Saturday, December 7, 2019

ചരിത്രപഠനത്തിന്‍റെ ചരിത്രം


കൊല്ലം 2001, മാര്‍ച്ച്‌ മാസം, ഒരു ബുധനാഴ്ച ഉച്ച സമയം പന്ത്രണ്ടു മണി. “ഹാവൂ, ഇനി ഈ പരിപാടി വേണ്ടല്ലോ” എന്ന് സമാധാനിച്ച് ഒരു പത്താം ക്ലാസ്സുകാരന്‍ പരീക്ഷാ ഹാളില്‍ നിന്നും പുറത്തിറങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തന്‍റെ ജീവിതത്തെ വളരെ അധികം ശല്യപ്പെടുത്തിയ ഒരു വിഷയത്തോട്, ഹിസ്റ്ററിയോട്‌, വിട പറഞ്ഞതിന്‍റെ സന്തോഷവുമായി അയാള്‍ വീട്ടിലേക്ക് നടന്നു. വിദ്യാലയങ്ങളിലെ ചരിത്രപഠനത്തിന്‍റെ ചരിത്രം അറിയുന്ന, വരും നാളുകളുടെ രേഖകളറിയുന്ന കാലം ചിരിച്ചു, “ഇതല്ല ചരിത്രം പത്താംക്ലാസ്സുകാരാ. ചരിത്രത്തിന്‍റെ  കറുപ്പും വെളുപ്പും കലര്‍ന്നു നരച്ച വഴിനീളങ്ങള്‍ മനസ്സിലാക്കാന്‍ ഒരു നാള്‍ നീ തിരിച്ചു വരും. ആ വഴികളിലേക്ക് നീ എത്തുന്ന കാലത്ത് ഈ നിമിഷം നീ ഓര്‍ക്കാന്‍ ഇടവരട്ടെ. നിനക്ക് മംഗളം”.

പരീക്ഷാക്കാലവും അവധിക്കാലവും കഴിഞ്ഞ് റിസള്‍ട്ട്‌ വന്നു. ഏറ്റവും കുറവ് മാര്‍ക്ക്‌ മലയാളത്തിന്. അന്‍പതില്‍ നാല്‍പ്പത്തിമൂന്നു മാര്‍ക്ക്‌. രണ്ടാം സ്ഥാനം ഹിസ്റ്ററിക്ക് നാല്‍പ്പത്തിയഞ്ച് മാര്‍ക്ക്. പ്രിയ വിഷയങ്ങളായ കണക്കിനും ഫിസിക്സിനും കെമിസ്ട്ട്രിക്കും മുഴുവന്‍ മാര്‍ക്ക്. പത്താം ക്ലാസുകാരന്‍ അഭിമാനിച്ചു. “ലോകമേ നീ കാണ്. ഇതാ ഒരുവന്‍. മനുഷ്യന് ആവശ്യം ഉള്ള വിഷയങ്ങളില്‍ മുഴുവന്‍ മാര്‍ക്ക് മേടിച്ച ഒരു മിടുക്കന്‍.”. ആ ദുരഭിമാനം അധികം നീണ്ടു നിന്നില്ല. പതിനൊന്നാം ക്ലാസ്സിലെ കണക്കിന്‍റെ ഒന്നാമത്തെ അധ്യായത്തിന്‍റെ രൂപത്തില്‍ സത്യം പ്രത്യക്ഷപ്പെട്ടു. നോട്ടുബുക്കില്‍ വീണ കണ്ണീരില്‍ ദുരഭിമാനം ഒഴിഞ്ഞു. ഇടറിയ സ്വരത്തില്‍ അമ്മയോട് പറഞ്ഞു “ഇത് എനിക്ക് പറ്റുംന്നു തോനുന്നില്ല.” മലയാളമോ ഹിസ്റ്ററിയോ എടുക്കാം എന്നൊരു ചിന്ത ഉണ്ടായി. അവ ഏതോ രണ്ടാം തരം വിഷയങ്ങള്‍ ആണെന്നൊരു ബോധ്യത്തോടെ. എങ്കിലും ദിനങ്ങള്‍ പോകേ വീണ്ടും കണക്കും സയന്‍സും വഴങ്ങി തുടങ്ങി. ആ വഴി പഠനം തുടര്‍ന്നു. എഞ്ചിനീയറിംഗ് നാളുകളില്‍ എപ്പോളോ ഒരല്‍പ്പം വായനാശീലം കൂടെ കൂടി.

