുഖ സത്യം മനസ്സിലായി. നാലാമത്തെ ആൾ ഒരു മധ്യവയസ്ക്കൻ. അങ്ങനെ ആ പ്രതീക്ഷ അസ്തമിച്ചു.വലിയ വിശപ്പിലലാതിരുന്ന ഞങ്ങൾ കുറച്ച് biscuit-ൽ അത്താഴം ഒതുക്കി നേരത്തേ കിടക്കാൻ തീരുമാനിച്ചു. കിടക്കാറായപ്പോഴാണ് മറ്റൊരു പ്രശ്നം. ആരു താഴത്തെ berth-ൽ കിടക്കും!

“എനിക്ക് മുകളിലെ berth മതി.അതാ എനിക്ക് ഇഷ്ടം” .മത്തായി വചനം! അങ്ങിനെ മുകളിലെ berth-കളിൽ ഒന്നിൽ മത്തായി side ആയി.

“എനിക്ക് കാലിനു വയ്യ. മുകളിൽ കേറാൻ ബുദ്ധിമുട്ടാണ്. ഞാൻ താഴെ”. പൈ പറഞ്ഞു.

“എടോ. തനിക്ക് എറണാകുളത്ത് ഇറങ്ങിയാ പോരേ. എനിക്ക് തൃശ്ശുരിൽ ഇറങ്ങണം. അതി രാവിലേ എത്തും അവിടെ. അപ്പൊ ഇടക്ക് സ്റ്റേഷൻ ഏതാ എന്നു നോക്കാൻ താഴെക്കിടന്നാലേ പറ്റൂ.അതോണ്ട് ഞാൻ താഴെ” – ഞാനും വിട്ടില്ല. എന്റെ തെറ്റ്!!

“എന്നാലും എന്റെ കാലിന്റെ മുറിവ്… മുകളിൽ കേറാൻ പറ്റില്ല വർമാജീ”.

“പിന്നേ! ഇന്നലേ scuba diving-നു പോയപ്പോ ഈ വേദനയും നടക്കാൻ വയ്യായയും ഒന്നും കണ്ടില്ലാലോ.നമ്പരിടാതെ മുകളിൽ കേറി കിടക്ക് പൈ” . ഞാൻ ക്രൂരതയുടെ ആൾ രൂപമായി മറുപടി പറഞ്ഞു!


ഇതെല്ലാം മുകളിൽ ഒരാൾ കാണുന്നുണ്ടായിരുന്നു. കണ്ട് ചിരിക്കുന്നുണ്ടായിരുന്നു! മുകളിലെ berth-ൽ കിടക്കുന്ന മത്തായി അല്ല. അതിനും വളരെ മുകളിൽ സ്വർഗ്ഗത്തിൽ. പുള്ളി മനസ്സിൽ ഓർത്തു “ഞാൻ എഴുതുന്ന ലോകകഥയിലെ ഈ ചെറിയ സംഭവത്തിലെ നായകാ, ഇനി എന്താണുണ്ടാവുക എന്നു ഞാൻ ഇവിടെ എഴുതി കഴിഞ്ഞിട്ടുണ്ട് . ഈ തർക്കത്തിൽ നീ തന്നെ ജയിക്കും! കുറേ നാളുകൾക്ക് ശേഷം പിന്നീട് എന്തുണ്ടായി എന്നു നീ ബ്ളോഗ് ചെയ്യും. നിനക്കെഴുതാൻ, നിന്റെ ബുദ്ധി(ശൂന്യത)യുടെ വലിപ്പത്തെ നിനക്ക് കാണിച്ചു തരാൻ ഇതാ സംഭവത്തിന്റെ ബാക്കി കൂടി ഞാൻ നിനക്ക് വച്ചു നീട്ടുന്നു. നിനക്ക് മംഗളം!“

“എന്നാൽ ശരി,വർമ്മാജി തന്നെ താഴെ കിടാന്നോ”. പറഞ്ഞവസാനിപ്പിച്ചിട്ട് പൈ മുകളിലേക് കയറി.

താഴെ കിടക്കാൻ പറ്റിയതിലും, ഒരു കുഞ്ഞു തർക്കം ജയിച്ചതിലും സന്തോഷിച്ച് ഞാൻ കിടന്നു. ഉറക്കം പിടിച്ച് വന്നതേ ഉള്ളു, പുതപ്പും മറ്റും കൊണ്ട് തരാൻ വന്ന തമിഴൻ ഞങ്ങളുടെ ഉറക്കം കെടുത്തി വിളിച്ചു. “സാർ, ഉങ്കളോടെ ഒരു ബാഗ് missing ഇരിക്ക്താ?” അവൻ തമിഴിൽ ചോദിച്ചു. “ഇല്ല.“ ഉടൻ ഞാൻ മറുപടി പറഞ്ഞു. മുകളിൽ കിടന്ന പൈ ചോദിച്ചു. “വർമാജീ, എന്റെ പുറത്തിടുന്ന ബാഗ് താഴെ ഉണ്ടോന്നു നൊക്കിയേ”. ഞാൻ നോക്കി. ബാഗ് താഴെ ഇല്ല!! തമിഴൻ പറഞ്ഞു “സാർ next compartment-ലേ ഒരു ബാഗ് കിടച്ചാച്ച്. അത് യാർ ബാഗ് തെരിയലെ. നീങ്കെ വന്ത് പാര്ങ്കോ?”.

“അത് എന്റെ ബാഗ് ആവും. വർമാജീ ഒന്നു പോയി നോക്ക്”. പൈ പറഞ്ഞു.

