Saturday, April 23, 2016

എന്ന് സ്വന്തം

  രോഹിണിയും പാറുവും നാട്ടില്‍ ആണ് . ബംഗ്ലൂരിലെ വീക്കെന്റ് ഞാനും നിഖിലും മാത്രം. നിഖില്‍ ജോലിക്ക് പോയി കഴിഞ്ഞു . ഉച്ചക്ക് ഊണിനു രസവും ഇത്തിരി ഉപ്പിലിട്ടതും കുറച്ച മുട്ട പൊരിച്ചതും റെഡി. അടുക്കളയിലെ കാബിനെടിന്റെ വാതില്‍ ശരിയാക്കാന്‍ തോമസ്‌ ആളെ വിടാം എന്ന് പറഞ്ഞിട്ട ഒരാഴ്ച ആയി . ഇന്ന് വരും എന്നാണു അവസാനം കിട്ടിയ ഉറപ്പ് . അയാളെയും നോക്കി ഇരിക്കുന്നു .  വൈകീട്ട് ‘ലീല’ സിനിമക്ക് ടിക്കറ്റ്‌ എടുത്തിട്ടുണ്ട്. അത് വരെ വേറെ ജോലി ഒന്നും ഇല്ല. ഒരു പുസ്തകവും എടുത്ത് ഇരുന്ന കുറച്ച വായിച്ചപ്പോളാണ് ഈ ഒരു കാര്യം ഒന്ന് ബ്ലോഗായി കാച്ചാന്‍ ഉള്ള പുറപ്പാട് . നിത്യജീവിതത്തിന്റെ സാധാരണത്വം ഇങ്ങനെ ബ്ലോഗാക്കുക അല്ല ഉദ്ദേശം . 

  ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകം, ‘എന്ന് സ്വന്തം വി കെ എന്‍ ‘ . അങ്ങ് വടക്കേ കൂട്ടാലയില്‍ നിന്നും സ്യാനന്ദൂരപുരത്തേക്ക്ക്ക്, നാണ്വാര്‍ സി പി നായര്‍ക്ക് അയച്ച കത്തുകള്‍. വി കെ എന്‍  ശൈലിയില്‍ തന്നെ എഴുതപ്പെട്ടവയെങ്കിലും ഉള്ളടക്കം പലപ്പോഴും വ്യക്തിപരം ആയ കാര്യങ്ങള്‍, അഭിപ്രായങ്ങള്‍, പൊടി രാഷ്ട്രീയ സാഹിത്യ നിരൂപണങ്ങള്‍ , ഓര്‍മ്മകള്‍, ഉപദേശങ്ങള്‍ അങ്ങിനെ പലതും. ഇതൊന്നും ഒരു പുസ്തകം ആക്കാന്‍ എഴുതിയവ അല്ല . വി കെ എന്‍  എന്ന എഴുത്തുകാരനേക്കാള്‍ വി കെ എന്‍ എന്ന മനുഷ്യന്റെ അദ്ദേഹത്തിന്റെ  നിത്യ ജീവിതത്തിന്റെ ഏടുകള്‍ ആണിത്. എന്നിട്ടും അവയ്ക്ക് ഒരു വായനാസുഖം ഉണ്ട്.  കുറച്ച് കത്തുകളില്‍ കടന്നു പോയ ഒരു കാലം.

  ഒരു മൂന്നാം ക്ലാസ്സ്‌ നാലാം ക്ലാസ് കാലത്ത് ഞാനും ഒന്നോ രണ്ടോ കത്തുകള്‍ എഴുതിയിരുന്നു എന്നാണോര്‍മ. പക്ഷെ സാങ്കേതിക വിപ്ലവം എന്റെ തലമുറക്ക് മുന്നില്‍ വെച്ചത് വിളിച്ചാല്‍ അടുത്ത മിനുട്ടില്‍ കാതുകളില്‍ എത്തുന്ന ശബ്ദവും അത് വഴി കൈമാറ്റം ചെയ്യാവുന്ന വിവരങ്ങളും വിശേഷങ്ങളും ആണ്. ഇന്ന് രാവിലെ ഞാന് പാറുവിനെയും രോഹിണിയും കണ്ടാണ്‌ സംസാരിച്ചത് . ഗൂഗിള്‍ ഹാങ്ങൌട്ടിനു സ്തോത്രം. അശ്വിനോടും നിതിനോടും സ്കയ്പ്പിലാണ്  വിശേഷങ്ങള്‍ പറയുന്നത്. ദൂരത്തിനു വല്യ ദൂരം ഇല്ലാതായിരിക്കുന്നു. എല്ലാം അടുത്ത്തായിരിക്കുന്നു, ഒരു സ്ക്രീനിനപ്പുറം. പക്ഷേ...