ജോലി ചെയ്യാന്‍ ബാംഗളൂരില്‍ എത്തിയ കാലത്ത്, പ്രസിദ്ധമായ ബ്ലോസംസ് ബുക്ക്‌ ഹൌസില്‍ പുസ്തകങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ രാമചന്ദ്ര ഗുഹയുടെ “ഇന്ത്യ ആഫ്ടര്‍ ഗാന്ധി” എന്ന പുസ്തകം കണ്ണില്‍ പെട്ടു. വെറുതെ ഒന്നെടുത്ത് ആമുഖം വായിച്ചു. ‘മഹാത്മാഗാന്ധി മരിക്കുന്നിടത്ത് നമ്മുടെ കുട്ടികളുടെ ചരിത്രപഠനം അവസാനിക്കുന്നു. ഗാന്ധി മരിച്ചതിനു ശേഷം ഇന്ത്യയില്‍ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ നമ്മുടെ ക്ലാസ് മുറികളില്‍ പഠിപ്പിക്കുന്നില്ല. ആ വിപുലമായ സംഭവങ്ങളാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം’. എന്തോ ആ വാക്യത്തില്‍ തോന്നിയ ഒരു കൌതുകത്തിന്‍റെ പുറത്ത് പുസ്തകം വാങ്ങി. പുസ്തകം വായിക്കും തോറും അത്ഭുതം കൂടി. ഇത് സ്കൂളില്‍ പഠിച്ച വര്‍ഷങ്ങളും യുദ്ധങ്ങളും പേരുകളും കൊണ്ടുള്ള കസ്രത്ത് അല്ല. ഈ മഹാരാജ്യത്തെ പ്രശ്നങ്ങള്‍, അവയുടെ വൈവിധ്യം, അവ തീര്‍ക്കാന്‍ പല തരത്തില്‍ പല വഴികളില്‍ അഭിപ്രായങ്ങള്‍ ഉന്നയിക്കുന്ന, പ്രവര്‍ത്തിക്കുന്ന മനുഷ്യര്‍. അതില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങള്‍, സാഹചര്യങ്ങള്‍. അവയില്‍ നല്ലതെന്നും ചീത്തയെന്നും ഉറപ്പിച്ചു പറയാന്‍ ആവാത്ത സംഭവങ്ങള്‍, നിലപാടുകള്‍. മനസ്സ് കുഴങ്ങി. എന്തുകൊണ്ട് സ്കൂളില്‍ പഠിച്ച ചരിത്രപുസ്തകങ്ങള്‍ ഇത് പോലെ ആയിരുന്നില്ല?!

വായിക്കാന്‍ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളില്‍ ചരിത്ര പുസ്തകങ്ങളും ഇടം പിടിക്കാന്‍ തുടങ്ങി. പതിയെ നല്ലതെന്ന് മാത്രം സ്കൂളില്‍ പഠിച്ച പല ചരിത്ര കഥാപാത്രങ്ങള്‍ക്കും നാം അറിയാതെ പോയ ചില വശങ്ങള്‍ ഉണ്ടെന്നും, ക്രൂരത മാത്രം ചേര്‍ക്കപ്പെട്ട മുഖങ്ങള്‍ക്ക് നന്മയുടെ ഏടുകള്‍ പകരാനുള്ള ചരിത്രം ഉണ്ടെന്നും തിരിച്ചറിഞ്ഞു. സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ ശൈലിയില്‍ മനസ്സ് പറഞ്ഞു, “ചതിച്ചാശാനെ, ചരിത്ര പാഠപുസ്തകങ്ങള്‍ എന്നെ ചതിച്ചാശാനേ!”. പതിയെ ഒരു പാഠം പഠിച്ചു. സ്കൂളില്‍ ആരും പഠിപ്പിക്കാതിരുന്ന പാഠം. ചരിത്രത്തില്‍ നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും തിരയാതിരിക്കുക. മനുഷ്യര്‍ അന്നും ഇന്നും നല്ലതും ചീത്തയും കലര്‍ന്നവരാണ്. ചരിത്രസംഭവങ്ങളില്‍ കാലം നന്മയും തിന്മയും ചേര്‍ക്കുന്നു, അതും കാലാകാലങ്ങളില്‍ മാറി വരുന്നു. പുസ്തകം വായന തുടങ്ങിയ നാളുകളില്‍ വായിച്ച, ഏറെ പ്രിയപ്പെട്ട ‘ടു കില്‍ എ മോക്കിംഗ്ബേര്‍ഡ്’ എന്ന പുസ്തകത്തിലെ ഒരു രംഗത്തിന് ഇപ്പോള്‍ കൂടുതല്‍ തെളിച്ചം. ഹിറ്റ്ലറെ വെറുക്കുന്നതിനു കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്ന മകളോട് ആറ്റിക്കസ് പറയുന്ന മറുപടി “ആരെയും വെറുക്കുന്നത് ശരിയല്ല” എന്നാണ്.