ഒരു ബാഗ് എടുത്തിട്ട് വരണം. വല്യ പ്രശ്നം ഇല്ലാത്ത കാര്യം. ഒരു പകുതി ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ തമിഴന്റെ കൂടെ പുറപ്പെട്ടു. ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തി ഇട്ടിരിക്കയാണു്. എന്നിട്ടും എനിക്ക് അശുഭമായി ഒന്നും തോന്നീല്ല. ട്രെയിൻ അല്ലെ. എതോ സ്റ്റേഷനിൽ എത്തി. നിർത്തി. സ്വാഭാവികം! നടന്നു ഞാൻ തമിഴൻ പറഞ്ഞ compartment-ൽ എത്തി. അകത്തേക്ക് കയറി.

Compartment ഒരു വട്ടം കണ്ടേ ഉള്ളു എന്റെ പകുതി പ്രാണൻ പോയി!! ദേ ഇരിക്ക്ണു പൈ-യുടെ ബാഗ്. ഞാൻ നേരത്തേ പൈയുടെ ഒരു ബാഗ് എടുക്കാൻ മറന്നു! ബാഗ് കണ്ടതിൽ എന്ത് അസ്വാഭാവികത എന്നു നിങ്ങൾക്ക് തോന്നിയേക്കാം.പ്രശ്നം ബാഗിരിക്കുന്നതിന്റെ അടുത്തൊന്നും ഒരു മനുഷ്യനും ഇല്ല എന്നുള്ളതാണ്! എല്ലാവരും ,T.T.E അടക്കം, ബാഗിൽ നിന്നു കുറെ ദൂരെ ആയി നിൽക്കുന്നു. ഒരു നിമിഷാർദ്ധത്തിൽ എനിക്ക് എല്ലാം പിടികിട്ടി. പൈ-യുടെ ബാഗിൽ ബോംബാണെന്നു സംശയം!

T.T.E എന്നോട് ചോദിച്ചു “Is this your bag?”. “yes” എന്നുള്ള മറുപടി മുഴുവൻ വന്നില്ല, പിന്നെ ഞാൻ കേട്ടത് ആകെ ഒരു ഇരമ്പൽ ആയിരുന്നു. പേടിയുടെ മുൾമുനയിൽ കുറേ നിമിഷങ്ങൾ താണ്ടിയ ഒരു കൂട്ടം മനുഷ്യരിൽ നിന്ന് ഉയർന്ന ആശ്വാസത്തിന്റെ നെടുവീർപ്പാണ് ഞാൻ കേട്ടത്.

ഇനി വരുന്നതെന്ത് എന്ന് എന്റെ തലച്ചോർ എന്നോട് പെട്ടെന്ന് പറഞ്ഞു. “മിഥുൻ, ഇനി അവർ നിന്നെ ശകാരം കൊണ്ട് പൊതിയും. താണുകേണ് മാപ്പു പറഞ്ഞ് നിന്റെ തടി കേടാകാതെ ഇവിടുന്ന് പോവാൻ നോക്ക്!!“
എന്റെ കയ്യിലെ എല്ലാ വിനയവും പുറത്തെടുത്ത്, താണു തൊഴുത് “I am sorry. I forgot to take this bag” “I am really sorry” “Sorry for the confusion” എന്നൊക്കെ പറഞ്ഞ് പതിയേ ബാഗും എടുത്ത് ഞാൻ ഇറങ്ങി ഓടി. ഇതിനിടയിലും “irresponsible”,”fool” എന്നൊക്കെ സഭ്യമായ ചില പദങ്ങളും പിന്നെ കോളേജിൽ സുലഭമായിരുന്ന ചില ശ്ലോകങ്ങളിലെ ചില വാക്യഘടനകളും ഒക്കെ കേട്ടോ എന്നൊരു സംശയം!! പിന്നെ ഞാൻ വേറെ വല്ല ന്യായവും പറയാൻ നിന്നാൽ, ന്യായമായും അവർ എന്നെ പെരുമാറി വിടും എന്നുള്ളത് കൊണ്ട് ഞാൻ ശ്രദ്ധിക്കാനേ പോയില്ല!!

തിരിച്ച് പൈ-യുടെയും മത്തായിയുടേയും അടുത്ത് വന്ന് കാര്യം പറഞ്ഞപ്പോൾ അവർ ചിരിക്കുന്നു!! “എലിക്ക് പ്രാണവേദന പൂച്ചക്ക് വീണവായന“ എന്ന പഴ്ഞ്ചൊല്ല് സത്യം ആണെന്ന് അന്നു ഞാൻ ഉറപ്പിച്ചു. പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ചോദിച്ക് മേടിച്ചതല്ലേ!

ഇന്നും ഒരു ചെറിയ സംശയം എന്റെ മനസ്സിൽ അവശേഷിക്കുന്നു : “ഈ ബോംബു പ്രശ്നത്തിന്റെ പേരിൽ ആണൊ അന്ന് ആ സ്റ്റേഷനിൽ ട്രെയിൻ നിർത്തി ഇട്ടത്?!!“

ആവില്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. “ഇനി ആയിരിക്ക്യോ?!!“

വാൽക്കഷ്ണം: കുറേ കാലത്തിന്നു ശേഷം ആലോചിക്കുമ്പോൾ ഒരു പുഞ്ചിരി വിടർത്തുന്ന, ഇത്തരം ചെറിയ ചെറിയ സംഭവങ്ങളിലൂടെ ചെറിയ ചെറിയ പരീക്ഷണങ്ങളിലൂടെ വലിയ പാഠങ്ങൾ പറഞ്ഞു തരുന്ന, ആ ലോകകഥാകാരനു പ്രണാമം!!