  ആ പക്ഷേ ആണ് വിഷയം. ഈ ‘പറയുന്ന’/’കാണുന്ന’ വിശേഷങ്ങള്‍ ഒന്നും ഒരു 15 വര്‍ഷങ്ങള്‍ക്കപ്പുറം എനിക്ക് ഓര്‍ക്കാന്‍ സാധിക്കില്ല. ഇന്നത്തെ സാധാരണത്വം നാളത്തെ അസാധാരണ സംഭവങ്ങള്‍ ആവുന്ന മാറ്റത്തിന്റെ സുഖം (ദുഖവും) അനുഭവിക്കാന്‍ പറ്റില്ല. ഈയിടെ, പണ്ട് അരുണ്‍ നിഖിലിന് എഴുതിയ ഒരു കത്ത് കണ്ടു. മൂന്നാം ക്ലാസുകാരന്റെ പൊടി വിശേഷങ്ങള്‍ അവന്റെ പൊടി ഇംഗ്ലീഷില്‍. അക്ഷരത്തെറ്റുകള്‍ക്ക് ഇത്ര ഭംഗി ഉണ്ട് എന്ന്‍ അത് വരെ തോന്നിയിരുന്നില്ല. പണ്ട് മുതുമുത്തശ്ശി, അന്ന് കോളേജ് വിദ്യാര്‍ത്ഥിനി ആയ, അമ്മയെ കൊണ്ട് എഴുതിച്ച ഒരു കത്ത് കണ്ടത് ഓര്‍ക്കുന്നു. ബന്ധുവാവാന്‍ പോവുന്ന കോളേജിലെ ടീച്ചറെ കുറിച്ച് എഴുതുന്ന കൌമാരക്കാരിയുടെ ആരാധന കലര്‍ന്ന വര്‍ണ്ണന ഒരു പുഞ്ചിരി വിടര്‍ത്തി , അന്നത്തെ കൌമാരക്കരിക്കും കൌമാരം പിന്നിട്ട അവരുടെ മകനും.

   ഈ ഒരു സുഖം ഇനി ഓര്‍മ്മ മാത്രം ആയേക്കാം. ഒരു പ്രത്യേകതയും ഇല്ലാത്തത്  എന്ന്  എഴുതുമ്പോള്‍ തോന്നിക്കുന്ന കുറച്ച് കാര്യങ്ങള്‍  കുറേ വര്‍ഷങ്ങള്‍ക്കിപുറം നമ്മില്‍ ഉയര്‍ത്തുന്ന വികാരവായ്പ്പുകളുടെ മാസ്മരികത .  അതിനെ ഒന്ന് തിരിച്ചു പിടിക്കാന്‍ എന്താണ് വഴി? ഇ-മെയിലുകള്‍ കുറച്ച് കൂടി അയക്കേണ്ടിയിരിക്കുന്നു . അവയില്‍ കുറച്ച് കൂടി ദൈനംദിന സംഭവങ്ങള്‍ പറയേണ്ടിയിരിക്കുന്നു. ഇനി ഒരു 15-20 കൊല്ലം കഴിഞ്ഞ് പാറുവിനു ഇടക്ക് ഒന്ന് വായിച്ച് ചിരിക്കാന്‍, അന്നൊരു അമ്പതു വയസ്സില്‍ എനിക്ക് ഒരു പക്ഷേ ഇന്നത്തെ ജീവിതത്തെ ഇത്തിരി കൂടി തമാശയോടെ, ഒരിക്കല്‍ കൂടി ആസ്വദിക്കാന്‍. കത്ത് ചുരുക്കുന്നു..

എന്ന് സ്വന്തം,
മിഥുന്‍