ഈയിടെ ഒരു പോഡ്കാസ്റ്റ് കേള്‍ക്കുകയായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിനെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കിയ പാര്‍വതി ശര്‍മ എന്ന എഴുത്തുകാരി അവരുടെ അനുഭവം വിവരിക്കുന്നു. ജഹാംഗീര്‍ എന്ന പല മുഖങ്ങള്‍ ഉള്ള ഒരു മനുഷ്യനെ കുറിച്ച് അവര്‍ സംസാരിച്ചു. ക്രൂരതയ്ക്കും ബാലിശമായ കൌതുകങ്ങള്‍ക്കും ഇടയില്‍ ഒട്ടനവധി മനുഷ്യവികാരങ്ങള്‍ ഇടകലര്‍ന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു മനുഷ്യനെ കുറിച്ച്. അതില്‍ അവരും പറഞ്ഞത് സ്കൂളില്‍ അവര്‍ ഹിസ്റ്ററി പാഠങ്ങള്‍ വെറുത്തിരുന്നു എന്നാണ്. ഈ വാചകം പഴയ പത്താംക്ലാസ്സുകാരന്‍ ഹിസ്റ്ററിയോട് വിട പറഞ്ഞ സംഭവം വീണ്ടും ഓര്‍മിപ്പിച്ചു. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും മാര്‍ക്ക് കുറഞ്ഞ, മതിപ്പില്ലാതെ അവഗണിച്ച വിഷയങ്ങളെ ഹൃദയത്തിന്‍റെ ഏറ്റവും അടുത്ത് കൊണ്ടു നിര്‍ത്തിയ കാലമേ, നിനക്ക് നന്ദി. നീ കണ്ട ചരിത്രപഥങ്ങള്‍ നീ ഇനിയും എനിക്ക് നീട്ടുക!

Saturday, September 21, 2019

ഒരു രാജ്യം ഒരു ഭാഷ

നല്ല ജോലി തിരക്കുള്ള സമയം. ഓഫീസില്‍ നിന്ന് വൈകീട്ട് വീട്ടില്‍ വന്നിട്ടും പങ്കെടുക്കേണ്ട വിരസമായ ഒരു ഫോണ്‍ മീറ്റിംഗ് ഒരു പകുതി ശ്രദ്ധയില്‍ കേട്ടുകൊണ്ടിരുന്നു. എനിക്ക് കാര്യമായി ഒന്നും സംസാരിക്കാന്‍ ഇല്ല. ഗൂഗിള്‍ ന്യൂസ്‌ വെറുതെ ഒന്ന് ഓടിച്ചു നോക്കി. ‘ഏകഭാഷാ നാടകം തുടരന്‍’ ആണ് പ്രധാന വാര്‍ത്ത. എല്ലാവരും ഹിന്ദി പഠിക്കണം. ഒരു രാജ്യത്തിന്‌ ഒരു ഭാഷ വേണമത്രേ. പേജിനെ താഴേക്ക് ഓടിച്ചു. അതാ അടുത്ത വാര്‍ത്ത. കേട്ട പാതി കേള്‍ക്കാത്ത പാതി മറ്റൊരു കൂട്ടര്‍ പോയി ഹിന്ദി ബോര്‍ഡ് കരി ഓയില്‍ അടിച്ചു. ചിരി വന്നു. മീറ്റിംഗ് തീരാന്‍ കാത്ത് ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു. ഒരു വാട്ട്‌സാപ്പ് മെസ്സേജ്. ജസ്റ്റിസ് സോമാനി. ഞങ്ങള്‍ ഒരുമിച്ച് എടുത്ത ഒരു ഫോട്ടോ. അദ്ദേഹം ഇടക്ക് മെസ്സേജ് ചെയ്യും.

  മനസ്സ് ഒരു വര്‍ഷം പുറകിലേക്ക് പോയി. ലക്ഷദ്വീപിലെ ബംഗാരത്തെ ഒരു സായന്തനം. ചായ കഴിഞ്ഞ് തിന്നക്കര എന്ന ചെറു ദ്വീപ്‌ കാണാന്‍ പോവാന്‍ നാല് മണിക്ക് ഞങ്ങള്‍ എത്തി. ബോട്ട് റെഡി ആണ്. അല്പം പ്രായമായ ദമ്പതികള്‍ കൂടെ ഉണ്ട് യാത്രക്ക്. അവരോടൊത്ത് ബോട്ടില്‍ കയറി യാത്ര തുടങ്ങി. സംസാരിച്ചപ്പോള്‍ അദ്ദേഹം രാജസ്ഥാനിലെ ഹൈക്കോടതിയില്‍ ജഡ്ജി ആണ്. അദ്ദേഹം ഇംഗ്ലീഷിലും ഭാര്യ ഹിന്ദിയിലും ആണ് സംസാരം. ഞങ്ങള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു കൊണ്ട് ഇരുന്നു. ഇടക്ക് അവര്‍ പാറുവിനോട് ‘ആപ്കാ നാം ക്യാ ഹേ’ എന്ന് ചോദിച്ചു. ഇതെന്ത് ഭാഷ എന്ന് മിഴിച്ചു നില്‍ക്കുന്ന നാല് വയസ്സുകാരിക്ക് ഞാന്‍ തര്‍ജ്ജമ ചെയ്തു കൊടുത്തു, “പേര് പറയു, പേരാ ചോദിക്കണേ’. അല്പം മടിച്ച് ഏതോ അങ്കലാപ്പോടെ പാറു പറഞ്ഞു, “പ്രാര്‍ത്ഥന”. അവര്‍ വാത്സല്യത്തോടെ പാറുവിന്‍റെ കവിളില്‍ തലോടി.

 യാത്ര മുഴുവന്‍ ഞങ്ങള്‍ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ കേരളത്തില്‍ മുന്പ് വന്നിടുണ്ട്. കേരളത്തെക്കുറിച്ച് വളരെ മതിപ്പോടെ സംസാരിച്ചു. തിന്നക്കരയില്‍ ലക്ഷദ്വീപിന്റെ ചുമതല ഉള്ള ലക്ഷദ്വീപുകാരനായ ഒരു ജഡ്ജിയെയും യദൃശ്ച്യാ കണ്ടു മുട്ടി. ജസ്റ്റിസ് സോമാനിക്ക് അദ്ദേഹത്തെ നേരത്തെ അറിയാം. ഞങ്ങളും ഹിന്ദിക്കാര്‍ ആണെന്ന് കരുതി അദ്ദേഹം ആദ്യം ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങി. മലയാളികള്‍ ആണെന്ന് മനസ്സിലായപ്പോള്‍ അദ്ദേഹത്തിന് സന്തോഷം. അദ്ദേഹം പഠിച്ചത് കോഴിക്കോടോ മറ്റോ ആണ്. ലക്ഷദ്വീപിലെ ഭാഷ ‘ജസരി’ക്ക് മലയാളവുമായി നല്ല സാമ്യം ഉണ്ട്. നമുക്ക് മുഴുവന്‍ മനസ്സിലാവില്ല എങ്കിലും. ജഡ്ജിമാര്‍ അവരുടെ എന്തോ കാര്യങ്ങള്‍ സംസാരിച്ച് നടന്നു.

 മിസിസ് സോമാനി പാറുവിന്റെ കടല്‍ക്കുളി കണ്ടു ചിരിച്ച് കൊണ്ടിരുന്നു. ഇടക്ക് മുറി ഇംഗ്ലീഷില്‍ പാറുവിനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്. പാറുവിനു കാര്യമായി ഇംഗ്ലീഷും അറിയില്ല എന്ന് അവര്‍ക്ക് അറിയില്ലല്ലോ. പാറുവിനെ കാണുമ്പോള്‍ തന്‍റെ കൊച്ചു മകളെ പോലെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു. തിരിച്ചു വരാന്‍ വിളിച്ചപ്പോള്‍ പാറു ഉറക്കെ വിളിച്ചു പറഞ്ഞു “ഇത്തിരി നേരം കൂടി ഞാന്‍ വെള്ളത്തില്‍ കളിക്കട്ടെ”. ഞാന്‍ മിസിസ് സോമാനിക്ക് തര്‍ജ്ജമ ചെയ്യാന്‍ പുറപ്പെട്ടു “ഷി ഈസ്‌ സെയിംഗ് ദാറ്റ്‌..”. അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു “സമഝ് ഗയ. ഉസ്കോ നഹി ആനാ ഹേ നാ. ബച്ചെ ഐസേ ഹി ഹോതേ ഹേ”. തിരികെ വരുമ്പോള്‍ പാറു ഒരു പരിചയക്കേടും ഇല്ലാതെ മിസിസ് സോമാനിയുടെ അടുത്ത് അവര്‍ പറയുന്ന ഹിന്ദിയും കേട്ട് സുഖമായി ഇരിക്കുന്നു. ഈ രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഒരു ഭാഷയൊന്നും വേണ്ടെന്നേ, ഹൃദയത്തിന്റെ ഭാഷ ഇപ്പോളേ ഒന്നല്ലേ!